ഷോറൂമിന് മുന്നിൽ റേഞ്ച് റോവറുമായി എത്തിയ ആ കണ്ടെയ്നർ ട്രക്ക്; പുറത്തിറക്കുന്നതിനിടെ ജീവനക്കാരന്റെ ശരീരത്തിൽ പാഞ്ഞുകയറി ജീവനെടുത്തത് നിമിഷനേരം കൊണ്ട്; ദാരുണ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താനുറച്ച് പോലീസ്; യൂണിയൻ തൊഴിലാളികളുടെ എക്സ്പീരിയൻസ് അടക്കം പരിശോധിക്കുമെന്നും മറുപടി!

Update: 2025-06-25 13:28 GMT

കൊച്ചി: കൊച്ചിയിൽ ലോറിയിൽ നിന്നും ആഡംബര കാർ പുറത്തിറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പോലീസ്. കൊച്ചിയിൽ ലോറിയിൽ നിന്നും ആഡംബര കാർ പുറത്തിറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരൻ മരിച്ചത്. അപകടത്തിൽ പെട്ട വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇപ്പോൾ പരിശോധിക്കുകയാണ്. അപകട കാരണം മാനുഷിക പിഴവോ യന്ത്രതകരാറാണോ എന്നതിൽ പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ വാഹനം ഇറക്കാനെത്തിയത് പത്ത് വർഷത്തിലധികം പ്രവർത്തന പരിചയമുള്ളവരെന്നാണ് സിഐടിയു കാർ ഡ്രൈവേർസ് യൂണിയൻ നൽകുന്ന വിശദികരണം.

അപകടത്തിന് പിന്നാലെ കാർ ഇറക്കാൻ എത്തിയ തൊഴിലാളികളുടെ പ്രവർത്തനപരിചയത്തിലടക്കം ചോദ്യങ്ങളുയർന്നിരുന്നു. യൂണിയൻ തൊഴിലാളികളായ അൻഷാദും അനീഷുമായിരുന്നു കാർ ഇറക്കാനെത്തിയത്. ഇരുവരും മുൻപ് ഇതേ യാർഡിലടക്കം കാറുകൾ ഇറക്കിയിരുന്നതായും അപകടകാരണം അന്വേഷിക്കണമെന്നും സിഐടിയു കാർ ഡ്രൈവേർസ് യൂണിയൻ ഇടപ്പളളി മേഖലാ സെക്രട്ടറി എൻപി തോമസ് വ്യക്തമാക്കി.

അപകടം നടന്ന ദിവസം അൻഷാദായിരുന്നു ലോറിയിൽ നിന്നും ഇറക്കുന്ന കാറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അനീഷും റോഷനും വശങ്ങളിൽ നിർദേശം നൽകാനായും നിന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഇരുവ‍ർക്കും നേരെ പാഞ്ഞെത്തിയത്. അപകടമെന്ന് മനസിലാക്കും മുൻപ് റോഷന്റെ മേൽ കാർ കയറി ഇറങ്ങി. കാർ വീണ്ടും പിന്നോട്ട് നീങ്ങി യാർഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിലും റോഡിന് വശത്തെ വൈദ്യുതി പോസ്‌റ്റുകളിലും ഇടിച്ചു നിന്നു.

റോഷനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തലനാരിഴക്ക് രക്ഷപ്പെട്ട അനീഷിന് നെറ്റിയിലും കൈക്കും പരുക്കേറ്റു. കാറിന്റെ പിൻവശം പൂർണമായും തകർന്നു. ടയറുകളും പൊട്ടി. നാല് കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ വോഗ് കാറാണ് അപകടത്തിൽപെട്ടത്. ലോറിയിൽ നിന്നും കാർ ഇറക്കുമ്പോൾ ഷിപ്പിംങ് മോഡിലേക്ക് കാർ മാറിയിരുന്നോ എന്നതിലടക്കം അന്വേഷണം ആവശ്യമാണ്. ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം തുടരുന്നുവെന്നും പോലീസ് പറഞ്ഞു. അൻഷാദിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയടക്കം വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു.

Tags:    

Similar News