'ടൂറിസം കപ്പലുകള്‍' വിഴിഞ്ഞത്ത് എത്തുന്നത് ഇനിയും വൈകും; ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലിലെ മലയാളി കപ്പിത്താന് പോലും തിരുവനന്തപുരത്ത് നിലം തൊടനായില്ല; വിഴിഞ്ഞത്തെ ഓപ്പറേഷന്‍ പൂര്‍ണ്ണമാക്കാന്‍ ഇമിഗ്രേഷന്‍ ചെക്പോസ്റ്റ് സംവിധാനം അനിവാര്യത; ക്രൂചേഞ്ചിനുള്ള അവസരമുണ്ടാക്കേണ്ടത് വിനോദ സഞ്ചാരത്തിന് അനിവാര്യത; ഷോര്‍ ലീവില്‍ വേണ്ടത് അടിയന്തര ഇടപെടല്‍

Update: 2025-06-10 10:16 GMT

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിടുമ്പോള്‍ ആവേശത്തിനൊപ്പം നിരാശയും. ക്രൂ ചേഞ്ച് നടത്തുന്നതിനുള്ള അനുമതി നല്‍കുന്ന ഇമിഗ്രേഷന്‍ ചെക്പോസ്റ്റ് സംവിധാനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇല്ലെന്ന വസ്തുത പുറം ലോകത്ത് എത്തിക്കുകയാണ് ഈ സംഭവം. ഇമിഗ്രേഷന്‍ ചെക്പോസ്റ്റ് സംവിധാനം ഇല്ലാത്തതിനാല്‍ എന്‍ജിന്‍ ഓഫാക്കി കടലില്‍ കപ്പല്‍ ഡ്രിഫ്റ്റ്(ഒഴുകിനടക്കുമ്പോള്‍) ചെയ്യുമ്പോള്‍ കപ്പിത്താനും മറ്റു ജീവനക്കാരും കപ്പലില്‍ത്തന്നെ തുടരേണ്ട അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. പൂര്‍ണ്ണ തുറമുഖമായി മാറണമെങ്കില്‍ ഇത്തരം സംവിധാനങ്ങള്‍ കൂടി വേണം. വിഴിഞ്ഞം തുറമുഖത്തെ ടൂറിസം അധിഷ്ഠിതമാക്കി മാറ്റുന്നതിനും ഇമിഗ്രേഷന്‍ ചെക്പോസ്റ്റ് സംവിധാനം അനിവാര്യമാണ്.

തുറമുഖത്തിലെ സുരക്ഷാസൗകര്യങ്ങള്‍, പ്രവേശന നിയന്ത്രണം, അടിസ്ഥാനസൗകര്യങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ഡിവലപ്മെന്റ് കൗണ്‍സില്‍(ഐഎസ്ഡിഎസ്) സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിവിധഘടകങ്ങള്‍ പരിശോധിച്ചാണ് ഇമിഗ്രേഷന്‍ ചെക്പോസ്റ്റിന്(ഐസിപി സ്റ്റാറ്റസ്) അനുമതി ലഭിക്കുക. വിഴിഞ്ഞം പഴയ തുറമുഖത്തിന് കോവിഡു കാലത്ത് 2020മുതല്‍ 2022വരെ ഇവിടെ താത്കാലികമായി ക്രൂചേഞ്ച് നടത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു. പിന്നീട് പിന്‍വലിച്ചു. കപ്പല്‍ തുറമുഖത്ത് നങ്കൂരമിടുമ്പോള്‍ കപ്പല്‍ ക്യാപ്റ്റനും മറ്റു ജീവനക്കാര്‍ക്കും കരയില്‍ ഇറങ്ങാന്‍ കഴിയുന്ന താത്കാലിക അനുമതിയാണ് ഷോര്‍ ലീവ് സംവിധാനം. രാവിലെ മുതല്‍ വൈകീട്ടു വരെയാണ് ഇതിന്റെ സമയം. അടിയന്തര ആവശ്യങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇമിഗ്രേഷന്‍ ചെക്പോസ്റ്റ് സംവിധാനം ഇല്ലാത്തതു കൊണ്ട് ആര്‍ക്കും വിഴിഞ്ഞത്ത് ഇറങ്ങാന്‍ കഴിയുന്നില്ല.

