യുഡിഎഫ് പ്രവേശനം കയ്യാലപ്പുറത്ത് ആയതോടെ വിലപേശലുമായി വീണ്ടും പി വി അന്‍വര്‍; നിലമ്പൂരില്‍ കൂറ്റന്‍ ഫ്‌ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്; 'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരു'മെന്ന് പ്രഖ്യാപനം; വി ഡി സതീശന്‍ കടുപ്പിച്ചപ്പോള്‍ പ്രശ്‌നപരിഹാരത്തിന് കെസി വേണുഗോപാലിനെ ഇടപെടുത്താന്‍ കുഞ്ഞാലിക്കുട്ടി; ഷൗക്കത്ത് പ്രചരണം തുടരുമ്പോഴും വിവാദങ്ങള്‍ക്ക് പിന്നാലെ നെട്ടോട്ടവുമായി നേതാക്കള്‍

ഷൗക്കത്ത് പ്രചരണം തുടരുമ്പോഴും വിവാദങ്ങള്‍ക്ക് പിന്നാലെ നെട്ടോട്ടവുമായി നേതാക്കള്‍

Update: 2025-05-28 14:19 GMT

മലപ്പുറം: യുഡിഎഫ് പ്രവേശനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ നിലമ്പൂരില്‍ വിലപേശല്‍ തന്ത്രവുമായി വീണ്ടും പി വി അന്‍വര്‍. മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിവി അന്‍വറിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ അനുയായികള്‍ സ്ഥാപിച്ചു. നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും എന്ന് എഴുതിയ ബോര്‍ഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട് എന്നും ബോര്‍ഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ ബോര്‍ഡ് വച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുകള്‍.

പിവി അന്‍വറിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന് സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണ്. അന്‍വറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു.

അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍കൈയില്‍ കൂടുതല്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്‌ന പരിഹാരത്തിന് വഴി നിര്‍ദേശിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അന്‍വര്‍ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്.

കൂടാതെ മറ്റു കോണ്‍ഗ്രസുകാരുമായും കുഞ്ഞാലിക്കുട്ടി സംസാരിച്ചതായി സൂചനയുണ്ട്. അന്‍വറുമായി ബന്ധപ്പെട്ടുള്ള വിഡി സതീശന്റെ നിലപാട് മറികടന്നാണ് നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കുഞ്ഞാലിക്കുട്ടി ഇടപെട്ടതിനാല്‍ വിഷയത്തില്‍ കെസി വേണുഗോപാല്‍ ഇടപെടും. സര്‍ക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് രാജിവച്ച അന്‍വറിനെ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ കെ.സി.വേണുഗോപാല്‍ ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കി. അന്‍വറുമായുള്ള കൂടിക്കാഴ്ച രാത്രിയില്‍ കോഴിക്കോട് വച്ച് നടക്കും. അന്‍വറും കോഴിക്കോടേക്ക് പുറപ്പെട്ടു.

അതേ സമയം യുഡിഎഫ് പ്രവേശനത്തിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പിവി അന്‍വര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിഷയത്തില്‍ കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകും. ആശയവിനിമയത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇനി കാലു പിടിക്കാനില്ലെന്നും പ്രതീക്ഷ കെ സി വേണുഗോപാലിലാണെന്നും യു ഡി എഫില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നുമാണ് അന്‍വര്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് കെസി വേണുഗോപാല്‍ മാധ്യമങ്ങളെ കണ്ടത്.

നിലമ്പൂരിലെ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി അന്‍വര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ പിവി അന്‍വര്‍ വിഷയത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ വ്യക്തിപരമല്ലെന്നും കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നുമാണ് വിഡി സതീശന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പിവി അന്‍വറാണ് തീരുമാനിക്കേണ്ടതെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. അഭിപ്രായ വ്യത്യാസം പറഞ്ഞ സാഹചര്യത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുമോയെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. സഹകരിച്ചാല്‍ ഒന്നിച്ചുപോകും. അന്‍വര്‍ തീരുമാനമെടുത്ത ശേഷം യുഡിഎഫ് അഭിപ്രായം പറയുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം അന്‍വറുമായുള്ള പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന പുതിയ നിലപാട് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് പ്രചരണവുമായി സ്ഥാനാര്‍ത്ഥി മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ അന്‍വര്‍ വിവാദത്തില്‍ കുരുങ്ങി സമയം പാഴാക്കുന്നുവെന്ന ആക്ഷപം ഒരു വിഭാഗത്തിനുണ്ട്. വിവാദങ്ങള്‍ അവസാനിപ്പിച്ച് പ്രചരണത്തില്‍ മുന്നിലെത്തണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

Similar News