പീഡന ഗൂഡാലോചനയ്ക്ക് പിന്നില്‍ കൃഷ്ണലാല്‍ ആകാന്‍ സാധ്യതയെന്ന് സിഐ; പൊന്നാനിയിലെ പീഡനം പോലീസ് പോരിന്റെ തുടര്‍ച്ചയോ? സിഐ വിനോദ് പ്രതികരിക്കുമ്പോള്‍

പൊന്നാനി പീഡനത്തില്‍ ഗൂഡാലോചന വാദവും

By :  Remesh
Update: 2024-09-06 09:09 GMT


മലപ്പുറം: വീട്ടമ്മയുടെ തനിക്കെതിരായ ബലാത്സംഗ ആരോപണം വ്യാജമെന്ന് പൊന്നാനി സി.ഐ. ആയിരുന്ന വിനോദ് കുമാര്‍ പ്രതികരിക്കുമ്പോള്‍ പുറത്തു വരുന്നതും പോലീസിനുള്ളിലെ പോര്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സിവിലും ക്രിമിനലുമായ അപകീര്‍ത്തിക്കേസുമായി മുന്നോട്ടുപോകും. പരാതിക്കുപിന്നില്‍ താനൂര്‍ കസ്റ്റഡിമരണക്കേസില്‍ സസ്പെന്‍ഷനിലായ എസ്.ഐ. കൃഷ്ണലാല്‍ ആവാനുള്ള സാധ്യതയുണ്ടെന്നും വിനോദ് കുമാര്‍ ആരോപിച്ചു. താനുമായി വിനോദ് കുമാറിന് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെന്ന സൂചനയും വിനോദ് പങ്കുവയ്ക്കുന്നുണ്ട്.

പരാതിക്കാരി പലര്‍ക്കെതിരേയും വ്യാജ പരാതി ഉന്നയിച്ച് കോടതിക്ക് പുറത്ത് പണം വാങ്ങി കോംപ്രമൈസ് ചെയ്യുന്ന വ്യക്തിയാണെന്ന് തന്നോട് ചില പോലീസുകാര്‍ പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി വീട്ടമ്മ വന്നിരുന്നു. ഈ കേസിലും ഇത്തരം നീക്കമുണ്ടെന്നും എസ്.ഐ. കൃഷ്ണലാലിനും പങ്കുലഭിക്കുമെന്നും തനിക്ക് രഹസ്യവിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചു. പിന്നാലെ, സ്റ്റേഷനിലെത്തിയ സ്ത്രീ, തനിക്ക് കിട്ടേണ്ട പണം നിങ്ങള്‍ കാരണം നഷ്ടമായന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. കേസെടുക്കേണ്ട സംസാരിച്ച് കോംപ്രമൈസ് ആക്കിയാല്‍ മതിയെന്നും പറഞ്ഞു. പരാതി നല്‍കിയാല്‍ കേസെടുക്കുകയാണ് നടപടിയെന്ന് മറുപടി പറഞ്ഞയച്ചു.

എസ്.ഐ. കൃഷ്ണലാലിന്റെ വീട്ടില്‍ സഹായത്തിന് പോകുന്ന ആളാണ് പരാതിക്കാരിയെന്ന് പിന്നീട് അറിഞ്ഞു. തനിക്കെതിരെ ലഭിച്ച പരാതിയില്‍ ആദ്യം ഡിവൈ.എസ്.പി. ബെന്നിയും പിന്നീട് സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തി അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയെന്നും വിനോദ് കുമാര്‍ അവകാശപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. മുട്ടില്‍ മരം മുറി അന്വേഷണ ഉദ്യോഗസ്ഥനായ വിവി ബെന്നിയെ ആരോപണ നിഴലില്‍ നിര്‍ത്തിയതും ഗൂഡാലചനയാണെന്ന വാദം ശക്തമാണ്.

സി.ഐ. വിനോദ് കുമാറിന്റെ വിശദീകരണം ചുവടെ

2022-ല്‍ പൊന്നാനി പോലീസ് ഇന്‍സ്പെക്ടറായിരുന്നു. ഒരുദിവസം രാത്രി 7.30-ഓടെ സ്റ്റേഷനില്‍ പരാതി ലഭിച്ചു. 50 വയസ്സ് തോന്നിക്കുന്ന മധ്യവയസ്‌കയായ സ്ത്രീയാണ് പരാതിക്കാരി, താന്‍ ഡെന്റല്‍ ഹോസ്പിറ്റലില്‍നിന്ന്, അതോ ജ്വല്ലറിയില്‍നിന്നാണോയെന്ന് അറിയില്ല, തിരിച്ചുവരുമ്പോള്‍ പൊന്നാനി ടൗണില്‍വെച്ച് ഓട്ടോറിക്ഷയില്‍ കയറി. ഓട്ടോറിക്ഷക്കാരന്‍ മോശമായി പെരുമാറി, നീ കൂടെ വരുമോ എന്ന് ചോദിച്ചു, മാനഹാനി വരുന്ന തരത്തില്‍ അവരുടെ ശരീരത്തില്‍ പിടിച്ചു എന്നൊക്കെയാണ് പരാതി.

