'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി; നിര്‍ത്തിവെക്കാന്‍ ഉത്തരവ്

ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി

Update: 2024-09-17 11:30 GMT

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് തുറന്നടിച്ച സുപ്രീം കോടതി ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു. പൊതു റോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.

ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവരുടെ വസ്തുവകകള്‍ ഇടിച്ചുനിരത്തുന്നത് തടഞ്ഞാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. കോടതിയുടെ അനുമതിയില്ലാതെ ഇനി ഇടിച്ചുനിരത്തല്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കി.

കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാന്‍ പാടില്ല. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങള്‍ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെയുള്ള ഹര്‍ജിയിലാണ് കോടതി നടപടി. ജഹാംഗീര്‍ പുരിയിലെ പൊളിക്കലിനെതിരെ സി പി എം നേതാവ് വൃന്ദാ കാരാട്ട് നല്‍കിയ ഹര്‍ജികള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. നേരത്തെയും ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

നേരത്തേ ക്രിമിനല്‍ കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ക്രിമിനല്‍ കേസില്‍പ്പെട്ട ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും എന്ന മുന്‍സിപ്പല്‍ അധികൃതരുടെ ഭീഷണിക്കെതിരായ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ഒരു വീട് തകര്‍ത്ത് കുടുംബത്തിനെ മുഴുവന്‍ എങ്ങനെ ശിക്ഷിക്കാനാകും എന്ന് സുപ്രീം കോടതി ആരാഞ്ഞു. ബുള്‍ഡോസര്‍ നീതി നിയമത്തെ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നത്തിന് തുല്യമാണെന്നും നിയമം പരമോന്നതമായ രാജ്യത്ത് ഇത്തരം നിയമ വിരുദ്ധ ഭീഷണികള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ക്രിമിനല്‍ക്കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന നടപടി ആദ്യം ആരംഭിച്ചത്. ബുള്‍ഡോസര്‍ നീതി എന്ന് അറിയപ്പെടുന്ന ഈ നടപടി ഗുജറാത്ത്, അസം, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും പിന്തുടര്‍ന്നു.

Tags:    

Similar News