കൂത്തുപറമ്പില്‍ വീണ്ടും കണ്ണീര്‍മഴ; കിഷന്റെ മരണത്തിന് പിന്നാലെ മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്തു; പോക്‌സോ കേസും മാനസിക വിഷമവും വില്ലനായി; ആ അച്ഛനും അമ്മയും സഹോദരനും സങ്കടക്കടലില്‍; കൂത്തുപറമ്പിന് നീറ്റലായി ആ മരണങ്ങള്‍

Update: 2025-12-27 05:51 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നീര്‍വേലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ നൊമ്പരത്തിലാഴ്ത്തി. നീര്‍വേലി നിമിഷ നിവാസില്‍ ഇ. കിഷന്‍ (20), മുത്തശ്ശി വി.കെ. റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷന്‍ തൂങ്ങിമരിച്ചതറിഞ്ഞ് മനംനൊന്താണ് മുത്തശ്ശിയും അവരുടെ സഹോദരിയും ജീവനൊടുക്കിയത്.

കിഷന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് വീട്ടിലുണ്ടായിരുന്ന റെജിയും റോജയും ഈ കടുംകൈ ചെയ്തത്. ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കിഷന്‍ നേരത്തെ പോക്‌സോ കേസില്‍ പ്രതിയായിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

കണ്ണൂരിനെ നടുക്കിയ രണ്ടാമത്തെ കൂട്ട ആത്മഹത്യയാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുടുംബ തര്‍ക്കത്തെത്തുടര്‍ന്ന് മക്കളെ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാമന്തളിയില്‍ കലാധരനും കുടുംബവും ആത്മഹത്യ ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇത്തരം രണ്ട് ദാരുണ സംഭവങ്ങള്‍ ഉണ്ടായത് കണ്ണൂര്‍ ജില്ലയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കിഷന്റെ മരണവാര്‍ത്ത കേട്ടതോടെ മനംനൊന്ത മുത്തശ്ശിമാരും ഒരേ മുറിയില്‍ തന്നെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇവര്‍ മൂന്ന് പേരും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബം വലിയ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കിഷന്റെ അച്ഛന്‍ സുനില്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നടത്തുകയാണ്. അമ്മ നിമിഷയും സഹോദരന്‍ അക്ഷയും ഈ വലിയ ആഘാതത്തില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല.

Tags:    

Similar News