ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായി; ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ്; പങ്കുവച്ചത് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളും വിദ്യാഭ്യാസവും ഓര്‍മപ്പെടുത്തിയ വീഡിയോകള്‍; ഇസ്ലാമാബാദിലെ വീട്ടില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ വെടിയേറ്റ് മരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന് സംശയം

ഇസ്ലാമാബാദിലെ വീട്ടില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ വെടിയേറ്റ് മരിച്ച നിലയില്‍

Update: 2025-06-03 12:14 GMT

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പ്രശസ്ത ടിക്ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ പതിനേഴുകാരി സനാ യൂസഫിനെ വെടിവച്ചുകൊലപ്പെടുത്തി. ഇസ്‌ലാമാബാദിലെ വീട്ടിലെത്തിയ ബന്ധുവാണ് സനയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണു വിവരം. അക്രമി സ്ഥലത്തുനിന്നും ഉടന്‍ രക്ഷപ്പെട്ടെന്നും പൊലീസ് തിരച്ചില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സന യൂസഫ് ഇസ്ലാമാബാദിലെ വീട്ടില്‍വച്ചാണ് വെടിയേറ്റ് മരിച്ചത്. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ പതിനേഴുകാരിയായ സനയ്ക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ടായിരുന്നു. വീട്ടിനകത്ത് അതിക്രമിച്ചു കയറിയ അജ്ഞാതന്‍ സനയ്ക്കു നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ടു.

ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള സന പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ചിത്രല്‍ സ്വദേശിയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (പിഐഎംഎസ്) മാറ്റി. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ സജീവമായതിന്റെ പേരില്‍ സന ബന്ധുക്കളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ദുരഭിമാനക്കൊലയാണെന്നുള്ള ആരോപണം സജീവമാണ്.

വീട്ടില്‍ കയറി പ്രതി നിരവധി തവണ സനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സനയുടെ ദേഹത്ത് 2 വെടിയുണ്ടകള്‍ പതിക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. സനയ്ക്ക് നീതി വേണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോര്‍ സന ഹാഷ്ടാഗ് ക്യാംപെയിനും ആരംഭിച്ചു. പാക്കിസ്ഥാനില്‍ വ്യാപകമായുള്ള ദുരഭിമാന കൊല ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ബോധവല്‍ക്കരണവുമായിരുന്നു സന പ്രധാനമായും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത്. ഈ വര്‍ഷം ആദ്യം പാക്കിസ്ഥാനില്‍, ടിക് ടോക്ക് ഉപയോഗിച്ചെന്ന് ആരോപിച്ച് 15 വയസ്സുള്ള ഹിര എന്ന പെണ്‍കുട്ടിയെ അവളുടെ അച്ഛനും അമ്മാവനും വെടിവച്ച് കൊന്നിരുന്നു.

മാസങ്ങള്‍ക്കു മുമ്പാണ് 15 വയസ്സുള്ള ക്വറ്റയില്‍നിന്നുള്ള ഹിറ എന്ന പെണ്‍കുട്ടി ടിക് ടോക്കില്‍ സജീവമായതിന്റെ പേരില്‍ പിതാവിന്റെയും അമ്മാവന്റെയും വെടിയേറ്റ് മരിച്ചത്. ഹിറയുടെ പിതാവ് അന്‍വറുല്‍ ഹഖ് മകളുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു വഴങ്ങാത്തതാണ് കൊലയിലേക്കു നയിച്ചത്.

2016-ല്‍ പാക്കിസ്ഥാനി സോഷ്യല്‍ മീഡിയ താരമായ ഖണ്ഡീല്‍ ബലൂച്ചിനെ സഹോദരന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. ഖണ്ഡീല്‍ ബലൂച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി നഗ്‌നതാപ്രദര്‍ശനം നടത്താമെന്നു വാഗ്ദാനം ചെയ്തതും വാലന്റൈന്‍സ് ഡേയില്‍ ചുവന്ന ഗൗണ്‍ ധരിച്ചതും ഒട്ടേറെ പേരെ പ്രകോപിതരാക്കിയിരുന്നു.

Similar News