ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യ സുരക്ഷയില്‍ 88 ശതമാനം ശതമാനം പേര്‍ക്കും നരേന്ദ്ര മോദിയില്‍ പൂര്‍ണ വിശ്വാസം; വിശ്വാസമില്ലെന്ന് പ്രതികരിച്ചത് 1.94 ശതമാനം പേര് മാത്രം; സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് മോദിയുടെ വര്‍ധിത ജനപ്രീതി; ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശത്തു വിശദീകരിച്ച എംപിമാരുടെ സംഘങ്ങള്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യ സുരക്ഷയില്‍ 88 ശതമാനം ശതമാനം പേര്‍ക്കും നരേന്ദ്ര മോദിയില്‍ പൂര്‍ണ വിശ്വാസം

Update: 2025-06-10 04:27 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വര്‍ധിച്ചെന്ന് വ്യക്തമാക്കുന്ന സര്‍വേയുടെ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ സിന്ദൂരിന ശേഷം ദേശീയസുരക്ഷാ കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം വര്‍ധിച്ചുവെന്ന് ന്യൂസ് 18 സര്‍വെ റിപ്പോര്‍ട്ട്. 88 ശതമാനത്തിലധികം പേര്‍ക്കാണ് പ്രധാനമന്ത്രിയിലുള്ള വിശ്വാസം വര്‍ധിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം തുടരുമ്പോഴും നയതന്ത്രവിഷയങ്ങളിലും രാജ്യസുരക്ഷയിലും ജനങ്ങള്‍ മോദിയെ വിശ്വസിക്കുന്നു എന്നാണ് സര്‍വേയില്‍ വ്യക്തമാക്കുന്ന കാര്യം.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സര്‍വെ നടത്തിയത്. സര്‍വേ പ്രകാരം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 14,671 പേരില്‍ 88.06 ശതമാനം പേര്‍ക്കും പ്രധാനമന്ത്രി മോദിയിലാണ് വിശ്വാസമുള്ളത്. 1.94 ശതമാനം പേര് മാത്രമാണ് വിശ്വാസമില്ലെന്ന് പ്രതികരിച്ചത്. 'ദേശീയ സുരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രി മോദി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?' എന്നായിരുന്നു സര്‍വേയിലെ പ്രധാന ചോദ്യം. 2025 മെയ് 6, 7 തീയതികളിലായാണ് സര്‍വേ നടത്തിയത്.

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയെന്നോളമാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടി നടത്തിയത്. പാകിസ്ഥാനിലെ ഒമ്പതോളം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചത്. ഭീകരാക്രമണം ഉണ്ടായി 14ആം ദിവസമാണ് ഇന്ത്യയുടെ മറുപടി നല്‍കിയത്. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്നായിരുന്നു സൈന്യം അറിയിച്ചത്.

അതേസമയം, ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ തേടി ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രതിനിധി സംഘവുമായി ഇന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഏഴ് സംഘങ്ങളാണ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് രാജ്യത്തിന് പിന്തുണ തേടിയത്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ഡിഎംകെ എംപി കനിമൊഴി ഉള്‍പ്പടെ പ്രതിപക്ഷ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങളും തുടര്‍നടപടികളും സ്വീകരിക്കുന്നത് സംബന്ധിച്ചും കൂടികാഴ്ചയില്‍ ചര്‍ച്ചയാകും.

തരൂര്‍ നയിച്ച സംഘവും ദൗത്യം പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തും. വിവാദ വിഷയങ്ങളില്‍ ശശി തരൂര്‍ നടത്തിയ പ്രതികരണങ്ങളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടായിരുന്നു. ഇതില്‍ തരൂര്‍ എന്ത് നിലപാട് എടുക്കുമെന്നതാണ് ആകാംഷ. അതേസമയം ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ പ്രതികരണവും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. എക്സില്‍ പങ്കുവച് ഹിന്ദി കവിതയില്‍ രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തെന്നും ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നയം തുറന്നു കാട്ടാന്‍ കഴിഞ്ഞെന്നും തരൂര്‍ വിശദീകരിച്ചിരുന്നു.

ഗയാന, പനാമ, കൊളംബിയ, ബ്രസീല്‍ എന്നിവ ഉള്‍പ്പെട്ടിരുന്ന ബഹുരാഷ്ട്ര സന്ദര്‍ശനത്തിലെ അവസാന സ്റ്റോപ്പ് അമേരിക്കയായിരുന്നു.ജൂണ്‍ 3നാണ് തരൂരും സംഘവും വാഷിംഗ്ടണില്‍ എത്തിയത്. അവിടെ അവര്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്,ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ലാന്‍ഡൗ,കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗങ്ങള്‍,നയ വിദഗ്ദ്ധര്‍,ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിലെ അംഗങ്ങള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. വാന്‍സുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു.

പഹല്‍ഗാം അക്രമത്തെക്കുറിച്ച് രോഷം പ്രകടിപ്പിച്ച വാന്‍സ് ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ കാണിച്ച സംയമനത്തെ പ്രശംസിച്ചെന്നും തരൂര്‍ വെളിപ്പെടുത്തി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലും ഇന്ത്യയ്ക്കുള്ള അമേരിക്കയുടെ ശക്തമായ പിന്തുണ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ലാന്‍ഡൗ ആവര്‍ത്തിച്ചു.

Tags:    

Similar News