അമേരിക്കന്‍ മലയാളികള്‍ ട്രംപിന് വോട്ടു ചെയ്യുമോ? വെടിയുണ്ടയെയും അതിജീവിച്ച ട്രംപിനോട് മലയാളികള്‍ക്കും ആരാധന; 106 വയസുള്ള അമേരിക്കയിലെ തിരുവല്ലാക്കാരന്‍ ട്രംപിന്റെ ആരാധകനായി മാറിയ കഥ പറഞ്ഞ് തമ്പി ആന്റണി

അമേരിക്കന്‍ മലയാളികള്‍ ട്രംപിന് വോട്ടു ചെയ്യുമോ?

Update: 2024-10-23 11:22 GMT

തിരുവനന്തുപുരം: അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിലെ പ്രമുഖനാണ് നടന്‍ തമ്പി ആന്റണി. അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മകളില്‍ സാന്നിധ്യമായി ഇദ്ദേഹം ഇപ്പോഴും സജീവമാണ്. സൈബറിടത്തിലും സജീവമായ അദ്ദേഹം ആനുകാലിക വിഷയങ്ങളില്‍ പ്രതികരണവും നടത്താറുള്ള വ്യക്തിയാണ്. ഇപ്പോഴിതാ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ട്രംപും കമല ഹാരിസും തമ്മില്‍ ഏറ്റുമുട്ടുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മലയാളികളുടെ മനസ്സ്് ആരോടൊപ്പമാണെന്ന് കൂടി സൂചിപ്പിക്കുന്നതാണ് തമ്പി ആന്റണിയുടെ അനുഭവം പറച്ചില്‍. അമേരിക്കയില്‍ നൂറ്റിയാറു വയസുള്ള മലയാളി ട്രമ്പിന്റെ ആരാധകനായ കഥയാണ് അദ്ദേഹം സൈബറിടത്തില്‍ പങ്കുവെച്ചത്. ഒരു തിരുവല്ലാക്കാരനാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ നായകന്‍.

തമ്പി ആന്റണിയുടെ കുറിപ്പ് ഇങ്ങനെ:

ആയുസിന്റെ രഹസ്യം! അമേരിക്കയില്‍ നൂറ്റിയാറു വയസുള്ള മലയാളി ട്രമ്പിന്റെ ആരാധകന്‍!

എണ്‍പതു വര്‍ഷത്തിലേറേയായി അമേരിക്കയിലെ പിറ്റസ്ബീര്‍ഗിലെ ഒരു നദീ തീരത്ത് ഒറ്റക്കു താമസിക്കുന്ന തിരുവല്ലാക്കാരന്‍ മലയാളിയെപ്പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ?. രണ്ടാഴ്ച്ച മുന്‍പാണ് കൂട്ടുകാര്‍കൂടി 106വേ ജന്മദിനം ആഘോഷിച്ചത്. അമേരിക്കയിലായിട്ടും ഞാന്‍പോലും കേട്ടിട്ടില്ലായിരുന്നു, പിന്നെയല്ലേ കേരളത്തിലുള്ളവര്‍. ആദ്യം സംസാരിച്ചപ്പോള്‍ത്തന്നെ, പേരു പറഞ്ഞു. പബ്ലിസിറ്റിയില്‍ താല്പര്യമില്ലന്നു പറഞ്ഞതുകൊണ്ട് ഞാനും അദ്ദേഹത്തിന്റെ പേരുപറയാന്‍ ആഗ്രഹിക്കുന്നില്ല.

ഒരിക്കല്‍പോലും ആ വ്യക്തിയെ കാണാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും, അദ്ദേഹത്തെപറ്റി എന്റെ സുഹൃത്തു പറഞ്ഞറിഞ്ഞപ്പോള്‍ ഒന്നു സംസാരിക്കണമെന്നു തോന്നി. ഞാന്‍ ആവശ്യപെട്ടതനുസരിച്ച് അദ്ദേഹത്തോടു ചോദിച്ചിട്ടാണ് ആ കൂട്ടുകാരന്‍ അദ്ദേഹത്തിന്റെ നമ്പര്‍ തന്നത്. ടെക്സ്റ്റ് ചെയ്ത് അനുവാദം കിട്ടിയശേഷമാണ് വിളിച്ചത്. ഞാന്‍ സ്വയം പരിചയപ്പെടുത്തി. ബാബു ആന്റണിയെപ്പറ്റി ആരോ പറഞ്ഞറിയാം അതുകൊണ്ട് എന്നേയും ഓര്‍ക്കുന്നുണ്ട് എന്നുപറഞ്ഞു. മലയാളസിനിമയൊന്നും കാണാറില്ല എന്നുപറഞ്ഞപ്പോള്‍ എനിക്ക് ആ അപരിചിതത്വത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. ഞങ്ങളെപ്പറ്റി നാട്ടിലുള്ള ബന്ധുക്കാര്‍ പറഞ്ഞുള്ള അറിവായിരിക്കുമെന്നു ഞാനൂഹിച്ചു.

