ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്-മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ? അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിത്; അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല; ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടേത് വിവാദം ആകാവുന്ന ആവശ്യം; ഹൊസബളെയുടെ ആവശ്യം മോദി സര്‍ക്കാര്‍ പരിഗണിക്കുമോ?
ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണം എന്ന ആവശ്യവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളേ എത്തുമ്പോള്‍ അത് പുതിയ ചര്‍ച്ചയാകും. സോഷ്യലിസ്റ്റ് മതേതരത്വ ഭരണ ഘടന മാറ്റണമെന്ന ആവശ്യത്തില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ദത്താത്രേയയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണ് ഇവ എന്നാണ് ദത്താത്രേയയുടെ ആരോപണം. അടിയന്തരവസ്ഥയെ കടന്നാക്രമിച്ചാണ് ദത്താത്രേയ ഈ പരാമര്‍ശം നടത്തിയത്.
1975 ജൂണ്‍ 25-നാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 21 മാസം നീണ്ട അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 21-നാണ് അവസാനിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നാണ് അടിയന്തരാവസ്ഥക്കാലം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. രാജ്യത്തെ പൗരന്മാരുടെ എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും ഹനിക്കപ്പെട്ട ദിനങ്ങളായിരുന്നു അവയെന്നും ദത്താത്രേയ അഭിപ്രായപ്പെട്ടു. കസേര ഉറപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത് നടന്നതെന്നും അദ്ദേഹം പറഞ്ഞു. 'നിര്‍ബന്ധിത വന്ധ്യവല്‍ക്കരണമടക്കമുള്ള ക്രൂരകൃത്യങ്ങളാണ് അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ആയിരക്കണക്കിന് ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു. കോടതിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു,' ദത്താത്രേയ ചൂണ്ടിക്കാട്ടി.
ഈ കാലത്താണ് ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയില്‍ ആ പദങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ, അടിയന്തരാവസ്ഥക്കാലത്തിന്റെ 50-ാം വാര്‍ഷികം തികയുന്ന ഈ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. ഇതിനൊപ്പം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ പുതിയ ആവശ്യം മുമ്പോട്ട് വയ്ക്കുകയാണ്. ആര്‍ എസ് എസ് സംവിധാനത്തിലെ രണ്ടാമനാണ് ദത്താത്രേയ. നയ രൂപീകരണത്തിലെ പ്രധാനി. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആര്‍ എസ് എസ് പുതിയൊരു ആവശ്യം വയ്ക്കുകയാണെന്ന് വ്യക്തമാണ്.
'അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ദ്രോഹിച്ചവരാണ് ഇപ്പോള്‍ ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നത്. അവര്‍ ഇപ്പോഴും മാപ്പ് പറഞ്ഞിട്ടില്ല. നിങ്ങളുടെ പൂര്‍വികന്മാരാണ് അത് ചെയ്തത്. നിങ്ങള്‍ അതിനുവേണ്ടി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും മാപ്പ് പറയണം,' ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനും കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ രാഹുല്‍ ഗാന്ധിയോടായി ദത്താത്രേയ ആവശ്യപ്പെട്ടു. ഭരണഘടന ഭേദഗതി ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതൃത്വം വീണ്ടും രംഗത്ത് എന്ന ചര്‍ച്ച പ്രതിപക്ഷം ഇതോടെ സജീവമാക്കിയിട്ടുണ്ട്.
'സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ 1976ല്‍ 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയാണ് ചേര്‍ത്തത്. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയില്‍ ആ പദങ്ങള്‍ ഇല്ലായിരുന്നു. രണ്ട് വാക്കുകളും എടുത്തുകളയണം'- ദത്താത്രേയ പറഞ്ഞതില്‍ ഇതാണ് തെളിയുന്നതെന്ന് പ്രതിപക്ഷം പറയുന്നു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം തികയുന്ന ഈ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടിട്ടുണ്ട്.
21 മാസം നീണ്ട അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 21നാണ് അവസാനിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നാണ് അടിയന്തരാവസ്ഥക്കാലം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. രാജ്യത്തെ പൗരന്മാരുടെ എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും ഹനിക്കപ്പെട്ട ദിനങ്ങളായിരുന്നു അവ. ആയിരക്കണക്കിന് ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു. കോടതിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്നും ദത്താത്രേയ പറഞ്ഞു.