'നമ്മെ ദുഃഖിപ്പിക്കുന്നതെല്ലാം നാം വലിച്ചെറിയണം; കാരണം കര്‍ത്താവ് നമ്മള്‍ സന്തുഷ്ടരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു'; ഡിജിറ്റല്‍ യുഗത്തില്‍ സുവിശേഷ പ്രസംഗത്തിന് പുതിയ വഴികള്‍ കണ്ടെത്തി 'ദൈവിക സന്ദേശവാഹകര്‍'; ഇറ്റലിയിലെ വൃദ്ധ കന്യാസ്ത്രീകളുടെ ഏകാന്ത ജീവിതം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുമ്പോള്‍

Update: 2025-12-26 08:16 GMT

റോം: പരമ്പരാഗതമായ രീതികളില്‍ നിന്ന് മാറി ആധുനിക ഡിജിറ്റല്‍ ലോകത്തോട് സംവദിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന ഇറ്റാലിയന്‍ കന്യാസ്ത്രീകളുടെ വാര്‍ത്ത ലോകശ്രദ്ധ നേടുന്നു. ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇവര്‍ പങ്കുവെക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ദശലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്. വിശ്വാസവും ആത്മീയതയും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കന്യാസ്ത്രീകള്‍ ഡിജിറ്റല്‍ ലോകത്ത് സജീവമാകുന്നത്. തങ്ങളുടെ ദൈനംദിന ജീവിതം, പ്രാര്‍ത്ഥനകള്‍, രസകരമായ നിമിഷങ്ങള്‍ എന്നിവ ഇവര്‍ വീഡിയോകളിലൂടെ പങ്കുവെക്കുന്നു.

കന്യാസ്ത്രീ മഠത്തിനുള്ളിലെ ജീവിതം സാധാരണക്കാര്‍ക്ക് അജ്ഞാതമായ ഒന്നായതിനാല്‍ ഇത്തരം വീഡിയോകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡിജിറ്റല്‍ യുഗത്തില്‍ സുവിശേഷ പ്രസംഗത്തിന് പുതിയ വഴികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് ഇവര്‍ കരുതുന്നു. വെറുമൊരു വിനോദം എന്നതിലുപരി, ഏകാന്തത അനുഭവിക്കുന്നവര്‍ക്കും മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്കും ആശ്വാസമേകുന്ന സന്ദേശങ്ങളാണ് ഇവര്‍ പങ്കുവെക്കുന്നത്. പലപ്പോഴും 'ദൈവിക സന്ദേശവാഹകര്‍' എന്നാണ് ഇവരെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

സഭയ്ക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഈ നീക്കത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും, ചിലര്‍ക്കിടയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എങ്കിലും, ആത്മീയതയെ കൂടുതല്‍ ജനകീയമാക്കാനും സഭയുടെ മതില്‍ക്കെട്ടുകള്‍ക്ക് പുറത്തേക്ക് എത്തിക്കാനും ഈ സോഷ്യല്‍ മീഡിയ വിപ്ലവം സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇറ്റലിയിലെ അബ്രൂസോ മേഖലയിലെ ഒരു പര്‍വതഗ്രാമമായ റയാനോയിലെ ഒരു റിട്ടയര്‍മെന്റ് ഹോമില്‍ താമസിക്കുന്ന കന്യാസ്ത്രീകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി തിളങ്ങുന്നത്.

വര്‍ഷങ്ങളായി അടച്ചിട്ട ജീവിതം നയിക്കുന്ന ഇവര്‍ക്ക് ദൈനംദിന ജീവിതത്തിലുള്ള വലിയൊരു മാറ്റമായിട്ടാണ് ഈ പുതിയ സംരംഭം തുടങ്ങുന്നത്. ഒരു കന്യാസ്ത്രീ പറയുന്നത് തങ്ങള്‍ ഇവിടെ ഒന്നും ചെയ്യുന്നില്ല എന്നും ജീവിതം അര്‍ത്ഥശൂന്യമായി തോന്നിയിരുന്നു എന്നുമാണ്. അങ്ങനെയാണ് മദര്‍സുപ്പീരിയിറിന്റെ അനുമതിയോടെ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്നത്. പിന്നീട് ഇവരുടെ പല ക്ലിപ്പുകളും വന്‍തോതില്‍ വൈറലായി മാറിയിരുന്നു.

ഏറ്റവും ജനപ്രിയമായ വീഡിയോകളിലൊന്നില്‍, കന്യാസ്ത്രീകള്‍ മാറിമാറി ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടി ജനാലയിലൂടെ പുറത്തേക്ക് എറിയുന്നു. ഓരോ പെട്ടിയിലും നെഗറ്റീവ് വികാരമോ സ്വഭാവമോ അടയാളപ്പെടുത്തിയിരിക്കുന്നു, ഉദാഹരണത്തിന് 'സമ്മര്‍ദ്ദം', 'ഉത്കണ്ഠ', 'സ്വാര്‍ത്ഥത' അല്ലെങ്കില്‍ 'ഉദാസീനത'. സിസ്റ്റര്‍ മരിയ ചിയാര പറയുന്നതോടെയാണ് ക്ലിപ്പ് അവസാനിക്കുന്നത്: 'നമ്മെ ദുഃഖിപ്പിക്കുന്നതെല്ലാം നാം വലിച്ചെറിയണം, കാരണം കര്‍ത്താവ് നമ്മള്‍ സന്തുഷ്ടരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. മറ്റൊന്നില്‍, ചില കന്യാസ്ത്രീകള്‍ മനസ്സില്ലാമനസ്സോടെ പ്രഭാത വ്യായാമത്തില്‍ പങ്കെടുക്കുകയും 'ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നു' എന്ന് പറയുകയും ചെയ്യുന്നു. ഓരോ ക്ലിപ്പും രാവിലെ 5 മണിക്കാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്. ഇടയ്ക്ക് ആശയങ്ങള്‍ക്കായി ചാറ്റ് ജി.പി.ടിയുടെ സാഹയവും ഇവര്‍

തേടാറുണ്ട്.

Tags:    

Similar News