പീഡനം നടന്നതായി ആരോപിച്ച ദിവസങ്ങളില്‍ കേരളത്തില്‍; കേസില്‍ നിന്നും ഒഴിവാക്കണം; തെളിവായി പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറി നടന്‍ നിവിന്‍ പോളി

പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറി നടന്‍ നിവിന്‍ പോളി

Update: 2024-09-06 13:28 GMT

കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി ഡിജിപിക്കും പ്രത്യേകാന്വേഷണ സംഘത്തിനും പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി നല്‍കിയിട്ടുണ്ട്. പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നെന്ന് പരാതിയില്‍ നിവിന്‍ വ്യക്തമാക്കുന്നു. ഇതിന്റെ വിശദാംശങ്ങളും തെളിവുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

പീഡിപ്പിച്ചതായി പറയപ്പെടുന്ന ദിവസങ്ങളില്‍ താന്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും നിവിന്‍ പരാതിയില്‍ പറയുന്നു. ഇതിന്റെ തെളിവായി പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏത് തരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.

2023 നവംബറിനും ഡിസംബര്‍ 15നും ഇടയില്‍ നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് നേര്യമംഗലം സ്വദേശിയായ യുവതി പരാതി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഉയര്‍ന്ന ആരോപണത്തില്‍ നിവിന്‍ പോളി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

തനിക്ക് പരാതിക്കാരിയെ അറിയില്ലെന്നും യാതൊരു ബന്ധമില്ലെന്നും വ്യാജ ആരോപണമാണ് ഉന്നയിക്കുന്നതെന്നും വ്യക്തമാക്കിയാണ് നിവിനും രംഗത്തെത്തിയത്. ഇതിനിടെ, ഡിസംബര്‍ 14 മുതലുള്ള 3 ദിവസങ്ങളിലാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് യുവതി വെളിപ്പെടുത്തല്‍ നടത്തി. എന്നാല്‍ ഈ സമയത്ത് നിവിന്‍ പോളി തന്റെ സിനിമയില്‍ അഭിനയിക്കുകയായിരുന്നു എന്നും കൊച്ചിയിലായിരുന്നു ഷൂട്ടിങ് എന്നും സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

പീഡന ആരോപണത്തില്‍ നടന്‍ നിവിന്‍ പോളിക്ക് അനുകൂലമായ വെളിപ്പെടുത്തലുമായി നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണയും രംഗത്ത് വന്നിരുന്നു. പീഡനം നടന്നതായി യുവതിയുടെ പരാതിയില്‍ പറയുന്ന ഡിസം: 14ന് നിവിന്‍ പോളിക്കൊപ്പം 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന ചിത്രത്തിന്റെ സെറ്റില്‍ താനുണ്ടായിരുന്നെന്ന് പാര്‍വതി പറഞ്ഞു. ഇത് തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമത്തില്‍ പാര്‍വതി പോസ്റ്റ് ചെയ്തിരുന്നു. 'നിവിന്‍ പോളിക്കെതിരായ വാര്‍ത്ത കണ്ട് പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. സത്യമായതു കൊണ്ടാണ് ഇക്കാര്യം ഞാന്‍ വെളിപ്പെടുത്തുന്നത്.'-പാര്‍വതി പറഞ്ഞു.

2023 നവംബര്‍ഡിസംബര്‍ മാസങ്ങളില്‍ ദുബായില്‍ വച്ച് നിവിന്‍, നിര്‍മാതാവായ കെ.ആര്‍.സുനില്‍ തുടങ്ങി ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി എന്നും യുവതി പറയുന്നു. ഇതിനു പിന്നാലെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. നിവിന്‍ ആറാം പ്രതിയാണ്. ആരോപണമുയര്‍ന്നതിനു തൊട്ടുപിന്നാലെ ഇക്കാര്യങ്ങള്‍ പൂര്‍ണമായി നിഷേധിച്ചുകൊണ്ട് നിവിന്‍ പോളി മാധ്യമങ്ങളെ കണ്ടിരുന്നു.

Tags:    

Similar News