അവിവാഹിതനായ ഒരാള്‍, മലയാളി സുഹൃത്തുക്കള്‍ പോലുമില്ലാതെ എണ്‍പതു വര്‍ഷത്തോളം അമേരിക്കയില്‍ ജീവിക്കുന്നു. അമേരിക്കയിലെ എല്ലാ ആധുനിക ടെക്‌നോളജിയെപ്പറ്റിയും രാഷ്ട്രീയത്തെപറ്റിയുമൊക്കെയുള്ള അദ്ദേഹത്തിന്റെ അറിവ് എന്നെ അത്ഭുതപെടുത്തി. ഏറ്റവും പുതിയ ഐഫോണിനെപറ്റിപോലും വാചാലമായി സംസാരിക്കും. അങ്ങനെ സംസാരം നീണ്ടുപോയെങ്കിലും എനിക്കറിയണ്ടത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെപറ്റി ആയിരുന്നു. ഇംഗ്‌ളീഷിലായിരുന്നു സംസാരം. ഇടക്ക് ഒരു മലയാളം വാക്കെങ്കിലും പറഞ്ഞിരുന്നെങ്കില്‍ സംസാരം മലയാളത്തില്‍ ആക്കാമായിരുന്നുവുന്നു കരുതി ഞാനും ഇടക്കിടെ മലയാളം വാക്കുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും അദ്ദേഹമത് ശ്രദ്ധിക്കുന്നതുപോലുമില്ല എന്നെനിക്കു മനസിലായി. ഒരുപക്ഷെ ദീര്‍ഘകാലത്തെ ഒറ്റക്കുള്ള താമസം അദ്ദേഹത്തെ മലയാളികളില്‍നിന്നും, മലയാളത്തില്‍നിന്നും ഒരുപാടകലത്തേക്കു മാറ്റിനിര്‍ത്തിയിരിക്കണം. അദ്ദേഹം വരുബോള്‍ അമേരിക്കയില്‍ മറ്റു മലയാളികള്‍ ഒന്നും ഉണ്ടാകാനുള്ള സാധ്യതയുമില്ലല്ലോ.

ഈ നവംബറില്‍ അമേരിക്കന്‍ ഇലക്ഷന്‍ വരികയാണല്ലോ, അതുകൊണ്ട് സംസാരം ആ വഴിക്കു തിരിഞ്ഞു. 'വാട്ട് യു തിങ്ക് എബൌട്ട് ട്രംപ്' എന്നാണു ആദ്യം ഞാന്‍ ചോദിച്ചത്. എനിക്കറിയേണ്ടതും അതായിരുന്നു. ' യു നോ വാട്ട്, ട്രംപ് ഈസ് നോട്ട് എ പൊളിറ്റിഷ്യന്‍ , സൊ നോ പൊളിട്ടിഷ്യന്‍സ് ലൈക്ക് ട്രംപ്, ബട്ട് ഹി ഈസ് ഗുഡ് ഫോര്‍ ദി കണ്‍ട്രി' ഒട്ടും സംശയിക്കാതെയുള്ള അദ്ദേഹത്തിന്റെ മറുപടി എന്നെക്കൂടെ ട്രംപിന്റെ ആളാക്കിമാറ്റി. ഞാന്‍ കാലിഫോര്‍ണിയായിലായതുകൊണ്ട് എന്റെ വോട്ടിന് വലിയപ്രസക്തിയൊന്നുമില്ല. കാരണം കാലിഫോര്‍ണിയ എന്നും ഡോമോക്രാറ്റിക്ക്‌നൊപ്പമാണ്. ഭൂരിപക്ഷമുള്ള സ്റ്റേറ്റിന്റെ ഇലക്ട്രോറല്‍ വോട്ടാണല്ലോ കൌണ്ട് ചെയ്യുന്നത്.

'വാട്ട് യു മീന്‍ ബൈ ദാറ്റ് ' ഞാന്‍ കൂടുതല്‍ അറിയാന്‍വേണ്ടിത്തന്നെ ചോദിച്ചു. ' ഹി നോസ് ഹൗ റ്റു സെ നോ റ്റു ചൈന, ഇറാന്‍, ആന്‍ഡ് സൗത്ത് കൊറിയ. വെന്‍ ഹി വാസ് ഇന്‍ ദി ഓഫീസ്, ഹി ബ്രോട്ട് ദി എക്ണോമി ബാക്ക്' ഇത്രയുമൊക്കെ പറഞ്ഞസ്ഥിതിക്ക് ഞാന്‍ കമലാഹാരീസിനെപ്പറ്റി ചോദിച്ചതേയില്ല. എനിക്കു തോന്നുന്നത് മിക്കവാറും ഇന്‍ഡ്യാക്കാര്‍ക്കൊന്നും കമലയെ ഇഷ്ട്ടമല്ല എന്നാണ്. അവര്‍ അവളുടെ ഇന്ത്യന്‍പാരമ്പര്യത്തെപ്പറ്റി ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നേരത്തെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയിരുന്നതുകൊണ്ട് കാലിഫോര്‍ണിയയിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അവര്‍ക്കായിരുക്കും വോട്ടു ചെയ്യുക. ഇലക്ട്രോറല്‍ വോട്ടുകള്‍ കൂടുതലുള്ള കാലിഫോര്‍ണിയ പോയാലും . സ്വിങ് സ്റ്റേറ്റുകള്‍ ഉള്‍പ്പെടെ മിക്കവാറും സ്റ്റേറ്റുകള്‍ ട്രംപിന് അനുകൂലമായെന്നാണ് ഏറ്റവും പുതിയ സര്‍വേകള്‍ സൂചിപ്പിക്കുന്നതു.

