ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണംപൂശിയ പാളി പുറത്തുകൊണ്ടുപോകുന്നതില്‍ തന്ത്രി കണ്ഠര് രാജീവര് വിസമ്മതിച്ചിരുന്നോ? 1998-ല്‍ വിജയ് മല്യശ്രീകോവില്‍ സ്വര്‍ണം പൂശിയപ്പോ ജോലികള്‍ നടന്നത് സന്നിധാനത്തും; സ്വര്‍ണപാളികളില്‍ പൂശിയിട്ടുള്ളത് 50 പവന്‍! ആ '16 ഗ്രാം' കഥയുടെ പിന്നില്‍ മോഷണ ശ്രമമോ? ശബരിമലയില്‍ ദുരൂഹത മാത്രം

Update: 2025-09-12 03:23 GMT

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണംപൂശിയ പാളി പുറത്തുകൊണ്ടുപോകുന്നതില്‍ തന്ത്രി കണ്ഠര് രാജീവര് വിസമ്മതിച്ചിരുന്നതായി വിവരം. മാതൃഭൂമിയാണ് ഈ വിവരം പുറത്തു വിട്ടത്. ദേവസ്വം ജീവനക്കാരില്‍ ചിലരാണ് ഈ വിവരം പങ്കുവെച്ചതെന്ന് വാര്‍ത്ത പറയുന്നു. എന്നാല്‍, അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. അദ്ദേഹം തന്ത്രിയായിരുന്ന കാലയളവിലായിരുന്നു ഇത്തരമൊരു അഭിപ്രായം ദേവസ്വം ഉദ്യോഗസ്ഥരില്‍ ചിലര്‍ ചോദിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഒരുവര്‍ഷ കാലയളവിനുശേഷം കര്‍ക്കടകം 31 ആയ ഓഗസ്റ്റ് 16-ന് വൈകീട്ട് അഞ്ചിന് ചിങ്ങമാസപൂജകള്‍ക്ക് നട തുറന്നതുമുതല്‍ കണ്ഠര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രി. കണ്ഠര് മഹേഷ് മോഹനരില്‍നിന്നാണ് പാളിയുടെ പണികള്‍ക്കുള്ള അനുജ്ഞ ദേവസ്വംബോര്‍ഡ് വാങ്ങിയത്.

രാജീവരുടെ കാലാവധി തീരുന്നതിന് രണ്ടുമാസംമുന്‍പാണ് ചില ഉദ്യോഗസ്ഥര്‍ വിഷയം സംസാരിച്ചത്. എന്നാല്‍, ദ്വാരപാലകര്‍ ക്ഷേത്രത്തിന്റെ ചൈതന്യത്തിന്റെ ഭാഗമാണെന്നും പുറത്തുകൊണ്ടുപോകുന്നത് ഉചിതമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുവെന്നാണ് മാതൃഭൂമി പറയുന്നു. ശബരിമല ശ്രീകോവിലിനുമുന്നിലുള്ള ദ്വാരപാലകശില്പങ്ങളിലെ കവചങ്ങളില്‍ സ്വര്‍ണംപൂശി കേടുപാടുകള്‍ തീര്‍ക്കുന്ന ജോലി തുടങ്ങിയെന്നും അതുപൂര്‍ത്തിയാകാതെ ഉടന്‍ അവ തിരിച്ചെത്തിക്കാനാവില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നിലപാട് എടുത്തിട്ടുണ്ട്. സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരികെ എത്തിക്കണമെന്ന ഉത്തരവില്‍ ഭേദഗതിയാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത പുനഃപരിശോധനാ ഹര്‍ജിയിലൂടെയാണിക്കാര്യം വ്യക്തമാക്കിയത്. ചെന്നൈയിലാണ് ഇതിന്റെ ജോലി നടക്കുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. സന്നിധാനത്തുവെച്ച് ഇലക്ട്രോപ്‌ളേറ്റിങ് നടത്താന്‍ കഴിയാത്തതിനാലാണ് ചെന്നൈയിലെ സ്ഥാപനത്തില്‍ കൊണ്ടുപോയത്. ഇക്കാര്യം അറിയിച്ചാണ് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയതെന്നും പ്രശാന്ത് പറഞ്ഞു. എന്നാല്‍ ഈ വിശദീകരണത്തിലും ദുരൂഹതയുണ്ട്.

