'ഇംഗ്ലീഷ് ബൗളർമാർക്കെതിരായ ഈ അക്രമം തീർത്തും 'എക്സ്-റേറ്റഡ്'; എല്ലാവരെയും വെല്ലാൻ ഒരു ബിഹാറി തന്നെ ധാരാളം; ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ചുകഴിഞ്ഞു; ഫൈനലിലെ 14കാരന്റെ ആ ഇന്നിങ്‌സ് എല്ലാവർക്കും ബോധിച്ചു; വൈഭവിന് വാനോളം പ്രശംസ; സോഷ്യൽ മീഡിയയിലെ പ്രതികരണം ഇങ്ങനെ

Update: 2026-02-06 16:12 GMT

ഹരാരെ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിൽ 14 വയസ്സുകാരനായ ഇന്ത്യൻ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയുടെ റെക്കോർഡുകൾ തകർത്ത പ്രകടനമായിരുന്നു. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച വൈഭവ്, വെറും 80 പന്തിൽ നിന്ന് 175 റൺസാണ് അടിച്ചുകൂട്ടിയത്. നിലവിലുള്ളതും മുൻകാല ക്രിക്കറ്റ് താരങ്ങളും ഒരുപോലെ വൈഭവിനെ ലോക ക്രിക്കറ്റിലെ അടുത്ത 'വലിയ താരം' എന്ന് വിശേഷിപ്പിച്ചു.

പ്രമുഖരുടെ പ്രതികരണങ്ങൾ താഴെ:

വീരേന്ദർ സെവാഗ്: "വൈഭവ് സൂര്യവംശി സൂര്യവംശത്തിൽ ജനിച്ചവനാണെന്നും, ഉദിച്ചുയരുന്ന സൂര്യനെ തടയാൻ ആർക്കും കഴിയില്ലെന്നതിനാൽ ഇംഗ്ലണ്ടിന്റെ ശ്രമങ്ങളെല്ലാം വെറുതെയായെന്നും അദ്ദേഹം പറഞ്ഞു. '80 പന്തിൽ 175 റൺസ്, 15 ഫോറുകൾ, 15 സിക്സറുകൾ; തുല്യമായ ഫോറുകൾ, തുല്യമായ സിക്സുകൾ, തുല്യമായ നാശം. സൂര്യവംശി = സൂര്യന്റെ വംശത്തിൽ ജനിച്ചവൻ. ഇന്ന് അവൻ ഒരാളെപ്പോലെ തന്നെ ബാറ്റ് ചെയ്തു! ജ്വലിക്കുന്ന ബാറ്റിംഗ്, കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം, ആർക്കും തടയാനാവാത്ത കുതിപ്പ്. ഇംഗ്ലീഷ് ബൗളർമാർ സർവ്വതും പരീക്ഷിച്ചു നോക്കി. പക്ഷേ നിങ്ങൾക്ക് സൂര്യനെ തടയാനാവില്ല. ഭാരതീയ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ചു കഴിഞ്ഞു! ഇത് ഭാവിയിലേക്കുള്ള ഒരു സൂചന മാത്രമാണ്,' അദ്ദേഹം എക്സിൽ (X) കുറിച്ചു.

യൂസഫ് പത്താൻ: "14 വയസ്സ്. ഭയമില്ല, സമ്മർദ്ദമില്ല. വെറും ശുദ്ധമായ പ്രതിഭ മാത്രം. വൈഭവ് സൂര്യവംശി ഒരു ഇന്നിങ്‌സ് കളിക്കുക മാത്രമല്ല ചെയ്തത്, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പ്രഖ്യാപിക്കുക കൂടിയാണ് ചെയ്തത്."

ഇർഫാൻ പത്താൻ: "ഒരു ലോകകപ്പ് ഫൈനലിൽ കൂറ്റൻ ഇന്നിങ്‌സ്. വൈഭവ് സൂര്യവംശി സ്ഥിരതയാർന്ന കളിക്കാരൻ മാത്രമല്ല, ഏറ്റവും ആവശ്യമുള്ള സമയത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം കൂടിയാണ്. ഒരു വമ്പൻ മത്സരത്തിലെ കേമൻ!"

ഉന്മുക്ത് ചന്ദ്: 2012 ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ താൻ നേടിയ 111* റൺസ് എന്ന റെക്കോർഡ് തകർത്ത വൈഭവിനെ ഉന്മുക്ത് അഭിനന്ദിച്ചത് ഇങ്ങനെയാണ്: "വ്യത്യസ്തമായ ഒരിനം (different breed)". വൈഭവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മുൻ ക്യാപ്റ്റന്റെ ഈ മറുപടി.

ഐസ്‌ലൻഡ് ക്രിക്കറ്റ്: ഇംഗ്ലീഷ് ബൗളർമാരെ വൈഭവ് തല്ലിച്ചതച്ചതിനെ ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക എക്സ് (X) ഹാൻഡിൽ പരിഹാസരൂപേണയാണ് നേരിട്ടത്. "ആരെങ്കിലും ഇപ്പോൾ തന്നെ വൈഭവ് സൂര്യവംശിയെ അറസ്റ്റ് ചെയ്യൂ. ഇംഗ്ലീഷ് ബൗളർമാർക്കെതിരെ മൈതാനത്ത് ഇയാൾ നടത്തുന്ന ഈ അക്രമം തീർത്തും 'എക്സ്-റേറ്റഡ്' (X-rated) ആണ്!" - അവർ കുറിച്ചു.

മൈക്കൽ വോൺ (മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ): വൈഭവിന്റെ പ്രതിഭയെ വോൺ പുകഴ്ത്തി. "വൈഭവ് സൂര്യവംശി... ഇത് ശരിക്കും വളരെ വളരെ സ്പെഷ്യൽ ആണ്." എന്നായിരുന്നു വോണിന്റെ വാക്കുകൾ.

ശിഖർ ധവാൻ (മുൻ ഇന്ത്യൻ ഓപ്പണർ): "എന്തൊരു ഇന്നിങ്‌സാണിത്! ഒരു ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടുക എന്നത് അസാധാരണമാണ്. കൃത്യമായ ലക്ഷ്യബോധവും കരുത്തും ടൈമിംഗും ആ ബാറ്റിങ്ങിൽ ഉടനീളം ഉണ്ടായിരുന്നു."

സഞ്ജീവ് ഗോയങ്ക (ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ): വൈഭവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് "സൂര്യ, നമസ്കാരം!" എന്നാണ് അദ്ദേഹം കുറിച്ചത്.

ധ്രുവ് ജൂറൽ (ഇന്ത്യൻ താരം): തന്റെ സംസ്ഥാനത്തിന് അഭിമാനമായി മാറിയ വൈഭവിനെ ജൂറൽ അഭിനന്ദിച്ചത് ഇങ്ങനെ: "ഏക് ബിഹാറി സബ് പേ ഭാരി (എല്ലാവരെയും വെല്ലാൻ ഒരു ബിഹാറി തന്നെ ധാരാളം)! നന്നായി ചെയ്തു, വൈഭൂ."

ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം തവണയും ലോകകിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ്ങാണ് (80 പന്തിൽ 175) ഇന്ത്യയെ ഈ നേട്ടത്തിലെത്തിച്ചത്. 15 സിക്സറുകളുമായി വൈഭവ് മൈതാനത്ത് ശ്രദ്ദേയമായ പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 311 റൺസിന് പുറത്തായി. കാലിബ് ഫാക്നർ (115) പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനം ഇന്ത്യക്ക് വിജയം ഉറപ്പാക്കി.

Tags:    

Similar News