വിശ്വാസത്തെ തകര്‍ക്കുന്ന പുരോഗമനവാദം തിരിച്ചടിക്കുമെന്ന ഭയത്തില്‍ സിപിഎം; ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ഇടതിന് ഇടിത്തീ! ശബരിമല: നവോത്ഥാന നായകന്റെ പരിവേഷം പിണറായി ഉപേക്ഷിക്കുമോ? കുരുക്കായി സുപ്രീംകോടതിയുടെ 'മാര്‍ച്ച്' ഡെഡ്ലൈന്‍; സിപിഎം പ്രതിസന്ധിയില്‍; അമിക്യസ് ക്യൂറി നിലപാട് നിര്‍ണ്ണായകം; ഇനി കേരളത്തില്‍ 'വനിതാ മതില്‍' വരുമോ?
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ പുതിയ നീക്കങ്ങള്‍ പിണറായി സര്‍ക്കാരിനെ വീണ്ടും രാഷ്ട്രീയ അഗ്‌നിപരീക്ഷയിലേക്ക് തള്ളുന്നു. മാര്‍ച്ചില്‍ നിലപാട് വ്യക്തമാക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം നവോത്ഥാന നായകനെന്ന പ്രതിച്ഛായയും വിശ്വാസികളുടെ വോട്ടുബാങ്കും തമ്മിലുള്ള കടുത്ത പോരാട്ടമായി മാറിയിരിക്കുകയാണ്. കേസില്‍ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട മലയാളിയായ കെ. പരമേശ്വരന്റെ നിലപാട് സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമാകും. മുന്‍പ് യുവതീപ്രവേശനത്തെ അനുകൂലിച്ച ചരിത്രമുള്ള അമിക്കസ് ക്യൂറി, പുതിയ ഭരണഘടനാ വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാട് സര്‍ക്കാരിന്റെ തുടര്‍നടപടികളെ സ്വാധീനിക്കും.
2018-ലെ യുവതീപ്രവേശന വിധിക്ക് പിന്നാലെ വനിതാ മതില്‍ തീര്‍ത്തും 'നവോത്ഥാന മൂല്യങ്ങള്‍' ഉയര്‍ത്തിപ്പിടിച്ചും മുന്നോട്ടുപോയ പിണറായി വിജയന് ഇപ്പോള്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുക പ്രായോഗികമല്ല. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് ശേഷം വിശ്വാസികളെ പിണക്കാത്ത തന്ത്രപരമായ മൗനത്തിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍, കോടതി ആവശ്യപ്പെട്ട ഏഴ് ഭരണഘടനാ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കേണ്ടി വരുന്നതോടെ ഈ ഒളിച്ചുകളി അവസാനിക്കും. ആചാരങ്ങള്‍ മാറ്റണമോ എന്ന് തീരുമാനിക്കാന്‍ പണ്ഡിതന്മാരുടെ കമ്മിഷന്‍ വേണമെന്ന പഴയ വാദം ഉയര്‍ത്തിപ്പിടിച്ച് തടിതപ്പാനാണ് ഇപ്പോള്‍ നിയമമന്ത്രി പി. രാജീവ് ശ്രമിക്കുന്നത്. എങ്കിലും, യുവതീപ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്.
ശബരിമല ഉള്‍പ്പെടെയുള്ള മതപരമായ ആചാരങ്ങളില്‍ കോടതികള്‍ക്കും സര്‍ക്കാരുകള്‍ക്കും എത്രത്തോളം ഇടപെടാമെന്നതാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. ഹിജാബ് നിരോധനം മുതല്‍ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം വരെ നീളുന്ന സുപ്രധാന കേസുകളില്‍ ഈ വിധി നിര്‍ണ്ണായകമാകും. 'ഭരണഘടനാ ധാര്‍മ്മികത' ആണോ അതോ 'മതപരമായ ആചാരങ്ങള്‍'ക്കാണോ മുന്‍ഗണന നല്‍കേണ്ടതെന്ന ചോദ്യത്തിന് മുന്നില്‍ സര്‍ക്കാരിന് മറുപടി നല്‍കേണ്ടി വരും. യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സര്‍ക്കാരിന്റെ നിലപാടിനായി ഉറ്റുനോക്കുകയാണ്.