1998-ല്‍ വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവില്‍ വഴിപാടായി സ്വര്‍ണംപൂശിയപ്പോള്‍, അതിന്റെ ജോലികള്‍ നടന്നത് സന്നിധാനത്തുവെച്ചായിരുന്നു. 2017-ല്‍ സ്വര്‍ണക്കൊടിമരം പ്രതിഷ്ഠിച്ചപ്പോഴും ചെമ്പുപറകള്‍ സ്വര്‍ണംപൂശിയത് സന്നിധാനത്തുവെച്ചായിരുന്നു. 2019-ലാണ് ദ്വാരപാലകശില്പങ്ങളില്‍ സ്വര്‍ണംപൂശിയ ചെമ്പുപാളികള്‍ പിടിപ്പിച്ചത്. ബെംഗളൂരുവിലെ മലയാളിഭക്തന്റെ വഴിപാടായിട്ടായിരുന്നു അത്. ശില്പരൂപത്തിലുള്ള അച്ചുകളില്‍ ചെമ്പ് ഉരുക്കിയൊഴിച്ചാണ് പാളികളുണ്ടാക്കിയത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ ചെമ്പുപാളികള്‍ കൊണ്ടുപോയാണ് സ്വര്‍ണംപൂശിയത്.

കേടുപാടുകള്‍ തീര്‍ക്കാന്‍ ചെന്നൈയില്‍ കൊണ്ടുപോയ പാളികളിലുള്ളത് 400 ഗ്രാം സ്വര്‍ണമാണെന്നും മാതൃഭൂമി പറയുന്നു. സ്വര്‍ണം, രാസലായനിയില്‍ ലയിപ്പിച്ചാണ് വേര്‍തിരിക്കുന്നത്. വേര്‍തിരിച്ചെടുക്കുന്ന സ്വര്‍ണത്തില്‍ കുറവുണ്ടെങ്കില്‍ അത് വാങ്ങിനല്‍കാമെന്ന് വഴിപാടുകാരന്‍ ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്. നേരത്തെ 16 ഗ്രാം മാത്രമേയുള്ളൂവെന്ന് ദേവസ്വം അധികാരി പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. ഇതിനെ പൊളിക്കുന്നതാണ് മാതൃഭൂമിയിലെ വാര്‍ത്ത. ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമായുള്ളത് ക്ഷുരികാപാണി, ഖഡ്ഗ ഹസ്തന്‍ എന്നീ പേരുകളിലുള്ള ദ്വാരപാലകരാണ്. ധര്‍മശാസ്താവിന്റെ കാവല്‍ക്കാരാണിവര്‍. മാതൃഭൂമിയില്‍ ജി രാജേഷ് കുമാറാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട ചെയ്യുന്നത്. ഇതോടെ അടിമുടി ദുരൂഹമായി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണവും മാറുകയാണ്. 


ശബരിമല ശ്രീകോവിലിനു മുന്‍വശത്തെ ദ്വാരക പാലകരുടെ സ്വര്‍ണ്ണ ആവരണം ശബരിമലയില്‍ നിന്നും കടത്തിയതിനു പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചനയോ? എന്ന തരത്തില്‍ ഹൈന്ദവ സംഘടനളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും പ്രചരണമുണ്ട്. ഈ കുറിപ്പിലും തന്ത്രിമാരുടെ അതൃപ്തിയുടെ സൂചനയുണ്ട്.

വാട്‌സാപ്പില്‍ പ്രചരിക്കുന്ന കുറിപ്പ് ചുവടെ

ശബരിമല ശ്രീകോവിലിനു മുന്‍വശത്തെ ദ്വാരക പാലകരുടെ സ്വര്‍ണ്ണ ആവരണം ശബരിമലയില്‍ നിന്നും കടത്തിയതിനു പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചനയോ?

സെപ്തംബര്‍ 7-ാം തിയതി ചന്ദ്രഗ്രഹണത്തിനു തൊട്ടു മുമ്പായാണ് ശബരിമല ശ്രീകോവിലിന്റെ ഇരു വശങ്ങളിലേയും ദ്വാരപാലകരുടെ സ്വര്‍ണ്ണം പൊതിഞ്ഞ ആ വരണങ്ങള്‍ അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ ഇളക്കിയെടുത്ത് സംസ്ഥാനത്തിനു പുറത്തേക്ക് ചെന്നൈയിലേക്ക് കടത്തിയത്.

ഇതു സംബന്ധിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ വിവാദത്തില്‍ നിന്നു തലയൂരാന്‍ ദേവസ്വം ബോര്‍ഡ് പഴിയെല്ലാം തന്ത്രിയുടെ മേലേക്ക് ചാരുകയാണ്.

