എഫ്.ഐ.ആറില്‍ മൈനറെന്നായിരുന്നുവെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നു; അതിനാല്‍ തനിക്ക് മേലുള്ള പോക്‌സോ കേസ് നില നില്‍ക്കില്ല; രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു മുതല്‍ പല തരത്തിലുള്ള വ്യക്തിഹത്യ നടന്നു കൊണ്ടിരിക്കുന്നു; പ്രതികരണവുമായി ആര്‍.ശ്രീലേഖ

എഫ്.ഐ.ആറില്‍ മൈനറെന്നായിരുന്നുവെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നു

Update: 2026-02-27 08:39 GMT

തിരുവനന്തപുരം: യൂട്യൂബ് ചാനല്‍ വഴി ലൈംഗികാതിക്രമ കേസ് ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് പോക്‌സോ കേസ് ചുമത്തിയ പോലീസ് നടപടിയില്‍ പ്രതികരണവുമായി ആര്‍.ശ്രീലേഖ. കിളിരൂര്‍ കേസിനെ കുറിച്ചുള്ള പരാമര്‍ശത്തിലാണ് കേസെടുത്തിട്ടുള്ളതെന്നും പെണ്‍കുട്ടി മൈനറെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നതെങ്കിലും മരിക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആയിരുന്നുവെന്ന് കണ്ടെത്തിയതായും ആര്‍.ശ്രീലേഖ വ്യക്തമാക്കി.

മരിക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് ഇരുപതിനടുത്ത് പ്രായം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തനിക്ക് മേലുള്ള പോക്‌സോ കേസ് നില നില്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കി. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു മുതല്‍ പല തരത്തിലുള്ള വ്യക്തിഹത്യ നടന്നു കൊണ്ടിരിക്കുകയാണെന്നും ഇതും അത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും ആര്‍.ശ്രീലേഖ ആരോപിച്ചു. അറിഞ്ഞ് കൊണ്ട് അതിജീവിതക്കെതിരെ ഒന്നു ചെയ്തിട്ടില്ല എന്നും പൊലീസ് അന്വേഷിക്കട്ടേ എന്നും അവര്‍ വ്യക്തമാക്കി.

സസ്‌നേഹം ശ്രീ ലേഖ എന്ന യൂടൂബ് ചാനല്‍ വഴി ലൈംഗികാതിക്രമ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ 'സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി' സെക്രട്ടറി ആര്‍. ജയചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

പരാതിയും തെളിവുകളും പരിശോധിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, ശ്രീലേഖക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. കോടതി നിര്‍ദേശപ്രകാരം മ്യൂസിയം പൊലീസ് 205/2026 നമ്പറായി കേസ് രേഖപ്പെടുത്തി. പരാതിക്കാരനുവേണ്ടി അഭിഭാഷകന്‍ എം. അനില്‍കുമാര്‍ ഹാജരായി.

Tags:    

Similar News