ആശ്വാസ വാക്കുകളൊന്നും അവള്‍ക്ക് പകരമായില്ല; സഹാനയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സഹായ ധനം കൈമാറി സര്‍ക്കാര്‍: പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

സഹാനയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സഹായ ധനം കൈമാറി സര്‍ക്കാര്‍

Update: 2025-06-09 02:57 GMT

ബെംഗളൂരു: ഐപിഎല്‍ കിരീടാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച 24കാരി സഹാനയുടെ കുടംബത്തിനുള്ള ധനസഹായം കൈമാറി സര്‍ക്കാര്‍. സഹാനയുടെ ബന്ധുക്കളെ കോലാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എം ആര്‍ രവി സന്ദര്‍ശിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സഹാനയുടെ അമ്മ ആ പണം കൈമാറിയത്. സര്‍ക്കാര്‍ നല്‍കിയ പണത്തിനോ വേണ്ടപ്പെട്ടവരുടെ ആശ്വാസ വാക്കുകള്‍ക്കോ ഒന്നും ആ മകള്‍ക്ക് പകരമാവാന്‍ കഴിഞ്ഞില്ല.

കരയാതിരിക്കാന്‍ പാടുപെട്ട അച്ഛനും അമ്മയ്ക്ക് പിന്നാലെ വിതുമ്പിപ്പോയി. മറ്റ് കുടുംബാംഗങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 10 ലക്ഷം രൂപ മരിച്ചവരുടെ കുടുംബത്തിന് നല്‍കുമെന്നാണ് ആദ്യം കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞത്. പിന്നീടത് 25 ലക്ഷമായി ഉയര്‍ത്തി. ജൂണ്‍ നാലിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നില്‍ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ച 11 പേരില്‍ ഒരാളാണ് സഹാന.

അപകടത്തില്‍ മരിച്ചവരെല്ലാം 20-30 വയസ്സിനിടയിലുള്ളവരായിരുന്നു, 14 വയസ്സുള്ള ദിവ്യാന്‍ഷി (14), ദോരേഷ (32), ഭൂമിക് (20), സഹന (24), അക്ഷത (27), മനോജ് (33), ശ്രാവണ്‍ (20), ദേവി (29), ശിവലിംഗ (17), ചിന്മയി (19), പ്രജ്വാള്‍ (20) എന്നിവരാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും നിസ്സംഗത കാണിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. ഉച്ചയോടെ ആദ്യ മരണത്തെക്കുറിച്ച് പൊലീസ് അവരെ അറിയിച്ചിരുന്നു. പരിപാടി ആരംഭിച്ചപ്പോള്‍ തന്നെ എട്ട് കുട്ടികള്‍ മരിച്ചു. പക്ഷേ പരിപാടി തുടര്‍ന്നു. ഈ നേതാക്കള്‍ക്ക് ഹൃദയത്തിന്റെ സ്ഥാനത്ത് കല്ലാണെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോക കുറ്റപ്പെടുത്തി.

Tags:    

Similar News