തന്ത്രി ആവശ്യപ്പെട്ടതുകൊണ്ടാണ് ദ്വാരപാലകരുടെ സ്വര്‍ണ്ണ ആവരണം അറ്റകുറ്റപണികള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതത്രേ

ശബരിമല ശ്രീകോവിലുമായി ബന്ധപ്പെട്ട എല്ലാ അറ്റകുറ്റപ്പണികളും കിഴക്കെ മണ്ഡപത്തില്‍ വച്ച് ഹൈക്കോടതി നിയോഗിച്ച ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമാണ് നടക്കാറുള്ളത്.

ശബരിമല ശ്രീകോവിലിന് ചോര്‍ച്ചയുണ്ടായപ്പോഴും, ശ്രീകോവിലിന്റെ പ്രധാന വാതിലിന് അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നപ്പോഴുമൊക്കെ വിദഗ്ധ സംഘത്തെ ശബരിമലയിലേക്ക് ക്ഷണിച്ചു വരുത്തി സന്നിധാനതു വച്ചു തന്നെയാണ് അറ്റകുറ്റപണികള്‍ നടത്തിയത്.

ഇത് ബഹു. ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി പോലും വാങ്ങാതെ, ശബരിമല സ്‌പെഷല്‍ കമ്മീഷണറെപ്പോലും അറിയിക്കാതെ തന്ത്രി മഹേഷ് മോഹനരോട് കോടതി അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സമ്മതം വാങ്ങിയതെന്ന് തന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ശബരിമല ക്ഷേത്രത്തിന്റെ പാരമ്പര്യ കാരാണ്മ അവകാശിയായ ചെങ്ങന്നൂര്‍, മുണ്ടന്‍കാവ്, താഴമണ്‍ മഠത്തിലെ കുടുംബ കാരണവരും, മുഖ്യ തന്ത്രിയും കണ്ഠരര് മോഹനരാണ്.

കുടുംബത്തിലെ താന്ത്രി കാവശാശിയായ മറ്റൊരു തന്ത്രി കണ്ഠരര് രാജീവരാണ്.

ഇവര്‍ രണ്ടു പേരോടും ശബരിമലയിലെ ദ്വാരപാലകരുടെ സ്വര്‍ണ്ണ ആവരണം ഇളക്കി മാറ്റി അറ്റകുറ്റപണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകുന്ന കാര്യം അറിയിച്ചിരുന്നില്ല.

1201 ചിങ്ങം 1 മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശബരിമലയിലെ താന്ത്രികാവകാശം താഴമണ്‍ കുടുംബത്തിലെ കാരണവരും, മുഖ്യ തന്ത്രിയുമായ കണ്ഠര് മോഹനര്‍ ക്കാണ്.

അദ്ദേഹത്തിന്റെ ടേണില്‍ മകന്‍ കണ്ഠര് മഹേഷ് മോഹനര് തന്ത്രിയുടെ ആള്‍പ്പേരായി ശബരിമലയിലെ താന്ത്രിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നു എന്നു മാത്രമേയുള്ളു.

ശബരിമലയിലെ താന്ത്രികാവകാശം കണ്ഠര് മോഹനര് തന്ത്രിക്കും, കണ്ഠ രര് രാജീവര് തന്ത്രിക്കുമാണ്.

ഇവരുടെ ടേണുകളില്‍ മക്കളായ കണ്ഠര് മഹേഷ് മോഹനരും,

കണ്ഠര് ബ്രഹ്‌മദത്തനും ശബരിമലയില്‍ വന്ന് താന്ത്രിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് തങ്ങളുടെ പിതാക്കന്മാരുടെ പ്രതിനിധി (ആള്‍ പേര് ) ആയിട്ടാണ്.

2 വര്‍ഷത്തേക്ക് ദേവസ്വം ബോര്‍ഡ് ഭാരവാഹികളായി വരുന്ന പ്രസിഡന്റി നോ, അംഗങ്ങള്‍ക്കോ, ഒരു വര്‍ഷത്തേക്ക് എക്‌സിക്യൂട്ടീവ് ഓഫീസറായോ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായോ വരുന്നവര്‍ക്ക് ഇക്കാര്യങ്ങളൊന്നും അറിയാത്തതാണോ? അതോ അവര്‍ അറിയില്ലെന്ന് നടിക്കുന്നതാണോ?

