മഫ്തിയില്‍ ചാടി വീണപ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഒരുപൊതി; കുഞ്ഞുങ്ങള്‍ക്കായി വാങ്ങിയ കല്‍ക്കണ്ടപ്പൊടി എന്ന് കരഞ്ഞുപറഞ്ഞിട്ടും എംഡിഎംഎ എന്ന് വിധിയെഴുതിയ പൊലീസ് കേട്ടില്ല; ഏപ്രില്‍ 24 ന് അനുകൂലഫലം വന്നപ്പോഴേക്കും ബിജുവും, മണികണ്ഠനും ജയില്‍ കിടന്നത് 150 നാള്‍; നാട്ടില്‍ ആരും പണിക്ക് വിളിക്കുന്നില്ലെന്ന് ബിജു
കല്‍ക്കണ്ട പൊടി എംഡിഎംഎ എന്ന് വിധിയെഴുതി പൊലീസ്
കാഞ്ഞങ്ങാട്: 'തുടരും' എന്ന മോഹന്‍ലാല്‍ നായകനായ തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത സിനിമ കണ്ട ചിലര്‍ വിമര്‍ശിച്ചത് കേരള പൊലീസിനെ ഇത്രയും മോശമായി ചിത്രീകരിക്കരുതായിരുന്നു എന്നാണ്. എന്നാല്‍, ശരികള്‍ മാത്രം ചെയ്യുന്നവരാണോ കേരള പൊലീസ് എന്ന ചോദ്യവും അതിനൊപ്പം ഉയരുന്നു. ജീവിതത്തിലേക്ക് വന്നാല്‍, കല്‍ക്കണ്ട പൊടി എം ഡി എം എയാണെന്ന് മുദ്രകുത്തി രണ്ടുപാവം മനുഷ്യരെ 150 ദിവസം ജയിലില്‍ ഇടുക എന്നൊക്കെ പറഞ്ഞാല്‍, അതല്ലേ പൊലീസ് അതിക്രമം! കാസര്‍കോഡാണ് സംഭവം. അതിങ്ങനെ:
കസര്‍കോഡ് മാലക്കല്ല് പതിനെട്ടാംമൈല്‍ ചെരമ്പച്ചാല്‍ ഞരളാട്ട് ബിജു മാത്യു (49), കണ്ണൂര്‍ വാരം നന്ദനത്തിലെ മണികണ്ഠന്‍ (46) എന്നിവര്‍ക്കാണു ചെയ്യാത്ത കുറ്റത്തിന് ഒരു ദിവസം അകത്തായത്. പിന്നീട് പുറത്തിറങ്ങിയത് 150 നാള്‍ കഴിഞ്ഞ്. ബസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ബിജു. സുഹൃത്ത് മണികണ്ഠന്‍ ഡ്രൈവറും പാചകക്കാരനും. കണ്ടെയ്നറില്‍ ഡ്രൈവര്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് ബിജുവും മണികണ്ഠനും 2024 നവംബര്‍ 25നു രാത്രി കോഴിക്കോട് എത്തി. ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി. പിറ്റേന്നു രാവിലെ പത്തോടെ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നാണ് മയക്കുമരുന്ന് പിടികൂടുന്ന ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ മഫ്തി വേഷത്തില്‍ ചാടി വീണത്. ദേഹപരിശോധന നടത്തിയപ്പോള്‍ മണികണ്ഠന്റെ പാന്റ്‌സിന്റെ കീശയില്‍നിന്നു പ്ലാസ്റ്റിക്ക് കടലാസില്‍ ഒരു പൊതി കണ്ടെടുത്തു. 58.240 ഗ്രാം തൂക്കമുണ്ടായിരുന്ന ഈ പൊടി എംഡിഎംഎയാണെന്നു പറഞ്ഞ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
'കുട്ടികള്‍ക്ക് കൊടുക്കാനായി വാങ്ങിയ കല്‍ക്കണ്ടപ്പൊടിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ പോലീസ് തയാറായില്ല. എങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോയി തങ്ങളുടെ രക്തം പരിശോധിച്ചോളൂ, അപ്പോള്‍ സത്യം അറിയാമല്ലോ എന്നു പറഞ്ഞു. ജോലിക്കായി വന്നതിനാല്‍ കുറേ ജോഡി വസ്ത്രങ്ങള്‍ എടുത്തിരുന്നു. ലോഡ്ജിലുള്ള ഞങ്ങളുടെ വസ്ത്രങ്ങള്‍ എടുക്കാനെങ്കിലും അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും അതൊന്നും പോലീസ് കേട്ട ഭാവം നടിച്ചില്ല.''-ബിജു പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ടുവെന്നു മനസിലായതോടെ മണികണ്ഠന് രക്തസമ്മര്‍ദ്ദം കുറയുകയും അപസ്മാരമുണ്ടാവുകയും ചെയ്തു. അഞ്ചു ദിവസത്തോളം ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ബിജുവിന് ഒരു ദിവസം സ്റ്റേഷനില്‍ തങ്ങേണ്ടിവന്നു. പിറ്റേന്ന് വടകര കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാത്ത കേസായതിനാല്‍ ജയില്‍വാസം തുടരേണ്ടിവന്നു.
വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകരെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞ ഫീസ് ബിജുവിനും മണികണ്ഠനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒടുവില്‍ കോടതി തന്നെ അഭിഭാഷകനെ അനുവദിക്കുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 24ന് രാസപരിശോധനാഫലം പുറത്തുവന്നപ്പോഴാണ് പിടികൂടിയത് കല്‍ക്കണ്ടമാണെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരെയും കുറ്റവിമുക്തരാക്കി. ഈ മാസം 13നാണ് ബിജുവിന് തന്റെ ഡ്രൈവിംഗ് ലൈസന്‍സും മൊബൈല്‍ ഫോണും തിരിച്ചുകിട്ടുന്നത്. മണികണ്ഠന്റെ ഫോണ്‍ അപ്പോഴേക്കും ബാറ്ററി നശിച്ച് ഉപയോഗശൂന്യമായി. മണികണ്ഠന്‍ ഇപ്പോള്‍ ഇരിട്ടിയിലെ ഹോട്ടലില്‍ ജോലി ചെയ്യുകയാണ്.
''വീട്ടില്‍ ഞാനും 76 വയസുള്ള അമ്മയും മാത്രമാണുള്ളത്. രണ്ടു കാല്‍മുട്ടിനും വേദനയുള്ള അമ്മയ്ക്ക് അല്പം പോലും നടക്കാന്‍ പോലും പറ്റില്ല. സഹായത്തിന് മറ്റാരുമില്ല. ഞാന്‍ ജയിലില്‍ കിടന്നപ്പോള്‍ എന്റെ അമ്മ അനുഭവിച്ച ദുരിതങ്ങള്‍ക്ക് ആരു സമാധാനം പറയും ? മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്നതിനാല്‍ നാട്ടില്‍ ആരും ജോലി തരാത്ത സ്ഥിതിയാണുള്ളത്. കയ്യിലാണെങ്കില്‍ പണമില്ല.പണ്ടുമുതലേ ഡ്രൈവര്‍ ജോലിയാണ് ചെയ്തുപോന്നിരുന്നത്. ഇനിയിപ്പോ ജീവിക്കാനായി മരത്തിന്റെയോ കല്ലിന്റെയോ പണിക്കു പോകാനും തയാറാണ്. വിശപ്പടക്കലാണല്ലോ പ്രധാനം'' -ബിജു പറയുന്നു.
വീട്ടിലേക്ക് വാങ്ങിയ കല്‍ക്കണ്ടമാണെന്നും തലേന്ന് രാത്രി തങ്ങള്‍ അത് കഴിച്ചതാണന്നും ഒക്കെ പൊലീസിനോട് ബിജുവും മണികണ്ഠനും കേണ് പറഞ്ഞിട്ടും അത് ഗൗനിക്കാതിരുന്നത് അദ്ഭുതകരമാണ്. കല്‍ക്കണ്ട പൊടി കണ്ടാല്‍ തിരിച്ചറിയില്ലേ എന്ന ചോദ്യവും ഉയരുന്നു. അതേസമയം, പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നുവെന്നാണ് നടക്കാവ് പൊലീസിന്റെ വാദം. പ്രതികള്‍ക്ക് എംഡിഎംഎ നല്‍കിയവര്‍ കല്‍ക്കണ്ടം നല്‍കി അവരെ കബളിപ്പിച്ചതാകാം എന്ന വിചിത്ര ന്യായവും പൊലീസ് പറയുന്നു.