പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ സിസിടിവി ക്യാമറകളില്ലാത്ത ഹോട്ടലുകളില്‍ താമസം; 50 ദിവസത്തിനിടെ 15 ഹോട്ടലുകള്‍; കുരുക്കായി കോടികളുടെ സാമ്പത്തിക തട്ടിപ്പ് മുതല്‍ വ്യാജ പാസ്‌പോര്‍ട്ട് വരെ; പിടിച്ചെടുത്ത ഫോണിന്റെ പാസ്വേഡ് 'മറന്നുപോയി'; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ചൈതന്യാനന്ദ

ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ചൈതന്യാനന്ദ

Update: 2025-09-29 11:16 GMT

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിനികളെ കൂട്ടമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ചൈതന്യാനന്ദ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ച് എന്ന കോളേജിന്റെ ചെയര്‍മാനായിരിക്കെ സ്ഥാപനത്തിലെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നില്ലെന്ന് പൊലീസ് പറയുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ചൈതന്യാനന്ദ പറഞ്ഞതായി പൊലീസ് പറയുന്നു. തന്റെ ഫോണുകളുടെയും മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളുടെയും പാസ്വേഡുകള്‍ മറന്നുപോയെന്നും ഇയാള്‍ അവകാശപ്പെട്ടു. മൂന്ന് ഫോണുകളും ഒരു ഐപാഡും അന്വേഷണത്തിന്റെ ഭാഗമായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

ആഗ്രയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ചൈതന്യാനന്ദയെ അറസ്റ്റു ചെയ്തത്. വിദ്യാര്‍ഥിനികളുടെ പീഡനപരാതികള്‍ക്കു പിന്നാലെ ഒളിവില്‍പോയ ചൈതന്യാനന്ദ 50 ദിവസത്തിനിടെ 15 ഹോട്ടലുകളില്‍ മാറി താമസിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനായി സിസിടിവി ക്യാമറകളില്ലാത്ത, കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകളിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. സഹായികളാണ് ഹോട്ടലുകള്‍ തിരഞ്ഞെടുത്തതെന്നും അവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് ഡയറക്ടറായിരുന്നു ചൈതന്യാനന്ദ. വിദേശ യാത്രകളിലും മറ്റും ഒപ്പം കൂട്ടിയിരുന്ന തങ്ങളെ ചൈതന്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്‌തെന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. സ്വാമിയുടെ ഭീഷണിയും പീഡനവും സഹിക്കാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നതായും ചിലര്‍ വെളിപ്പെടുത്തി.

ജൂലൈ 28നു പിജിഡിഎം 2023 ബാച്ചിലെ വിദ്യാര്‍ഥി സ്ഥാപനത്തിനു നല്‍കിയ പരാതിക്കു പിന്നാലെ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ അയച്ച ഇമെയില്‍ സന്ദേശമാണ് ചൈതന്യാനന്ദയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരെ പ്രേരിപ്പിച്ചത്. വ്യോമസേനയിലെ ഉദ്യോഗസ്ഥരുടെ മക്കളും ബന്ധുക്കളും ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ഓഗസ്റ്റ് ഒന്നിനാണു വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥ ഇമെയില്‍ അയച്ചത്. തൊട്ടു പിന്നാലെ ഓഗസ്റ്റ് 3നു പുതിയതായി രൂപീകരിച്ച ഗവേണിങ് കൗണ്‍സില്‍ 30 വിദ്യാര്‍ഥികളുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് പീഡനവിവരം ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കുട്ടികള്‍ പങ്കുവച്ചത്. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഓഗസ്റ്റ് 4ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്.

സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. 21 വയസുള്ള ഒരു യുവതിയെ അടക്കം 32 സ്ത്രീകളെ ഇയാള്‍ പീഡിപ്പിച്ചതായി ആറ് പേജുള്ള എഫ്‌ഐആറില്‍ പറയുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം ഈ സ്ഥാപനത്തില്‍ നിന്നും ഇയാള്‍ കോടികള്‍ തട്ടിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇയാള്‍ക്കെതിരെ മുമ്പ് അഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2016-ല്‍ തന്നെ ഒരു വിദ്യാര്‍ത്ഥി ഇയാള്‍ക്കെതിരെ ലൈംഗീക പരാതി നല്‍കിയിരുന്നു. അതിനൊപ്പം വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

വ്യാജ വിലാസങ്ങള്‍

യുഎന്റെ (ഐക്യരാഷ്ട്രസഭ) അടയാളങ്ങളുള്ള ഒമ്പത് വ്യാജ നയതന്ത്ര നമ്പറുകള്‍ ഇയാള്‍ തന്റെ കാറുകളില്‍ ഉപയോഗിച്ചിരുന്നു. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംബാസഡര്‍ എന്ന് വിസിറ്റിംഗ് കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നതായി പോലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ പ്രത്യേക ദൂതനെന്നും ബ്രിക്‌സ് രാജ്യങ്ങളുടെ ജോയിന്റ് കമ്മീഷന്‍ അംഗം എന്നും അടയാളപ്പെടുത്തിയ വ്യാജ വിസിറ്റിംഗ് കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായി തനിക്ക് അടുത്ത 'ബന്ധം' ഉണ്ടെന്ന് ഇയാളും സഹായികളും അവകാശപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഈ ഇല്ലാത്ത ബന്ധം ഉപയോഗിച്ച് ഇയാള്‍ ഒളിവില്‍ കഴിഞ്ഞ കാലത്ത് ഹോട്ടലുകളിലെ താമസം ഉറപ്പാക്കിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോടികളുടെ തട്ടിപ്പ്

ഇയാളുടെ 18 ബാങ്ക് അക്കൗണ്ടുകളിലും 28 സ്ഥിര നിക്ഷേപങ്ങളിലുമായി 8 കോടിയിലധികം രൂപയാണ് പോലീസ് മരവിപ്പിച്ചത്. അതേസമയം 122 കോടി രൂപയുടെ വഞ്ചനയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് . ലൈംഗികാരോപണം പുറത്ത് വരുന്നതിന് മുമ്പ് തന്നെ സാമ്പത്തിക കുറ്റകൃത്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ശൃംഗേരി ശാരദ പീഠം നടത്തിയ ഓഡിറ്റില്‍, 2010 ല്‍ അദ്ദേഹം സ്ഥാപിച്ച ഒരു സമാന്തര ട്രസ്റ്റിലേക്ക് കോളേജ് ഫണ്ടില്‍ നിന്നും 20 കോടി രൂപ വകമാറ്റിയതായി കണ്ടെത്തിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

വ്യാജ പാസ്‌പോര്‍ട്ട്

പാര്‍ത്ഥസാരഥി എന്നും പേരുള്ള ഇയാള്‍ വ്യാജ പീഡന പരാതിക്ക് പിന്നാലെ 55 ലക്ഷം രൂപയുമായാണ് ഒളിവില്‍ പോയത്. ഇതിന് പിന്നാലെയാണ് ശൃംഗേരി ശരാദാ മഠം ഇയാളെ കോളേജിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും പോലീസില്‍ കേസ് നല്‍കുകയുമായിരുന്നു. ഇതിന് പിന്നാലെ ദില്ലി പോലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഈ സമയം തന്റെ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ സ്ഥമാക്കി. അറസ്റ്റിന് പിന്നാലെ പോലീസ് ചൈതന്യാനന്ദ സരസ്വതി നിന്നും രണ്ട് പാസ്പോര്‍ട്ടുകള്‍ കണ്ടെത്തി. ഒന്ന് 'സ്വാമി പാര്‍ത്ഥ സാരഥി' എന്ന പേരിലും മറ്റൊന്ന് 'സ്വാമി ചൈതന്യാനന്ദ സരസ്വതി' എന്ന പേരിലുമായിരുന്നു. രണ്ടിലും മാതാപിതാക്കളുടെ പേരുകളും ജനന സ്ഥലങ്ങളും വ്യത്യസ്തമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags:    

Similar News