ലോസ് ഏഞ്ചല്‍സില്‍ ജോലി ചെയ്യവേ ഒരു സ്ത്രീയുമായി പ്രണയം; ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ബന്ധമറ്റു; ആ പ്രണയം ബോളിവുഡ് നടിയുമായെന്ന് വാര്‍ത്തകള്‍; വ്യവസായ സാമ്രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച് അവിവാഹിതനായി രത്തന്‍ ടാറ്റയുടെ മടക്കം

ആ പ്രണയം ബോളിവുഡ് നടിയുമായെന്ന് വാര്‍ത്തകള്‍; വ്യവസായ സാമ്രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച് അവിവാഹിതനായി രത്തന്‍ ടാറ്റയുടെ മടക്കം

Update: 2024-10-09 19:53 GMT

മുംബൈ: സമ്പത്തില്‍ ഇന്ത്യയിലെ മുന്‍നിരക്കാരനായി നില്‍ക്കുമ്പോഴും രത്തന്‍ ടാറ്റ അവിവാഹിത ജീവിതമായിരുന്നു നയിച്ചിരുന്നത്. എന്നാല്‍, പലപ്പോഴും തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിരുന്നതായി അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അധികമാര്‍ക്കും ഈ കഥയിലെ നായികയെ കുറിച്ച് അറിയില്ല. അതേസമയം പ്രണയത്തിനേക്കാള്‍ വ്യവസായത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞു വെക്കുകയായിരുന്നു അദ്ദേഹം.

ലോസ് ഏഞ്ചല്‍സില്‍ ജോലി ചെയ്യുന്ന സമയത്താണ് അദ്ദേഹം ഒരു സ്ത്രീയുമായി പ്രണയത്തിലാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. അവരെ വിവാഹം കഴിക്കാന്‍ അദ്ദേഹം ആലോചിച്ചിരുന്നു. എന്നാല്‍ തന്റെ മുത്തശ്ശിയെ പരിചരിക്കാന്‍ രത്തന് ഇന്ത്യയിലേയ്ക്ക് മടങ്ങേണ്ടി വന്നു. യുവതിയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാമെന്ന് രത്തന്‍ കരുതിയെങ്കിലും, 1962ലെ ഇന്ത്യ - ചൈന യുദ്ധം കാരണം യുവതിയുടെ മാതാപിതാക്കള്‍ അവരെ ഒപ്പം പോകാന്‍ അനുവദിച്ചില്ല. ഇത് അവരുടെ ബന്ധം അവസാനിക്കുന്നതിന് കാരണമായി.

രത്തന്‍ ടാറ്റ ആ സ്ത്രീ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം മറ്റാരെയും വിവാഹം കഴിച്ചിട്ടുമില്ല. അതേസമയം രത്തന്‍ ടാറ്റുടെ മനസു കവര്‍ന്നത് ഒരു ബോളിവുഡ് നടിയാണെന്നാണ് ഇന്ത്യാ ഡോട്ട്‌കോം റിപ്പോര്‍ട്ടു ചെയ്തത്. പ്രണയബന്ധം അറ്റുപോയെങ്കിലും പരസ്പ്പര ബഹുമാനത്തോടെ ആയിരുന്നു ഇവരുടെ ജീവിതം മുന്നോട്ടു പോയത്. ആ പ്രണയകഥയിനെ നായികയും ഇപ്പോഴും അവിവാഹിതയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹത്തിന്റെ വക്കിലെത്തിയ ഈ പ്രണയം പല കാരണങ്ങളാലാണ് വിവാഹത്തില്‍ എത്താതെ പോയത്.

ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ച വ്യക്തിയാണ് രത്തന്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവച്ചതിന് ശേഷം അദ്ദേഹം നിരവധി ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ തലവനായിരുന്നു.മുംബയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരാവസ്ഥയില്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. രാജ്യം പത്മവിഭൂഷനും, പത്മഭൂഷനും നല്‍കി ആദരിച്ച വ്യവസായിയായിരുന്നു രത്തന്‍ ടാറ്റ.

ജെആര്‍ഡി ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനു ടാറ്റയുടേയും മകനായി ജനിച്ച അദ്ദേഹം മുംബയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളുകളിലാണ് വിദ്യാഭ്യാസം നേടിയത്.പിന്നീട് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഇത്താക്കയിലുള്ള കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. അവിവാഹിതനായിരുന്ന അദ്ദേഹം ഒരു മികച്ച പൈലറ്റ് കൂടിയായിരുന്നു.

1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന കാലത്ത് കമ്പനിയെ വന്‍ നേട്ടങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു അദ്ദേഹം. 2016 മുതല്‍ ഇടക്കാല ചെയര്‍മാനായിരുന്നു. 1991 മാര്‍ച്ചിലാണ് അദ്ദേഹം, ടാറ്റ സണ്‍സ് ചെയര്‍മാനായി സ്ഥാനമേറ്റത്. 2012 ഡിസംബര്‍ വരെ കമ്പനിയെ മുന്നില്‍ നിന്ന് നയിച്ചു. ഈ കാലയളവില്‍ കമ്പനിയെ വന്‍ നേട്ടങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

1991ല്‍ 10,000 കോടി രൂപയായിരുന്ന കമ്പനിയുടെ വിറ്റുവരവ് 2011-12 ആയപ്പോള്‍ 100.09 ബില്യന്‍ ഡോളറായി ഉയര്‍ന്നത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടും.സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയര്‍മാന്‍ സ്ഥാനത്തു വന്ന സൈറസ് മിസ്ത്രിയുമായി രത്തന്‍ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാര്‍ത്തകളും വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറില്‍ ഈ സ്ഥാനത്ത് നിന്ന പുറത്താക്കുകയായിരുന്നു. ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു.

Tags:    

Similar News