ശബരിമലയിലെ മുഖ്യ തന്ത്രിയായിരുന്ന സര്‍വ്വാദരണീയനായ കണ്ഠരര് മഹേശ്വരരുടെ കണ്ണീരു വീണ സ്ഥലം കൂടിയാണ് ശബരിമല സന്നിധാനം

അകാരണമായി ഒരു കള്ളക്കേസില്‍ കുടുക്കി തന്റെ ഏക മകനായ കണ്ഠര് മോഹനരെ ശബരിമലയില്‍ നിന്നകറ്റി നിര്‍ത്തിയിട്ട് ഇപ്പോള്‍ രണ്ട് പതിറ്റാണ്ടുകളാവുന്നു.

തന്റെ മകന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ട് കാലങ്ങള്‍ ഏറെയായിട്ടും മോഹനര്‍ക്ക് അര്‍ഹമായ നീതി ലഭ്യമാക്കാത്തതില്‍ അദ്ദേഹം വളരെ ദുഖിതനായിരുന്നു

അത്യന്തം വേദനയോടെയാണ് അദ്ദേഹം നമ്മോടു വിട വാങ്ങിയത്..

ശ്രീ. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് ശബരിമലയില്‍ വച്ചു നടന്ന ദേവപ്രശ്‌ന ചിന്തയില്‍ വലിയ തന്ത്രിയുടെ ആത്മാവിന്റെ വേദനക്ക് പരിഹാരം ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു.

കണ്ഠര് മോഹനരെ ശബരിമല തന്ത്രിയായി തിരികെ കൊണ്ടുവരുന്നതില്‍ ദേവഹിതവും അനുകൂലമായിരുന്നു.

അന്ന് കണ്ഠര് മോഹനരെ ശബരിമലയിലേക്ക് മടക്കി കൊണ്ടുവരാന്‍ ശ്രീ. പത്മകുമാറിന്റെ ബോര്‍ഡ് തീരുമാനിച്ചിരുന്നതുമാണ്..

പക്ഷേ...ഒന്നും സംഭവിച്ചില്ല..

പിന്നീട് ശബരിമലയുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങള്‍ പലതുമുണ്ടായി.

പ്രളയം

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍... തുടങ്ങി എത്രയോ പ്രശ്‌നങ്ങള്‍...?

ഇനിയിപ്പോള്‍ പമ്പയില്‍

അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍....?

ദേവസ്വംബോര്‍ഡിന്റെ ജീവിച്ചിരിക്കുന്ന എല്ലാ പ്രസിഡന്റന്മാരെയും, അംഗങ്ങളേയുമൊക്കെ ഇതിലേക്ക് ക്ഷണിക്കണം

ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റന്മാരായ ശ്രീ. ഗുപ്തന്‍

അഡ്വ. എം. രാജഗോപാലന്‍ നായര്‍

ശ്രീ. എ. പത്മകുമാര്‍,

ശ്രീ. എന്‍. വാസു

അഡ്വ. കെ. അനന്തഗോപന്‍ എന്നീ സി പി എം. നോമിനികളേയും, അഡ്വ. ജി. രാമന്‍ നായരേയും ക്ഷണിക്കേണ്ടതല്ലേ?

ഈ നിമിഷം വരെ ഇവരെ ആരെയും ക്ഷണിച്ചിട്ടില്ല എന്നാണറിയുന്നത്.

രാഷ്ട്രീയ പ്രേരിതമല്ല ഈ അയ്യപ്പസംഗമമെങ്കില്‍.....

മുന്‍ ദേവസ്വം വകുപ്പ് മന്ത്രിമാരായ

ശ്രീ. കെ. സി. വേണുഗോപാല്‍

ശ്രീ. ജി. സുധാകരന്‍

ശ്രീ. വി. എസ്. ശിവകുമാര്‍

ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍

ശ്രീ.കടകംപള്ളി സുരേന്ദ്രന്‍

ശ്രീ. കെ. രാധാകൃഷ്ണന്‍ എന്നിവരെയൊക്കെ ക്ഷണിക്കേണ്ടതല്ലേ?

ശബരിമലയിലെ മുഖ്യ തന്ത്രി കണ്ഠര് മോഹനരെയും, തന്ത്രി കണ്ഠര് രാജീവരെയും, തന്ത്രി കണ്ഠര് മഹേഷ് മോഹനരെയും തന്ത്രി കണ്ഠര് ബ്രഹ്‌മദത്തനെയും

ശബരിമലയിലെ മുന്‍ മേല്‍ശാന്തിമാരെ എല്ലാവരെയും പ്രതേകം ക്ഷണിച്ചു വരുത്തി ഈ അയ്യപ്പ സംഗമത്തില്‍ പങ്കെടുപ്പിക്കുകയല്ലേ ദേവസ്വം ബോര്‍ഡ് ചെയ്യേണ്ടത്?

ഇവിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പ്രശാന്ത് പറയുന്നത് പച്ചക്കള്ളമാണ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡു രൂപീകൃതമായത് 1949- ആഗസ്റ്റ് മാസം 1-ാം തീയതിയാണ്. ആദ്യത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രീ. മന്നത്തുപത്മനാഭനും, ആദ്യ മെമ്പറന്മാര്‍ ആര്‍.ശങ്കറുംആര്‍ ശങ്കരനാരായണ അയ്യരുമായിരുന്നു.

ഇന്നിപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകൃതമായിട്ട് 76 വര്‍ഷവും 42 ദിവസങ്ങളുമായി..

സാധാരണ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത് 74- വര്‍ഷങ്ങള്‍ കഴിയുമ്പോഴോ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോഴോ ആണ്.

പ്ലാറ്റിനം ജൂബിലി കഴിഞ്ഞ് ഒരു വര്‍ഷവും 50 ദിവസവും കഴിയുമ്പോഴാണോ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്.???

ഇവിടെ ശ്രീ. പ്രശാന്തിന് വ്യക്തമായ ഒരു അജണ്ട ഉണ്ടെന്നതാണ് സത്യം.

2025 നവംബര്‍ 14-ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്. വീണ്ടും ഒരു ടേം കൂടി തനിക്ക് കിട്ടുമെന്നാണ് അദ്ദേഹം തന്റെ അടുപ്പക്കാരായ എല്ലാവരോടും പറഞ്ഞു നടക്കുന്നത്. നെഗറ്റീവായാലും, പോസിറ്റീവായാലും തനിക്ക് പബ്ലിസിറ്റി കിട്ടണം , കുറെ റീല്‍ ചെയ്ത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റണം, അതു മാത്രമാണ് അദ്ദേഹത്തിന്റെ താല്പര്യം

സര്‍ക്കാരിനെയും, ദേവസ്വം മന്ത്രിയെയും സുഖിപ്പിച്ചു നിര്‍ത്തി എങ്ങിനെയും ഒരു ടേം കൂടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരണം എന്നതു മാത്രമാണ് ഈ അയ്യപ്പ സംഗമത്തിനു പിന്നിലെ അദ്ദേഹത്തിന്റെ അജണ്ട.

കാര്യം എന്തായാലും ഈ അയ്യപ്പ സംഗമത്തിന് ഇറങ്ങിപ്പുറപ്പെട്ടതു മുതല്‍ ശബരിമലയിലെ യുവതീപ്രവേശന കാലത്തെ പ്രക്ഷോഭങ്ങളും പോലീസിന്റെ നരനായാട്ടും എല്ലാം വീണ്ടും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി ...

ചാരം മൂടിക്കിടന്ന പഴയ നാളുകളിലെ ഓര്‍മ്മകള്‍ മുഴുവന്‍ വീണ്ടും അയ്യപ്പ ഭക്തരുടെ മനസിലേക്ക് പതിന്മടങ്ങു ശക്തിയോടെ മടങ്ങിവന്നു കഴിഞ്ഞു.

22- ന് പന്തളത്തു നടക്കുന്ന വിശ്വാസസംഗമത്തോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുമെന്നുറപ്പാണ്.

കോണ്‍ഗ്രസ് കൂടാരം വിട്ട് സി.പി.എം ല്‍ എത്തിയത് സ്ഥാനമാനങ്ങള്‍ മോഹിച്ചു തന്നെയാണ്. അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നമ്മുടെ പ്രശാന്ത് സാര്‍ മറുകണ്ടം ചാടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഈ അയ്യപ്പ സംഗമം ശബരിമലയെ നന്നാക്കാനോ, ഭക് തരെ നന്നാക്കാനോ അല്ലെന്നുറപ്പാണ്.

പ്രശാന്ത് സാറിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒരു തവണ കൂടി തുടരുവാനുള്ള സാഹചര്യം ഒരുക്കുക.. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരെ കബളിപ്പിച്ച് കുറച്ച് കാശുണ്ടാക്കുക.. തനിക്ക് വലിയ പബ്‌ളിസിറ്റി ഉണ്ടാക്കുക.. എന്നതൊക്കെയാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍

നവംബര്‍ 14 വരെ ഇനിയെന്തൊക്കെ കാണേണ്ടി വരുമോ ആവോ?

തുടരും....

Tags:    

Similar News