' ഐ ആം ഷുവര്‍ ട്രംപ് വില്‍ ബി ഔര്‍ ന്യൂ പ്രസിഡണ്ട് ' എന്നുകൂടി അദ്ദേഹം പറഞ്ഞു 'ഹൗ എബൌട്ട് ദി മിഡില്‍ഈസ്റ്റ് സിറ്റുവേഷന്‍' ഞാന്‍ വീണ്ടും ആകാംഷയോടെ ചോദിച്ചു . ' ഇറാന്‍ ഈസ് ആള്‍റെഡി സ്‌കൈര്‍ഡ്, ദേ നോ ട്രംപ് ഈസ് കമിങ് ബാക്. ഹി ആള്‍റെഡി ഗേവ് വാര്‍ണിങ് ടൂ ഇറാന്‍സ് പ്രെസിഡന്‍ഡ് 'അത്രയും പറഞ്ഞപ്പോഴേ കാര്യം മനസിലായതുകൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല, അദ്ദേഹത്തിന് തിരക്കുണ്ട് എന്നുപറഞ്ഞതുകൊണ്ട് ഞാന്‍ പറഞ്ഞു.

' നൈസ് ടോക്കിങ് ടു യു , ടേക്ക് കെയര്‍ '

' യു ടൂ ' എന്നദ്ദേഹവും പറഞ്ഞു.

അങ്ങനെ ആ സംഭാഷണം അവസാനിച്ചെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യ്കതമായിരുന്നു. ഇലക്ഷന്‍ അടുക്കുബോള്‍ ഒന്നുകൂടെ വിളിക്കണമെന്നുണ്ട്. ട്രംപ് സര്‍വേകളില്‍ മുന്നിലെത്തിയയപ്പോള്‍ ആ മലയാളിത്വം ഇല്ലാത്തഅമേരിക്കന്‍ മലായാളിയുടെ പ്രവചനമാണ് അക്ഷരം പ്രതി ശരിയാവാന്‍പോകുന്നതെന്ന് എനിക്കും തോന്നി. മലയാളികളുമായിട്ടൊന്നും ഒരു സമ്പര്‍ക്കവുമില്ലാത്ത ആ തിരുവല്ലാക്കാരന്റെ കൂട്ടുകാരെല്ലാം ആദ്യകാലത്തെ കൂട്ടുകാരായ വെള്ളക്കാരുടെ മക്കളും മക്കടെ മക്കളുമാണ്. ഈ അടുത്തകാലത്താണ് ഡ്രൈവിങ് ലൈസന്‍സ് വേണ്ടാന്നു വെച്ചത്. അതും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞതുകൊണ്ടുമാത്രം. കൂട്ടുകാരെല്ലാരുംതന്നെ കാലയവനികക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. പക്ഷെ കൂട്ടുകാരുടെ മക്കളൊക്കെ എല്ലാ സഹായത്തിനും കൂടെയുള്ളതുകൊണ്ട് അദ്ദേഹത്തിന് അതൊരു പ്രശ്‌നമല്ല എന്നാണ് പറഞ്ഞത്.

ഇനി ഒരു രഹസ്യം അവിവാഹിതന്‍, മിതമായ ഭക്ഷണം. മിതമായ ആള്‍ക്കാഹോള്‍. പുകവലി ഇല്ലേയില്ല. ഇപ്പോള്‍ എന്നും കിടക്കുന്നതിനു മുന്‍പ് ഒരു വിസ്‌ക്കി, അതും പച്ചമുട്ട ഉടച്ചു ഗ്ലാസില്‍ ഒഴിച്ചു കലക്കി കുടിക്കും. അതുകേട്ടപ്പോള്‍ ദീര്‍ഘായുസിനായി ഒന്നു പരീക്ഷിക്കണമെന്നു തോന്നി. ഇലക്ഷന്‍ കഴിയുബോള്‍ ഒന്നുകൂടെ അദ്ദേഹത്തെ വിളിക്കണമെന്നുണ്ട് അപ്പോള്‍ ഇനി ബാക്കി എഴുതാം.

Similar News