നിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; പാത്രവും ഇഞ്ചിയും വാങ്ങിയതും ക്രമക്കേട്; വിരമിച്ചതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമിച്ചു; വാസുവിന്റെ 'പഴയ പിഎ'; ഇനി അകത്താകുക ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍; സുധീഷ് കുമാര്‍ സിപിഎമ്മിന്റെ സ്വന്തം ആള്‍; ശബരിമല കൊള്ളയില്‍ മൂന്നാം അറസ്റ്റിന് സാധ്യത

Update: 2025-10-25 01:19 GMT

തിരുവനന്തപുരം: ശബരിമല കൊള്ളയില്‍ മൂന്നാം അറസ്റ്റിന് പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കും മുരാരി ബാബുവിനും പിന്നാലെ ശബരിമലയിലെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിനേയും അറസ്റ്റു ചെയ്യും. സിപിഎമ്മുമായി പ്രത്യക്ഷ ബന്ധമുള്ള വ്യക്തിയാണ് സുധീഷ് കുമാര്‍. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ പിഎയും ആയിരുന്നു. മുമ്പും അഴിമതി കേസുകളില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ അന്നെല്ലാം രാഷ്ട്രീയ സ്വാധീനം മൂലം അറസ്റ്റൊഴിവായി. പുതിയ സാഹചര്യത്തില്‍ സുധീഷിനേയും അറസ്റ്റു ചെയ്യണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ചില സമ്മര്‍ദ്ദങ്ങള്‍ അറസ്റ്റൊഴിവാക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.

അതിനിടെ ശബരിമല ദ്വാരപാലക ശില്‍പ്പപാളിയില്‍നിന്ന് കവര്‍ന്ന സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിറ്റതായി പ്രത്യേക അന്വേഷകസംഘത്തിന് വിവരം ലഭിച്ചു. കര്‍ണാടകത്തിലെ ബെല്ലാരിയിലുള്ള സ്വര്‍ണ വ്യാപാരിക്ക് വിറ്റെന്ന വ്യാപാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവെടുപ്പിനായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അന്വേഷകസംഘം ബംഗളൂരുവിലെത്തി. ഇയാളെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചും തെളിവെടുക്കും. ശില്‍പ്പപാളിയിലെ 476 ഗ്രാം സ്വര്‍ണം കവര്‍ന്നെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. രണ്ടു കേസുകളിലായി പ്രതിപ്പട്ടികയിലുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവുമാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.

ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ ആറാം പ്രതിയുമാണ്. തട്ടിപ്പിനായി മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി മുരാരി ബാബു ഗൂഢാലോചന നടത്തിയതായി അന്വേഷക സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിപ്പട്ടിയിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതോടെ ഗൂ ഢാലോചനയില്‍ ആരൊക്കെ ഉള്‍പ്പെട്ടു എന്ന വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് അന്വേഷണം സുധീഷ് കുമാറിലേക്ക് എത്തുന്നത്. അടൂര്‍ മണ്ണടി സ്വദേശിയാണ് ഡി. സുധീഷ്‌കുമാര്‍. സര്‍വീസില്‍ ഇരിക്കുമ്പോള്‍ നടത്തിയ മറ്റൊരു ക്രമക്കേടിന്റെ പേരില്‍ സുധീഷ്‌കുമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. വിജിലന്‍സ് അന്വേഷണം വന്ന ശേഷവും സുധീഷിന് ദേവസ്വം ബോര്‍ഡില്‍ താക്കോല്‍ സ്ഥാനം കിട്ടി. അതും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പിഎ എന്ന പദവി.

2022 മേയ് മാസത്തിലാണ് ഇയാള്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. അതിന് ശേഷം സിപിഎമ്മില്‍ സജീവമാവുകയായിരുന്നു. നിലവില്‍ മണ്ണടി ദേശക്കല്ലുംമൂട് ബ്രാഞ്ച് അംഗവും കര്‍ഷക സംഘം മണ്ണടി മേഖലാ കമ്മറ്റിയംഗവുമാണ്. സിപിഎം അടൂര്‍ ഏരിയാ കമ്മറ്റി അംഗമായ സാജന്റെ ബന്ധു കൂടിയാണ്. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ചില അംഗങ്ങള്‍ സമ്മേളനങ്ങളില്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചു. ശബരിമലയിലും നിലയ്ക്കിലുമായി നടത്തിയ കോടികളുടെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. നിലയ്ക്കല്‍ അന്നദാനത്തിലും ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും നടത്തിയ ക്രമക്കേടുകളുടെ പേരില്‍ സുധീഷിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.ആ സമയത്താണ് വിരമിക്കല്‍ പ്രായമെത്തിയത്. ഇതോടെ വിജിലന്‍സ് അന്വേഷണം നിര്‍ത്തി വച്ചു. സകല ആനുകൂല്യങ്ങളും വാങ്ങി വിരമിക്കാന്‍ സുധീഷ്‌കുമാറിന് അവസരമൊരുക്കുന്നതിന് വേണ്ടിയാണ വിജിലന്‍സ് അന്വേഷണം മരവിപ്പിച്ചത്. സ്വര്‍ണപ്പാളി വിവാദമുണ്ടായതോടെ സുധീഷ്‌കുമാറിന്റെ പെന്‍ഷന്‍ തടയാനാണ് ബോര്‍ഡ് തയാറെടുക്കുന്നത്.