വിശ്വാസത്തെ തകര്‍ക്കുന്ന പുരോഗമനവാദം തിരിച്ചടിക്കുമെന്ന് സിപിഎം ഭയക്കുന്നു. സുകുമാരന്‍ നായര്‍ ഉള്‍പ്പെടെയുള്ള സമുദായ നേതാക്കള്‍ ആചാര സംരക്ഷണത്തിനായി സര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് പരസ്യമായി പ്രതീക്ഷ പ്രകടിപ്പിക്കുന്നത് സര്‍ക്കാരിന് മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അതേസമയം, കെപിഎംഎസ് പോലുള്ള സംഘടനകള്‍ ഭരണഘടനാ സമത്വത്തിന് വേണ്ടി വാദിക്കുന്നുമുണ്ട്. നവോത്ഥാന നായകന്റെ പരിവേഷം കാത്തുസൂക്ഷിക്കണോ അതോ വിശ്വാസികളെ കൂടെനിര്‍ത്തണോ എന്ന ധര്‍മ്മസങ്കടത്തിലാണ് പിണറായി സര്‍ക്കാര്‍. എ.ജിയുടെ നിയമോപദേശം തേടി സമയം നീട്ടിക്കൊണ്ടുപോകാനാണ് നിലവില്‍ നീക്കമെങ്കിലും മാര്‍ച്ചിലെ കോടതി നടപടികള്‍ സര്‍ക്കാരിനെ വെട്ടിലാക്കുമെന്ന് ഉറപ്പാണ്.
കേസില്‍ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട കെ. പരമേശ്വറിന്റെ നിലപാട് സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമാകും. മുന്‍പ് യുവതീപ്രവേശനത്തെ അനുകൂലിച്ച രാജു രാമചന്ദ്രനൊപ്പം പ്രവര്‍ത്തിച്ച ചരിത്രമുണ്ടെങ്കിലും, നിലവിലെ ഭരണഘടനാ വിഷയങ്ങളില്‍ പരമേശ്വര്‍ സ്വീകരിക്കുന്ന നിലപാട് ശബരിമലയുടെ ഭാവി നിശ്ചയിക്കും. യുവതീപ്രവേശനം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പാഴ്സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം തുടങ്ങി മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏഴ് അടിസ്ഥാന ചോദ്യങ്ങളാണ് കോടതിക്ക് മുന്നിലുള്ളത്. ഇതില്‍ മതാചാരങ്ങളില്‍ സര്‍ക്കാരിനും കോടതിക്കും എത്രത്തോളം ഇടപെടാം എന്ന കാര്യത്തില്‍ എടുക്കുന്ന തീരുമാനം ഹിജാബ് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളെയും ബാധിക്കും. 2018-ലെ വിധിക്ക് പിന്നാലെ വനിതാ മതിലും നവോത്ഥാന പ്രസംഗങ്ങളുമായി സജീവമായിരുന്ന സര്‍ക്കാര്‍, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷമാണ് നിലപാട് മാറ്റിയത്. ഇപ്പോള്‍ നിയമമന്ത്രി പി. രാജീവ് സ്വീകരിക്കുന്ന സാങ്കേതികത്വം നിറഞ്ഞ മറുപടികള്‍ സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പാണ് പുറത്തുകൊണ്ടുവരുന്നത്.
അമിക്കസ് ക്യൂറിക്ക് മാര്‍ച്ച് 14-നകം വിഷയങ്ങള്‍ കൈമാറണമെന്നിരിക്കെ, ഇനി ഒളിച്ചുകളി സാധ്യമാകില്ല. മതസ്വാതന്ത്ര്യം സംബന്ധിച്ച 25 (1) വകുപ്പിലെ 'ഭരണഘടനാ ധാര്‍മ്മികത' എന്ന പ്രയോഗം കോടതി എങ്ങനെ വ്യാഖ്യാനിക്കുമെന്നത് സര്‍ക്കാരിനെ സംബന്ധിച്ച് ഇടിത്തീയാകാന്‍ സാധ്യതയുണ്ട്. വിശ്വാസികളുടെ താല്‍പ്പര്യവും സാമൂഹിക പരിഷ്‌കരണവും ഒരുപോലെ കൊണ്ടുപോകുമെന്ന് പറയുന്ന സര്‍ക്കാര്‍, കോടതിയില്‍ ഏത് പക്ഷം ചേരുമെന്നത് എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉറ്റുനോക്കുന്നു. ആചാര സംരക്ഷണത്തിനായി സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണമെന്ന സമ്മര്‍ദ്ദം ശക്തമാണ്. നവോത്ഥാനത്തിന്റെ പേരില്‍ ഉറച്ചുനിന്നാല്‍ വിശ്വാസികള്‍ അകലുമെന്നും ആചാരങ്ങള്‍ക്കൊപ്പം നിന്നാല്‍ പഴയ നിലപാടുകള്‍ തിരിച്ചടിക്കുമെന്നും ഉള്ള അവസ്ഥയിലാണ് ഭരണകൂടം.
