ഹൈബി തട്ടമിടാതെ പോകാന്‍ കുട്ടിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തി; പതിമൂന്നുകാരി നേരിട്ട അവകാശ ലംഘനത്തിനെതിരെ ഒറ്റ കോണ്‍ഗ്രസുകാരനും ശബ്ദിച്ചില്ല; മുസ്ലിം ലീഗ് മൂന്നുദിവസം മൗനവൃതം ആചരിച്ചു; ശിരോവസ്ത്ര വിവാദത്തില്‍ യുഡിഎഫിനെ വിമര്‍ശിച്ചും വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ചും സമസ്ത കാന്തപുരം വിഭാഗം

ഹൈബി തട്ടമിടാതെ പോകാന്‍ കുട്ടിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തി

Update: 2025-10-20 09:42 GMT

തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും വിമര്‍ശിച്ച് കാന്തപുരം സമസ്ത വിഭാഗം. മുഖപത്രമായ സിറാജില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ഹൈബി ഈഡന്‍ എംപിയെ അടക്കം രൂക്ഷമായി വിമര്‍ശക്കുമ്പോള്‍ തന്നെ ലേഖനത്തില്‍ വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിക്കുന്നുണ്ട്. തട്ടമിടാതെ പോകാന്‍ കുട്ടിയുടെ രക്ഷിതാവിനെ ഹൈബി ഈഡന്‍ എംപി ഭീഷണിപ്പെടുത്തിയെന്നും എസ്വൈഎസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

പതിമൂന്നുകാരി നേരിട്ട അവകാശ ലംഘനത്തിനെതിരെ ഒറ്റ കോണ്‍ഗ്രസുകാരനും ശബ്ദിച്ചില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ മുസ്ലീം ലീഗ് മൂന്ന് ദിവസം മൗനവ്രതം ആചരിച്ചു. വി. ശിവന്‍കുട്ടി നിവര്‍ന്ന് നിന്ന് സംസാരിച്ചത് കേരളത്തിന്റെ സാംസ്‌കാരിക മാനം കാത്തുവെന്നും റഹ്‌മത്തുള്ള സഖാഫി എളമരം. സിറാജ് മുഖപത്രത്തിലെ 'തട്ട വിലക്കിന്റെ മതം, രാഷ്ട്രീയം' എന്ന ലേഖനത്തിലാണ് റഹ്‌മത്തുള്ള സഖാഫി എളമരത്തിന്റെ വിമര്‍ശനം.

ഒരു സമുദായത്തിന്റെ മൗലികാവകാശം നിഷേധിച്ചിട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് അറിഞ്ഞ മട്ടില്ലെന്നും ഹൈബി ഈഡന്‍ എംപി വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് കാണിച്ച ആര്‍ജ്ജവമെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് കാണിക്കണമെന്നും വിമര്‍ശിച്ചു. ഹിജാബ് വിവാദത്തില്‍ മുസ്ലിം ലീഗ് മൂന്നുദിവസം മൗനവൃതം ആചരിച്ചു. അതിനുശേഷമാണ് പ്രതികരിച്ചത്.

വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം കേരളത്തിന്റെ സാംസ്‌കാരിക മാനം കാത്തു. തല മറയ്ക്കുന്ന കാര്യത്തില്‍ ഇസ്ലാമില്‍ രണ്ട് അഭിപ്രായമില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഹിജാബ് വിഷയത്തില്‍ കര്‍ണാടക കോടതിയുടെ ഉത്തരവ് അവിടത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ അവഗണിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ എന്തായുധം കിട്ടിയാലും ഉപയോഗിക്കുന്നവര്‍ എന്ന നിലക്ക് ബിജെപി മുസ്ലിങ്ങള്‍ക്കെതിരെ ക്രൈസ്തവ അവകാശ സംരക്ഷണകരായി അവതരിച്ചതില്‍ അത്ഭുതമില്ല.

ഇതേ വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ആക്രമിച്ചതും അവഹേളിച്ചതും ജയിലിലിട്ടതുമെല്ലാം മറന്നു കൊടുക്കാം. തൃപ്പൂണിത്തുറ അവരെ സംബന്ധിച്ച് അല്‍പ്പം സാധ്യതയുള്ള മണ്ഡലമാണ്. അതാണ് ബിജെപിയുടെ തട്ടത്തില്‍ പൊതിഞ്ഞ രാഷ്ട്രീയമെന്ന് വ്യക്തമാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളാരും ഒരു സമുദായത്തിന്റെ മൗലികാവകാശം പരസ്യമായി നിഷേധിച്ച വിവരം തന്നെ അറിഞ്ഞ മട്ടില്ല.

സ്‌കൂള്‍ അധികാരികളെ അവരുടെ നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുതിര്‍ന്നാല്‍ അത് മുതലെടുത്ത് ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടുമോയെന്ന രാഷ്ട്രീയബോധമാണ് എംപി പ്രകടിപ്പിച്ചത്. ഒരു പതിമൂന്നുകാരി നേരിട്ട അവകാശലംഘനത്തിനെതിരെ ശബ്ദിക്കാന്‍ ഒറ്റ കോണ്‍ഗ്രസുകാരനും ഉണ്ടായില്ലെന്നും വിമര്‍ശിക്കുന്നു.

Tags:    

Similar News