അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്

Update: 2024-10-11 12:12 GMT

തിരുവനന്തപുരം: കേരളത്തിൽ ഇടവിട്ട് മഴ പെയ്യുന്ന പ്രതിഭാസമാണ്. കുറച്ച് ദിവസം മാനം തെളിഞ്ഞു നിൽക്കും. പിന്നെ കുറച്ച് ദിവസം ശക്തമായ മഴ ആയിരിക്കും. ഇപ്പോഴിതാ വീണ്ടും ഒരു ന്യൂനമർദ്ദ ഭീക്ഷണി കേരളത്തിന്‌ മുകളിൽ വന്നിരിക്കുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

ഒക്ടോബർ 13 ന് രാവിലെയോടെ ന്യൂന മർദ്ദം മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത എന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. കേരളത്തിൽ ഒരാഴ്ച വ്യാപകമായും ഇടത്തരം മഴയ്ക്കും സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴക്കും 11 മുതൽ 15 വരെ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്ര ന്യൂനമർദ്ദ മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് അടുത്തായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു.

പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിച്ചു ഒക്ടോബർ 13 രാവിലെയോടെ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത കൂടുതൽ. മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കൻ അറബിക്കടൽ മുതൽ തെക്കൻ കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടൽ വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തായി രൂപപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്‌ക്കാണ്‌ കൂടുതൽ സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ഒക്ടോബർ 11) അതിശക്തമായ മഴക്കും 11 മുതൽ 15 വരെ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ജനങ്ങൾ മുന്നറിയിപ്പ് പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Similar News