ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിവരിക്കവെ ഇന്ത്യയുടെ ദേശീയ ഭാഷ എന്തെന്ന് സ്പെയിനില്‍ നിന്ന് ചോദ്യം; 'നാനാത്വത്തില്‍ ഏകത്വ'മാണ് ഇന്ത്യയുടെ ദേശീയ ഭാഷയെന്ന് കനിമൊഴി; ആ മറുപടിയില്‍ കൈയടിച്ച് സദസ്സ്

കനിമൊഴിയുടെ ആ മറുപടിയില്‍ കൈയടിച്ച് സദസ്സ്

Update: 2025-06-03 11:55 GMT

മാഡ്രിഡ്: ഇന്ത്യയുടെ ദേശീയ ഭാഷ എന്താണെന്ന ചോദ്യത്തിന് ഡിഎംകെ എംപി കനിമൊഴി നല്‍കിയ മറുപടിക്ക് സദസ്സിന്റെ കയ്യടി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സ്പെയിനില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യയില്‍നിന്നുള്ള സര്‍വ്വകക്ഷി സംഘത്തെ നയിക്കുന്നത് ഡിഎംകെ എംപി കനിമൊഴിയാണ്. കഴിഞ്ഞ ദിവസം സ്പെയിനില്‍ നടന്ന ഒരു പരിപാടിയില്‍ വിവാദങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒരു ചോദ്യം കനിമൊഴിക്ക് നേരിടേണ്ടി വന്നു. മാഡ്രിഡിലെ ഇന്ത്യന്‍ പ്രവാസിയാണ് ചോദ്യം ഉന്നയിച്ചത്. എന്നാല്‍ കനിമൊഴി നല്‍കിയ ആ മറുപടി സദസ്സിന്റെ കൈയടി നേടുകയായിരുന്നു.

മാഡ്രിഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കനിമൊഴിക്ക് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നത്. ഇന്ത്യയുടെ ദേശീയ ഭാഷ ഏതെന്നായിരുന്നു സദസ്സില്‍നിന്നുയര്‍ന്ന ചോദ്യം. 'ഇന്ത്യയുടെ ദേശീയ ഭാഷ നാനാത്വത്തില്‍ ഏകത്വമാണ്.' കനിമൊഴി മറുപടി നല്‍കി. തന്റെ നേതൃത്വത്തിലുള്ള ഈ പ്രതിനിധി സംഘം ലോകത്തിന് നല്‍കുന്ന സന്ദേശവും അതാണെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. കനിമൊഴിയുടെ മറുപടിക്ക് സദസ്സില്‍നിന്ന് വന്‍സ്വീകാര്യത ലഭിച്ചു.

നമ്മുടെ രാജ്യത്തിന് വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്തുതന്നെ ശ്രമിച്ചാലും ഞങ്ങളെ വഴിതെറ്റിക്കാനാകില്ല. എന്നിരുന്നാലും നിര്‍ഭാഗ്യവശാല്‍ തീവ്രവാദത്തെയും അനാവശ്യമായ യുദ്ധത്തെയും ഞങ്ങള്‍ക്ക് നേരിടേണ്ടതായുണ്ട്. നമ്മള്‍ അത് ശക്തമായി തന്നെ ചെയ്യും. ഇന്ത്യ സുരക്ഷിതമായ സ്ഥലമാണ്. കാശ്മീരും ഇന്ത്യ സുരക്ഷിതമായി തന്നെ നിലനിര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി.

ഭാഷയെ ചൊല്ലി തമിഴ്നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം നില്‍ക്കവെയാണ് കനിമൊഴിക്ക് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നതും അതിന് മറുപടി നല്‍കേണ്ടി വന്നതും. കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയില്‍ നിന്നുള്ള ആറംഗ സംഘം തിങ്കളാഴ്ച സ്പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബറസുമായി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പ്രയത്നങ്ങള്‍ക്ക് സ്പെയിന്റെ 'നിരുപാധിക പിന്തുണ' ആല്‍ബറസ് അറിയിച്ചതായി ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.

അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷമാണ് അവസാന സന്ദര്‍ശന രാജ്യമായ സ്പെയിനില്‍ കനിമൊഴിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമെത്തിയത്. സംഘം താമസിയാതെ ഇന്ത്യയിലേയ്ക്ക് മടങ്ങും. സമാജ്വാദി പാര്‍ട്ടി എംപി രാജീവ് കുമാര്‍ റായ്, ബിജെപിയില്‍ നിന്ന് ബ്രിജേഷ് ചൗട്ട, എഎപിയില്‍ നിന്ന് അശോക് മിത്തല്‍, ആര്‍ജെഡിയില്‍ നിന്ന് പ്രേം ചന്ദ് ഗുപ്ത, മുന്‍ നയതന്ത്രജ്ഞന്‍ മന്‍ജീവ് സിംഗ് പുരി എന്നിവരാണ് സംഘത്തിലുള്ളത്.

Similar News