അമ്മയെ കരയിക്കാന്‍ മാത്രം ആ പത്ത് മിനിറ്റ്! ലാപ്ടോപ്പ് തിരഞ്ഞ് മാങ്കൂട്ടത്തെ വീട്ടില്‍ പോലീസ് നാടകം; ഒന്നുമില്ലാതെ മടക്കം; രാഹുലിന്റെ വീട്ടിലെ പരിശോധനയ്ക്ക് പിന്നിലെന്ത്?

Update: 2026-01-15 02:31 GMT

അടൂര്‍: ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ പോലീസ് പരിശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടായിരുന്നു ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ രാഹുലിന്റെ അടൂരിലെ വീട്ടില്‍ നടന്ന നാടകീയ പരിശോധന. എന്നാല്‍ കേവലം പത്ത് മിനിറ്റ് കൊണ്ട് അവസാനിപ്പിച്ച ഈ പരിശോധന വെറും 'ഷോ' മാത്രമാണെന്നും വീട്ടിലിരുന്ന രാഹുലിന്റെ അമ്മയെയും സഹോദരിയെയും മാനസികമായി തളര്‍ത്താനാണ് പോലീസ് എത്തിയതെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

അമ്മയെ ഒന്നുകൂടി കരയിപ്പിക്കാന്‍ മാത്രമായിരുന്നു പത്തനംതിട്ടയില്‍ നിന്നുള്ള ഡിവൈഎസ്പിയും സംഘവും അവിടെ എത്തിയത്. രാഹുലിന്റെ മുറിയില്‍ എന്തോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന ഭാവത്തിലാണ് പോലീസ് അകത്തു കയറിയത്. രാഹുലിന്റെ ലാപ്ടോപ്പ് കണ്ടെത്തുക എന്നതായിരുന്നു പോലീസിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ വീട്ടിലെ ഒരു കോണിലും രാഹുലിന്റെ ലാപ്ടോപ്പ് കണ്ടെത്താന്‍ അവര്‍ക്കായില്ല. വീട്ടുകാരോട് ഒരു ചോദ്യം പോലും ചോദിക്കാതെ, മുറിയിലെ അലമാരകളും മറ്റും വലിച്ചുവാരി പരിശോധിച്ച ശേഷം പത്ത് മിനിറ്റിനുള്ളില്‍ തന്നെ പോലീസ് സംഘം മടങ്ങി.

ഒന്നും കണ്ടെത്താനായില്ലെന്ന് പിന്നീട് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. തെളിവ് കിട്ടാന്‍ വേണ്ടിയാണോ അതോ കുടുംബത്തെ ഒന്ന് ഭയപ്പെടുത്താന്‍ വേണ്ടിയാണോ ഈ അസമയത്തുള്ള സന്ദര്‍ശനമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. രാഹുലിന്റെ ഫോണില്‍ നിരപരാധിത്വം തെളിയിക്കാന്‍ അനിവാര്യമായ പലതുമുണ്ട്. ഇത് നശിപ്പിക്കാനുള്ള നീക്കമായാണ് പോലീസ് പരിശോധനയെന്നും വാദമുണ്ട്.

വീട്ടിലെ പരിശോധനയ്ക്ക് മുന്നോടിയായി അതീവ രഹസ്യമായി രാഹുലിനെ തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പുലര്‍ച്ചെ 5.40-ന് ആരും കാണാതെ എആര്‍ ക്യാമ്പില്‍ നിന്ന് പുറപ്പെട്ട പോലീസ് സംഘം 6.30-ഓടെ തിരുവല്ലയിലെ ഹോട്ടലിലെത്തി. പീഡനം നടന്നു എന്ന് ആരോപിക്കപ്പെടുന്ന 408-ാം നമ്പര്‍ മുറിയിലായിരുന്നു ഈ മിന്നല്‍ തെളിവെടുപ്പ്.

കേവലം 15 മിനിറ്റ് മാത്രം നീണ്ട ഈ പരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ തിരികെ കൊണ്ടുപോയതും പിന്നാലെ വീട്ടില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയതും. രാഹുലിനെതിരെയുള്ള കുരുക്ക് മുറുക്കാന്‍ പോലീസ് പരമാവധി നോക്കുന്നുണ്ടെങ്കിലും വീട്ടില്‍ നടന്ന പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്നത് പോലീസിന് നാണക്കേടായി. വടകരയിലെ ചില വീടുകളിലും പോലീസ് റെയ്ഡ് ആലോചനയിലുണ്ട്.

Tags:    

Similar News