കൃഷ്ണലാല്‍ ആയിരുന്നു എസ്.ഐ. പി.ആര്‍.ഒയ്ക്കാണ് പരാതി ലഭിച്ചത്. ഇങ്ങനെയൊരു പരാതി ലഭിച്ചുവെന്ന് പി.ആര്‍.ഒ. പറഞ്ഞു. എങ്കില്‍ ഉടനെ ഓട്ടോറിക്ഷയും പ്രതിയേയും നോക്കണമെന്ന് പറഞ്ഞു പോലീസുകാരെ വിട്ടു. രാത്രിയായതിനാല്‍ ഓട്ടോറിക്ഷ കണ്ടെത്താന്‍ കഴിഞ്ഞില്ല, പ്രതിയെക്കുറിച്ച് അന്വേഷിക്കാം എന്ന് പറഞ്ഞു. സാറൊന്ന് ശ്രദ്ധിച്ചിട്ട് കേസെടുത്താല്‍ മതിയെന്ന് ചില പോലീസുകാര്‍ എന്നോട് പറഞ്ഞു. ഈ സ്ത്രീ പലര്‍ക്കെതിരേയും വ്യാജ പരാതി കൊടുത്ത് പുറത്തുവെച്ച് കോംപ്രമൈസ് ചെയ്ത് പണം തട്ടുന്ന രീതിയാണെന്ന് പറഞ്ഞു.

ശരി അന്വേഷിക്കാമെന്ന് പറഞ്ഞു. സ്റ്റേഷനില്‍ ചില ആളുകള്‍ പരാതിയുമായി വരുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ കേസെടുക്കാതെ പുറത്തുനിന്ന് കോംപ്രമൈസ് ആക്കും. എന്നിട്ട് പണം വാങ്ങുന്ന പ്രവണതയുണ്ടെന്ന് വിശ്വസനീയമായ ഒരാള്‍ എന്നോട് രാത്രി പത്തുമണിയാവുമ്പോള്‍ വിളിച്ചു പറഞ്ഞു. അന്ന് പൊന്നാനി എസ്.ഐ. ഇപ്പോള്‍ താനൂര്‍ കേസില്‍ സസ്പെന്‍ഷനിലായിട്ടുള്ള കൃഷ്ണലാല്‍ എസ്.ഐ. ആയിരുന്നു. കൃഷ്ണലാലിന്റെ അടുത്തായിരുന്നു അന്ന് പരാതി വന്നത്. എസ്.ഐ. പുറത്തുനിന്ന് സംസാരിച്ചു, അതില്‍ എന്തോ ഒരു പണം കോംപ്രമൈസ് ആയിട്ടുണ്ട്, കുറേ എസ്ഐയ്ക്കും കിട്ടും. സാറത് അനുവദിക്കരുത്. ഇങ്ങനെ ഒരു പരാതി വന്നാല്‍ ഏത് പ്രവര്‍ത്തകനായാലും സാറതില്‍ കേസ് എടുത്ത് അയാളുടെ വണ്ടി പിടിച്ചെടുത്ത് കേസെടുക്കണമെന്ന് പറഞ്ഞു. കോംപ്രമൈസ് പാടില്ലെന്നും പറഞ്ഞു. വിവരം നല്‍കിയതിന് നന്ദി, കൃത്യമായ നടപടി എടുക്കാമെന്ന് മറുപടി പറഞ്ഞു.

രാവിലെ സ്റ്റേഷനിലെത്തി സംസാരം വേണ്ട വേഗം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യൂ എന്ന് പറഞ്ഞു. പ്രതിയെ പിടികൂടി റിമാന്‍ഡ് ചെയ്തു. ഓട്ടോറിക്ഷ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. 10.30 ആയപ്പോള്‍ പരാതിക്കാരി ദേഷ്യപ്പെട്ട് വന്നു. നിങ്ങള്‍ കാരണം എനിക്ക് കിട്ടേണ്ട പണം നഷ്ടമായി, എന്തിനാണ് കേസിന്റെ ആവശ്യം, എനിക്കതില്‍ ചര്‍ച്ച മതിയല്ലോയെന്ന് പറഞ്ഞു. ചര്‍ച്ചയെന്ന സംഭവമില്ല, പരാതി ലഭിച്ചാല്‍ കേസെടുക്കുയാണ് വേണ്ടെതെന്ന് മറുപടി നല്‍കി. മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ വിമന്‍ ഡസ്‌കിലുള്ള ഉദ്യോഗസ്ഥരോട് സംസാരിക്കൂ എന്ന് പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് കൃഷ്ണലാലിന്റെ വീട്ടില്‍ അടുക്കളപ്പണിയില്‍ സഹായിച്ചിരുന്ന സ്ത്രീയാണെന്ന അറിഞ്ഞത്. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കാത്ത ആളായതിനാല്‍ കൂടുതല്‍ അന്വേഷിച്ചില്ല. പിന്നീട് കൃഷ്ണലാലിനെ ചില പരാതികളെത്തുടര്‍ന്ന് പൊന്നാനി സ്റ്റേഷനില്‍നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തു.

തനിക്കെതിരായ പരാതി പോലീസ് അന്വേഷിച്ച് തീര്‍പ്പാക്കിയതാണ്. തെറ്റായ വാര്‍ത്ത വന്ന ചാനലിനെതിരെ മുന്നോട്ടുപോകും. പരാതിക്കുപിന്നില്‍ കൃഷ്ണലാലുണ്ടാവാനുള്ള സാധ്യത കാണുന്നുണ്ട്. പരാതിയുടെ പിന്നില്‍ ഗൂഢാലോചന ഉള്ളതായാണ് മനസിലാക്കുന്നത്. പോലീസിനെ പ്രതിസന്ധിയില്‍ നിര്‍ത്താനും ഉദ്യോഗസ്ഥരെ കരിവാരിത്തേച്ച് സര്‍ക്കാരിനെ വികലമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗൂഢാലോചനയെന്നും വിനോദ് ആരോപിച്ചു.

Tags:    

Similar News