മാന്‍ഡേഴ്‌സണെ തള്ളി ഗോര്‍ഡന്‍ ബ്രൗണ്‍; തലയൂരാനാവാതെ കീര്‍ സ്റ്റര്‍മാര്‍; എപ്സ്റ്റീന്റെ പെണ്ണുങ്ങള്‍ക്കൊപ്പം ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ത്രീസം നടത്തിയെന്നും ആരോപണം; ലക്ഷക്കണക്കിന് ഫയലുകള്‍ പുറത്തായതോടെ പകച്ച് പ്രമുഖര്‍; അനില്‍ അംബാനിയും എയറില്‍
ലണ്ടന്‍: തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന പീറ്റര്‍ മാന്‍ഡേഴ്‌സണെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡോണ്‍ ബ്രൗണ്‍ രംഗത്തെത്തി. ഭരണകൂടത്തില്‍ പങ്കാളിയായിരിക്കെ ജെഫ്രി എപ്‌സറ്റീന് രഹസ്യ ഇമെയില്‍ സന്ദേശം അയച്ചത് ഒരു കുറ്റകൃത്യമാണെന്നും, ഒരു രാജ്യമെന്ന നിലയില്‍ നാം നിലകൊള്ളുന്ന എല്ലാത്തിനോടുമുള്ള പൊറുക്കാനാകാത്ത വഞ്ചനയാണെന്നുമായിരുന്നു ഗോര്‍ഡോണ് ബ്രൗണ്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റേ അതീവ തന്ത്രപ്രധാനമായ ചില വിവരങ്ങള്‍ മാന്‍ഡേഴ്‌സന്‍ എപ്സ്റ്റീന് ചോര്‍ത്തി നല്‍കി എന്ന ആരോപണത്തെ തുടര്‍ന്ന് മാന്‍ഡേഴ്‌സനുമായി ബന്ധപ്പെട്ട രണ്ട് വീടുകളില്‍ പരിശോധന നടത്തിയതായി ഇന്നലെ മെറ്റ് പോലീസ് പറഞ്ഞതിനു പിറകെയായിരുന്നു ബ്രൗണിന്റെ പ്രതികരണം.
സാമ്പത്തിക മാന്ദ്യ കാലത്ത് യൂറോയെ തിരികെ ശക്തിപ്പെടുത്താനായി രൂപപ്പെടുത്തിയ പാക്കേജ്, 2010 ല്‍ അത് പ്രഖ്യാപിക്കുന്നതിന് മുന്‍പായി ചോര്‍ന്നത് കടുത്ത സാമ്പത്തിക നഷ്ടത്തിന് വഴി തെളിച്ചിട്ടുണ്ടാകാം എന്നും ബ്രൗണ്‍ പറഞ്ഞു. തന്റെ മന്ത്രി സഭയില്‍ ഫിനാന്‍സ് സെക്രട്ടറി ആയിരുന്ന മാന്‍ഡേഴ്‌സന് എതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ ഇതിനെ ഒരു സാമ്പത്തിക കുറ്റകൃത്യമായി കണക്കാക്കി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാന്‍ഡേഴ്‌സനെ അമേരിക്കന്‍ അംബാസിഡറായി നിയമിച്ച കീര്‍ സ്റ്റാര്‍മറുടെ നടപടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ ഈ പ്രതികരണം പുറത്തുവന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീന്‍, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും മാന്‍ഡേഴ്‌സന്‍ അയാളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് മാന്‍ഡേഴ്‌സനെ അമേരിക്കന്‍ അംബാസിഡറായി നിയമിച്ചതെന്ന് കഴിഞ്ഞ ദിവസം സ്റ്റാര്‍മര്‍ക്ക് പാര്‍ലമെന്റില്‍ സമ്മതിക്കേണ്ടതായി വന്നു. ഇതോടെ പല ലേബര്‍ എം പിമാരും പ്രധാനമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തി. പ്രധാനമന്ത്രി രാജി വയ്ക്കണമോ എന്നതല്ല, എപ്പോള്‍ രാജിവയ്ക്കണം എന്നതാണ് ഇപ്പോഴത്തെ പ്രസക്തമായ ചോദ്യം എന്നായിരുന്നു അവരില്‍ പലരുടെയും പ്രതികരണം.
അതിനിടയില്‍, ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിയെ വരെ പിടിച്ചുലച്ച എപ്സ്റ്റീന്‍ ഫയല്‍സ്, പുതിയ ഓരോ വെളിപ്പെടുത്തലും പുറത്തു വരുമ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ ചര്‍ച്ചയാകുന്നത് ബ്രിട്ടനിലാണ്. ഒരു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലൈംഗിക കുറ്റവാളിയും, എപ്സ്റ്റീന്റെ കൂട്ടിക്കൊടുപ്പുകാരിയുമായ ജിസ്ലെയ്‌ന് മാക്‌സ്വെല്ലുമായി ചേര്‍ന്ന് ഒരു സ്ത്രീയുമായി ത്രീസം ലീലകളില്‍ ആറാടിയതായി വെളിപ്പെടുത്തലുണ്ടാകുന്നു. രാജകുടുംബത്തിന്റെ ചരിത്രകാരനായ ആന്‍ഡ്രൂ ലോണിയാണ് ഡെയിലി മെയിലിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തേ, 2006 ല്‍ തനിക്കും എപ്സ്റ്റീനുമൊപ്പം ഒരേ സമയം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആന്‍ഡ്രു ഒരു നര്‍ത്തകിക്ക് പണം വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി വന്ന ആന്‍ഡ്രു ലോണി പറയുന്നത്, ബ്രിട്ടീഷ് ഉന്നത സമൂഹത്തില്‍ എപ്സ്റ്റീനുമായും മാക്‌സ്വെല്ലുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് ആന്‍ഡ്രു മാത്രമല്ല എന്നാണ്. ഒരു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിസ്ലെയ്‌ന് മാക്‌സ്വെല്ലും ഉള്‍പ്പെട്ട ഒരു ത്രീസം നെ കുറിച്ച് തനിക്ക് അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി പ്രധാനമന്ത്രിയായിരുന്നോ എന്ന ചോദ്യത്തിന് ഒരു മുന്‍ പ്രധാനമന്ത്രി എന്നാല്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആന്‍ഡ്രുവും എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ ഒരു തുമ്പ് മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് എന്ന് പറഞ്ഞ ലോണി, ആന്‍ഡ്രു ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായിരുന്ന കാലത്തെ, ആന്‍ഡ്രുവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അന്വേഷണവിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. പാശ്ചാത്യ ലോകത്തെ പ്രമുഖരെ തേന്‍കെണിയില്‍ കുരുക്കാന്‍ 1980 കളില്‍ സോവിയറ്റ് യൂണിയന്‍ നിയോഗിച്ച ഒരു ചാരനായിരുന്നു എപ്സ്റ്റീന്‍ എന്നും ലോണി ആരോപിച്ചു. രാജകുടുംബത്തിലെ ചിലരുടെ ദൗര്‍ബല്യങ്ങളെ മുതലാക്കി, രാജകുടുംബത്തിലൂടെ രാജ്യത്തിന്റെ ഉന്നതിയിലേക്ക് നുഴഞ്ഞു കയറാനായിരുന്നു അവരുടെ ശ്രമം. ഇത് എത്രമാത്രം വിജയിച്ചു എന്നറിയണമെങ്കില്‍ ആന്‍ഡ്രുവിന്റെ കാലത്തെ ഫയലുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