വിജിലന്‍സ് അന്വേഷണം അട്ടിമറിച്ച് സുധീഷിനെ രക്ഷിക്കാന്‍ ശ്രമിച്ചത് സിപിഎമ്മിലെ അടൂര്‍ ലോബിയാണെന്ന് പറയുന്നു. പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം നല്‍കാന്‍ ശ്രമിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം കപ്പിനും ചുണ്ടിനുമിടയില്‍ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം നഷ്ടമായെങ്കിലും സിപിഎമ്മിലുള്ള സ്വാധീനത്തിന് കുറവൊന്നും വന്നില്ല. സ്വര്‍ണപ്പാളി വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അടൂരിലെ പ്രമുഖ സിപിഎം നേതാക്കള്‍ സുധീഷിന്റെ വീട്ടില്‍ എത്തി ചര്‍ച്ച നടത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് നേതാക്കള്‍ മടങ്ങിയത്. ശബരിമലയില്‍ ജോലി ചെയ്യുമ്പോഴും സിപിഎമ്മിന്റെ വിശ്വസ്തനായിരുന്നു. ദേവസ്വം കമ്മീഷണറായി രണ്ടാം വട്ടം എന്‍ വാസു എത്തിയതും കരുത്തു കൂടി. ഇതിനിടെയാണ് അഴിമതി വിവാദം ഉയര്‍ന്നത്. എന്നാല്‍ വാസു എല്ലാ അര്‍ത്ഥത്തിലും സംരക്ഷിച്ചു. വാസുവിന്റെ പിഎ പദവും നല്‍കി.

നിലയ്ക്കലിലെ അന്നദാന കരാറില്‍ കോടികളുടെ ക്രമക്കേട് നടത്തിയ കേസിലെ മുഖ്യപ്രതിയാണ് ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍. അന്നദാന കരാറുകാരന് ബോര്‍ഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം കരാറുകാരനെ സ്വാധീനിച്ച് ഒന്നരക്കോടി എഴുതി. കരാറുകാരന്‍ വഴങ്ങാതെ വന്നതോടെ മറ്റു ചില സ്ഥാപനങ്ങളുടെ പേരില്‍ ചെക്ക് മാറിയെടുത്തുവെന്നാണ് കേസ്. ഈ അഴിമതിയില്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സും സംസ്ഥാന വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്, സുധീഷ്‌കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികളെ പുറത്താക്കണമെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍, കുറ്റപത്രം കിട്ടിയിട്ടും ദേവസ്വം ബോര്‍ഡ് തുടര്‍ നടപടി എടുത്തില്ലെന്ന് വിമര്‍ശനമുയര്‍ന്നു. ഇതിനിടെയാണ് സുധീഷ് കുമാര്‍ സര്‍വീസ് പൂര്‍ത്തിയാക്കി വിരമിച്ചത്. അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കാതെ വിരമിക്കാന്‍ ദേവസ്വം ബോര്‍ഡ് അവസരമൊരുക്കിയെന്ന് ഒരു വിഭാഗം ആക്ഷേപമുന്നയിച്ചിരുന്നു.

നടപടി ക്രമങ്ങള്‍ തുടരുകയാണെന്നും സുധീഷിന് വിരമിക്കല്‍ ആനുകൂല്യം ഒന്നും നല്‍കിയിരുന്നില്ലെന്നുമാണ് അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞിരുന്നത്. എന്നാല്‍, ഇതേ ബോര്‍ഡ് തന്നെയാണ് ഇപ്പോള്‍ സുധീഷിന്റെ പെന്‍ഷന്‍ തുക തടയുമെന്ന് അറിയിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് പച്ചക്കളളമാണെന്ന് ഇതോടെ വ്യക്തമായി. ഇങ്ങനെ എല്ലാ ആനുകൂല്യങ്ങളുമായി വിരമിച്ച ഉദ്യോഗസ്ഥനെയാണ് ശബരിമല സ്വര്‍്ണ്ണ കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം നോട്ടമിടുന്നത്.

Tags:    

Similar News