ആത്മയില്‍ കുറ്റക്കാര്‍ തുടരുന്നു; ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കി; ആഞ്ഞടിച്ച് പ്രേമചന്ദ്രന്‍; തിലകന്റെ വിലക്ക് ചര്‍ച്ചയില്‍

മുകേഷിനേയും സിപിഎമ്മിനേയും കടന്നാക്രമിച്ച് പ്രേമചന്ദ്രന്‍

By :  Remesh
Update: 2024-08-29 10:23 GMT

കൊല്ലം: പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രന്‍. നിയമങ്ങളുടെ നഗ്‌നമായ ലംഘനം നടത്തിയാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാരാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍. റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ നേതൃത്വം നല്‍കിയ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സജി ചെറിയാന് വകുപ്പില്‍ തുടരാന്‍ അവകാശമില്ല. എത്രയും പെട്ടെന്ന് രാജിവെച്ച് രാഷ്ട്രീയവും ധാര്‍മികവുമായ മൂല്യം ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൂട്ടത്തോടെ രാജിവെച്ചിട്ടും എന്തേ തിലകനെ സീരിയിലയില്‍നിന്ന് വിലക്കാന്‍ നേതൃത്വം നല്‍കിയ ആത്മയുടെ ഭാരവാഹികള്‍ സ്ഥാനത്ത് തുടരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പവര്‍ ഗ്രൂപ്പിലുള്ളവരുടേയും കുറ്റാരോപിതരുടേയും പേര് പുറത്തുവിടാനുള്ള രാഷ്ട്രീയ ആര്‍ജവും സര്‍ക്കാര്‍ കാണിക്കണം. പവര്‍ഗ്രൂപ്പിലെ അംഗങ്ങള്‍ ആര്, കുറ്റാരോപിതരമായി പരാമര്‍ശിക്കപ്പെട്ടവര്‍ ആര് എന്നറിയാനുള്ള അവകാശം ജനാധിപത്യസമൂഹത്തിലെ ജനങ്ങള്‍ക്ക് ഇല്ലേ? കുറ്റാരോപിതരെ സംരക്ഷിക്കാന്‍ നാലരവര്‍ഷക്കാലം എല്ലാവഴികളും സ്വീകരിച്ച് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് സംരക്ഷണകവചം ഒരുക്കിയ സര്‍ക്കാരിന്റെ മേല്നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്നും പ്രേമചന്ദ്രന് വിമര്‍ശനം ഉന്നയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റേയും സി.പി.എമ്മിന്റേയും കൈവശം ഇരിക്കുമ്പോഴല്ലേ എം. മുകേഷിനെ കൊല്ലം മണ്ഡലത്തില്‍ ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയത്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതില്‍ എന്ത് വിശദീകരണമാണ് സി.പി.എമ്മിന് നല്കാനുള്ളത്? മുകേഷ് കേരള നിയമസഭാംഗമായി തുടരുന്നത് രാഷ്ട്രീയധാര്‍മികതയ്ക്ക് നിരക്കുന്നതല്ല. സി.പി.എം. എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ മുഖം വികൃതമാവുന്നുവെന്നും വിശദീകരിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ പ്രേമചന്ദ്രന്‍ ഉയര്‍ത്തിയത്.

റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവിട്ടില്ലെന്ന് മാത്രമല്ല, ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്ന് കേരളം ദേശീയ- ആഗോള തലത്തില്‍ ലൈംഗികവൈകൃതത്തിന്റെ നാട് എന്ന് പ്രചരിപ്പിക്കപ്പെടുന്നതിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാന്‍ രൂപവത്കരിക്കപ്പെട്ട ആഗോളതലത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ കേരളത്തിലേയും ഇന്ത്യയിലേയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഘടകം അധികാരത്തില്‍ ഇരിക്കുമ്പോള്‍, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കാതെ പോകുന്നു. പലര്‍ക്കും തൊഴിലവകാശം നിഷേധിക്കപ്പെടുന്നു. അത് ചോദ്യംചെയ്യാനോ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് പറഞ്ഞാല്‍, എന്ത് കമ്യൂണിസ്റ്റ്- ഇടതു- സ്ത്രീപക്ഷരാഷ്ട്രീയമാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സര്‍ക്കാരിന്റെ നടപടികള്‍ പരിശോധിച്ചാല്‍ വേട്ടക്കാര്‍ക്കൊപ്പമാണ് സി.പി.എമ്മും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും. സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ പേരില്‍ 2016-ല്‍ അധികാരത്തില്‍വന്ന സര്‍ക്കാര്‍, സ്ത്രീപക്ഷരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മാത്രമല്ല, ഇരകളെ കൂടുതല്‍ വേട്ടയാടാന്‍ അവസരം ഉണ്ടാക്കുന്ന നടപടികളാണ് തുടര്‍ന്ന് നടത്തിയതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. എന്ത് കുറ്റംചെയ്താലും ഏത് ലൈംഗിക അതിക്രമത്തിലും ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാലും സി.പി.എം. അനുഭാവിയോ സഹയാത്രികനോ ആണെങ്കില്‍ ഒരു പ്രശ്നവുമില്ലെന്ന ബലമാണ് സിനിമാ ലോകത്തെ ഇത്രയും മലീമസമാക്കിയത്. സാംസ്‌കാരിക കേരളം മലീമസമാക്കിയതിന്റെ കാരണക്കാര്‍ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആണെങ്കിലും ഉത്തരവാദിത്തം സാര്‍ക്കാരിനാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News