വിമാനം വായുവിലാണോ നിലത്താണോ എന്ന് എഞ്ചിന്‍ മനസ്സിലാക്കുന്നത് കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ; 787 ഘടകങ്ങളുള്ള ഈ സാങ്കേതിക സംവിധാനത്തിന് പാളിച്ചാ വന്നാലും പറന്നുയരുന്നത് പ്രതിസന്ധിയാകും? വൈദ്യുതി തകരാറിലേക്കുള്ള സംശയങ്ങളും സജീവം; അഹമ്മദാബാദിലെ ആകാശ ദുരന്തത്തിന് കാരണം ഇപ്പോഴും അജ്ഞാതം; തിയറികള്‍ പലവിധം; സംഭവിച്ചത് ജാപ്പാനീസ് ദുരന്തത്തിന് സമാനം?

Update: 2025-06-26 01:33 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം കമ്പ്യൂട്ടര്‍ തകരാറോ? യുഎസ് ഗതാഗത വകുപ്പിലെ മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറലാണ് അപകടത്തില്‍ ഒരു പുതിയ സിദ്ധാന്തം മുന്നോട്ടുവച്ചത്. ബോയിംഗ് 787 ഡ്രീംലൈനറിന്റെ എഞ്ചിനുകള്‍ പിന്നോട്ട് പോകാന്‍ കാരണമായത് കമ്പ്യൂട്ടര്‍ പിശകാണെന്ന് മേരി ഷിയാവോ അഭിപ്രായപ്പെട്ടു. പറന്നുയര്‍ന്ന ഉടന്‍ തന്നെ ത്രസ്റ്റ് നഷ്ടപ്പെടുന്നതിന് ഇത് കാരണമാകുമെന്ന് അവര്‍ പറഞ്ഞു. 'ഈ അപകടം ഒരു കമ്പ്യൂട്ടര്‍ പ്രശ്നമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിമാനം വായുവിലാണോ അതോ നിലത്താണോ എന്ന് അറിയാന്‍ എഞ്ചിന്‍ കമ്പ്യൂട്ടര്‍ കോഡിനെ ആശ്രയിക്കുന്ന സംവിധാനമുണ്ട്. ഇതില്‍ 787 ഘടകങ്ങള്‍ ഉണ്ട്. ഈ കോഡുകളിലെ തകരാറിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്. 'കമ്പ്യൂട്ടറോ കോഡോ തകരാറിലായാല്‍, എഞ്ചിനുകള്‍ പിന്നിലേക്ക് സ്പൂള്‍ ചെയ്യുകയും പറക്കലാണെങ്കില്‍ പോലും ത്രസ്റ്റ് കുറയുകയും ചെയ്യും,' -നിരവധി വ്യോമ ദുരന്തങ്ങളുടെ വിശകലനം ചെയ്ത ഷിയാവോ ദി മിററിനോട് പറഞ്ഞു. '2019-ല്‍ ഒരു ജപ്പാന്റെ എയര്‍ നിപ്പോണ്‍ എയര്‍വേയ്സ് 787 വിമാനത്തിലാണ് ഇത് സംഭവിച്ചത്, ലാന്‍ഡിംഗില്‍ ഇരട്ട എഞ്ചിന്‍ തകരാറുണ്ടായി, ഇതാകാം എയര്‍ഇന്ത്യാ വിമാനത്തിലും സംഭവിച്ചതെന്ന് അവര്‍ സംശയം ഉയര്‍ത്തുന്നു.

ഇതിനൊപ്പം കാര്യമായ വൈദ്യുത അല്ലെങ്കില്‍ ഹൈഡ്രോളിക് തകരാര്‍ കാരണം വിമാനത്തിന് ഇരട്ട എഞ്ചിന്‍ തകരാറുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മറ്റൊരു തിയറിയും വരുന്നുണ്ട്. വ്യോമയാന ദുരന്തങ്ങളുടെയും ക്ലോസ് കോളുകളുടെയും വിശകലനം നടത്തുന്ന എയര്‍ലൈന്‍ പൈലറ്റായ സ്റ്റീവ് ഷ്രൈബറിന്റെതാണ് ഈ വിശകലനം. വൈദ്യുതോര്‍ജ്ജമോ ഹൈഡ്രോളിക് മര്‍ദ്ദമോ വലിയ തോതില്‍ നഷ്ടപ്പെട്ടാല്‍ ബാക്കപ്പ് ജനറേറ്ററായി പ്രവര്‍ത്തിക്കേണ്ട ചെറിയ പ്രൊപ്പല്ലര്‍ തകരാറുണ്ടായെന്നും വിലയിരുത്തലുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക ബ്രിട്ടീഷ് പൗരനായ 40 കാരനായ വിശ്വശ് രമേശ്, ദുരന്തത്തിന് തൊട്ടുമുമ്പ് വിമാനത്തിലെ ലൈറ്റുകള്‍ മിന്നിമറയാന്‍ തുടങ്ങിയെന്ന് പറഞ്ഞിരുന്നു. 'പെട്ടെന്ന്, ലൈറ്റുകള്‍ മിന്നിമറയാന്‍ തുടങ്ങി - പച്ചയും വെള്ളയും - തുടര്‍ന്ന് വിമാനം അവിടെയുണ്ടായിരുന്ന ഏതോ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി.'-ഇതാണ് ഇത്തരമൊരു സംശയത്തിന് കാരണം. പാസഞ്ചര്‍ ജെറ്റിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും (സിവിആര്‍) ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും (എഫ് ഡി ആര്‍) കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും യഥാര്‍ത്ഥ കാരണം പുറത്തു വരുമെന്നാണ് പ്രതീക്ഷ. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, വിമാനം അമേരിക്കന്‍ നിര്‍മ്മിതമായതിനാല്‍ യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) അന്താരാഷ്ട്ര പ്രോട്ടോക്കോളുകള്‍ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നുണ്ട്. തകര്‍ന്നുവീണ 787 ഡ്രീംലൈനര്‍ വിമാനം നിര്‍മ്മിക്കുന്ന ബോയിംഗും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്എഎ) അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുണയ്ക്കാന്‍ സജീവമായുണ്ട്.

