എട്ട് വര്‍ഷം കൊണ്ട് കേരളത്തില്‍ ആരംഭിച്ചത് 6200 സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം; വായ്പ നല്‍കിയത് 114 എണ്ണത്തിന് മാത്രമെന്ന് വിവരാവകാശ രേഖ; അനുവദിച്ചത് 22.58 കോടിയും; വിവരങ്ങള്‍ വെളിപ്പെടുത്തി വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി; ശശി തരൂര്‍ മറച്ചുവെച്ച വിവരങ്ങള്‍

ശശി തരൂര്‍ മറച്ചുവെച്ച വിവരങ്ങള്‍

Update: 2025-02-20 14:01 GMT

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ലേഖന വിവാദം ചൂടുപിടിച്ചതോടെയാണ് പ്രതിപക്ഷ ആരോപണത്തെ നേരിടാന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ് മൂന്നുദിവസം മുമ്പെത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ട് അപ്പുകള്‍ മാത്രമെന്നും എല്‍ഡിഎഫ് ഭരണത്തില്‍ 8 വര്‍ഷം കൊണ്ട് 6200 ആയി ഉയര്‍ന്നെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടത്. അതുവഴി സൃഷ്ടിക്കപ്പെട്ടത് 60,000 തൊഴിലവസരങ്ങളെന്നും 5800 കോടിയുടെ നിക്ഷേപമുണ്ടായെന്നും പറഞ്ഞിരുന്നു. 2026 ഓടെ 15,000 സ്റ്റാര്‍ട്ട് അപ്പുകളാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 2016 മെയ് മുതല്‍ 2024 ഡിസംബര്‍ 14 വരെ കെ.എസ്.ഐ.ഡി.സി വായ്പ നല്‍കിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 114 ആണെന്ന് വിവരാവകാശ രേഖയില്‍ പുറത്തുവന്നു. 22.58 കോടിയാണ് ഇക്കാലയളവില്‍ നല്‍കിയത്. 30 സ്റ്റാര്‍ട്ടപ്പുകള്‍ വായ്പാ തുക തിരിച്ചടച്ചു. 66 സ്റ്റാര്‍ട്ടപ്പുകള്‍ തിരിച്ചടയ്ക്കാന്‍ തുടങ്ങിയെന്നും വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.





കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ മറുപടിയിലാണ് കെഎസ്‌ഐഡിസി ഇക്കാര്യം സമ്മതിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് അത് 6200 ആയി ഉയര്‍ന്നു. 60,000 തൊഴിലവസരങ്ങള്‍ ഇതുവഴി ലഭ്യമാക്കി. 5800 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. 15,000 ചതുരശ്രഅടി ബില്‍ഡ്സ്പേസ് ആണ് 2016 ല്‍ ഉണ്ടായിരുന്നത്. ഇന്ന് പത്ത് ലക്ഷത്തിലധികം ഇന്‍ക്യുബേഷന്‍ സ്പേസ് നമുക്കുണ്ട്. 2026ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അസേമയം, സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയെ പ്രശംസിച്ച് ഇംഗ്ലീഷ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശശി തരൂര്‍ എംപി. കേരളത്തിന് വേണ്ടിയാണ് സംസാരിക്കുന്നതും എഴുതുന്നതും. കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജന്‍സിയുടെയും ഡേറ്റ അവലംബമാക്കിയാണ് ലേഖനമെന്നും തരൂര്‍ പറഞ്ഞു.

'എഴുതിയ കാര്യങ്ങള്‍ക്ക് അടിസ്ഥാനമായ വിവരങ്ങള്‍ എവിടെനിന്ന് ലഭിച്ചുവെന്ന് ലേഖനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലോബല്‍ സ്റ്റാര്‍ട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം. ഇതുരണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ? വേറെ ഡേറ്റ കിട്ടിയാല്‍ ഞാന്‍ സുഖമായിട്ട് മാറ്റാം. കേരളത്തിനുവേണ്ടി മാത്രമാണ് എഴുതുന്നതും സംസാരിക്കുന്നതും'- ശശി തരൂര്‍ പറഞ്ഞു.


Tags:    

Similar News