ജൂണ്‍ 12നായിരുന്നു അഹമ്മദാബാദില്‍ ഏവരേയും ഞെട്ടിപ്പിച്ച വിമാന ദുരന്തമുണ്ടായത്. വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് ആകാശയാത്രകളെ ചൊല്ലിയുള്ള ആശങ്കകള്‍ അവസാനിക്കുന്നില്ല. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്ന ഉടന്‍ വീണു തകര്‍ന്ന വിമാനദുരന്തം ലോകത്തെ നടുക്കിയിരുന്നു. ഈ വിമാന ദുരന്തത്തിന് പിന്നാലെ ദിവസങ്ങള്‍ക്കു ശേഷം ഹോങ്കോങില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള 787 ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് താഴെ ഇറക്കേണ്ടി വന്നിരുന്നു. അഹമ്മദാബാദ് വിമാനദുരന്തവും തുടര്‍ന്നുള്ള സംഭവങ്ങളും 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കകള്‍ ഉയര്‍ന്നുന്നുണ്ട്. ലോകമാകെ 1,148 ബോയിങ് 787 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ വിമാനങ്ങള്‍ക്ക് സുരക്ഷാ പിഴവുണ്ടെന്ന് തെളിഞ്ഞാല്‍ പല മുന്‍നിര എയര്‍ലൈനുകളുടേയും പ്രവര്‍ത്തനം താറുമാറാവും. അഹമ്മദാബാദ് വിമാന ദുരന്തത്തിനു മുന്‍പു തന്നെ 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ സുരക്ഷാ പിഴവ് ചര്‍ച്ചയായിരുന്നു.

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. അഹമ്മദാബാദ് വിമാന ദുരന്തത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് എയര്‍ഇന്ത്യയെ ഡിജിസിഎ താക്കീത് ചെയ്ത സര്‍ക്കാര്‍ രേഖ പുറത്തുവന്നിരുന്നു. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാത്ത മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പറത്തിയതിനാണ് താക്കീത് ലഭിച്ചിരുന്നത്. ദുരന്തത്തില്‍ പെട്ട എയര്‍ഇന്ത്യ വിമാനത്തിന്റെ എമര്‍ജന്‍സി പവര്‍ ജെനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തത്. നിലവില്‍ ബോയിങ് 787 വിമാനങ്ങളുടെ സര്‍വീസ് നിയന്ത്രിക്കാനുള്ള നടപടികളൊന്നും ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍(എഫ്എഎ) സ്വീകരിച്ചിട്ടില്ല. അത്തരം കടുത്ത നടപടികളിലേക്ക് പോകാന്‍ ആവശ്യമായ രേഖകള്‍ എഫ്എഎയുടെ കൈവശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിംപ്ലി ഫ്ളൈയിങ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

അഹമ്മദാബാദില്‍ തകര്‍ന്നുവീണ ബോയിങ് വിമാനത്തിന്റെ ഒരു എന്‍ജിന്‍ മാറ്റി പുതിയത് വെച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചിട്ടുണ്ട്. 2025 മാര്‍ച്ചിലായിരുന്നു വിമാനത്തിന്റെ വലതുവശത്തെ എന്‍ജിന്‍ മാറ്റിവെച്ചത്. ഇടതുവശത്തെ എന്‍ജിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഏപ്രില്‍ മാസത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നുവെന്നും എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കാംപ്ബെല്‍ വില്‍സണ്‍ അറിയിച്ചു. വിമാനം കൃത്യമായ ഇടവേളയില്‍ പരിശോധിച്ചിരുന്നതായും അദ്ദേഹം ഉപഭോക്താക്കള്‍ക്ക് അയച്ച തുറന്ന കത്തില്‍ വിശദീകരിച്ചിരുന്നു. വിമാനത്തിന്റെ പ്രവര്‍ത്തനത്തെ പറ്റിയുള്ള സമ്പൂര്‍ണ പരിശോധന 2023 ജൂണിലാണ് അവസാനം നടത്തിയത്. അടുത്ത ഘട്ട പരിശോധന ഡിസംബറില്‍ നടക്കാനിരിക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു. പറന്നുയരുന്നതിന് മുമ്പ് വിമാനത്തിലോ, അതിന്റെ എന്‍ജിനുകളിലൊ യാതൊരു സാങ്കേതിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും അതിലെ പൈലറ്റുമാര്‍ പരിചയ സമ്പന്നരായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമായതുകൊണ്ടാണ് എന്ന വാദം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്ക് തുറന്നകത്തുമായി എയര്‍ ഇന്ത്യ രംഗത്ത് വന്നിത്. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 272 പേരുമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ അഹമ്മദാബാദ് മേഘാനി നഗറില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലെ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടു. വിമാനം തകര്‍ന്നുവീണ കെട്ടിടത്തിലുണ്ടായിരുന്ന ആളുകളും അപകടത്തില്‍ മരിച്ചു. ആകെ 274 പേരാണ് മരിച്ചത്. ഇതില്‍ 211 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

Tags:    

Similar News