ക്യാപ്റ്റന്‍ വില്ലി ആന്റണിക്ക് ജീവിതത്തിലെ അപൂര്‍വ നിമിഷം സമ്മാനിച്ച ദിവസമാണ് തിങ്കളാഴ്ച. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുമായി വിഴിഞ്ഞത്ത് എത്തിയത് വില്ലിയാണ്. എംഎസ്സി ഐറിനയുടെ ക്യാപ്റ്റന്‍. ബര്‍ത്തിലെത്തിയപ്പോള്‍ തന്നെ അഭിനന്ദനപ്രവാഹമായി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ( വിസില്‍) എംഡി ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വന്തം നാട്ടിലേക്ക് കൂറ്റന്‍ കപ്പലുമായെത്തിയ കപ്പിത്താനെ ആശംസകള്‍കൊണ്ട് പൊതിയുകയാണ് നാട്ടുകാരും സുഹൃത്തുക്കളും. ഈ കപ്പിത്താനാണ് സ്വന്തം മണ്ണില്‍ ആ കപ്പലില്‍ നിന്നിറങ്ങി കാല്‍ കുത്താന്‍ കഴിയാത്തത്. ദിവ്യാ എസ് അയ്യര്‍ കപ്പലിനുള്ളില്‍ പോയാണ് സ്വീകരണവും ഫോട്ടോ എടുക്കലും നടത്തിയത്. ഈ സാഹചര്യമൊഴിവാക്കാന്‍ അടിയന്തര ഇടപെടലുകളിലൂടെ ഇമിഗ്രേഷന്‍ ചെക്പോസ്റ്റിന് അനുമതി നേടിയെടുക്കേണ്ടതുണ്ട്.

തന്റെ 29 വര്‍ഷത്തെ കപ്പല്‍ ജീവിതത്തിനിടയില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ പുറനാട്ടുകര സ്വദേശിയാണ് വില്ലി. 19 വര്‍ഷമായി എംഎസ്സിയിലാണ്. 2023ല്‍ ഐറിനയുടെ ആദ്യഓട്ടത്തില്‍ ക്യാപ്റ്റനായിരുന്നു. തുടര്‍ന്ന് രണ്ടുമാസം മുമ്പാണ് വീണ്ടും ഐറിനയില്‍ എത്തിയത്. മൂന്നുപതിറ്റാണ്ടോളമാകുന്ന കപ്പല്‍ ജീവിതത്തില്‍ നൂറ്റിഇരുപതോളം രാജ്യങ്ങളില്‍പോയി. 14 വര്‍ഷമായി ക്യാപ്റ്റനാണ്. വിഴിഞ്ഞം കൂടുതല്‍ ഉയരങ്ങളില്‍ എത്തുമെന്നതിന് അദ്ദേഹത്തിന് സംശയമില്ല. വലിയ കപ്പലുകള്‍ക്ക് അനായാസം തീരത്ത് അടുക്കാന്‍ കഴിയുന്നത് കൂടുതല്‍ കപ്പലുകള്‍ എത്താന്‍ വഴിയൊരുക്കും. അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍നിന്ന് കുറഞ്ഞ സമയത്തിനകം തുറമുഖത്ത് എത്തുകയും ചരക്ക് കൈമാറി വീണ്ടും യാത്ര തുടരുകയും ചെയ്യാം.

ഓട്ടോമേറ്റഡ് പോര്‍ട്ടായതിനാല്‍ മറ്റുതുറമുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ കുറഞ്ഞ സമയം മതി എന്നതും നേട്ടമാണ്. ഭാര്യ ഹില്‍ഡയ്ക്കും ഒമ്പതാംക്ലാസുകാരന്‍ ബെന്‍ഹെയിലുമൊപ്പം തൃശൂരില്‍തന്നെയാണ് സ്ഥിരതാമസം. അച്ഛന്‍ പാലോക്കാരന്‍ ആന്റണി മറൈന്‍ സര്‍വേയറായിരുന്നു. വിഴിഞ്ഞം തുറമുഖത്തെ ക്യാപ്റ്റന്‍ നിര്‍മല്‍ സക്കറിയ വില്ലിയുടെ പഴയ സഹപ്രവര്‍ത്തകനാണ്. അദ്ദേഹവും എംഎസ്സിയില്‍ ജോലി ചെയ്തിട്ടുണ്ട്. നിര്‍മലിന്റെ അനുഭവ സമ്പത്ത് വലിയ കപ്പലുമായി എത്താനുള്ള ആത്മവിശ്വാസം കൂട്ടുകയും ചെയ്തു. ആങ്കറേജില്‍ എത്തുന്ന കപ്പലിനെ തുറമുഖത്തേക്ക് കൊണ്ടുവരുന്നത് ടഗ്ഗുകളാണ്. ടഗ്ഗുകളുടെ മേല്‍നോട്ടം തുറമുഖത്തെ ക്യാപ്റ്റന്‍മാരായ നിര്‍മല്‍ സക്കറിയയ്ക്കും തുഷാറിനുമാണ്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. സിംഗപ്പുരില്‍നിന്ന് കഴിഞ്ഞമാസം 29-ന് വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കപ്പലില്‍ മലയാളി ഉള്‍പ്പടെ 35 ജീവനക്കാരുണ്ട്. എംഎസ്സി ഐറിന വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടെങ്കിലും ക്യാപ്റ്റനോ മറ്റു ജീവനക്കാര്‍ക്കോ കര സ്പര്‍ശിക്കാന്‍ അനുമതികിട്ടിയില്ല. ക്രൂ ചേഞ്ച് നടത്തുന്നതിനുള്ള അനുമതി നല്‍കുന്ന ഇമിഗ്രേഷന്‍ ചെക്പോസ്റ്റ് സംവിധാനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇല്ലാത്തതു കൊണ്ടായിരുന്നു ഇത്.

'2023-ല്‍ ഐറിനയുടെ ആദ്യ ഓട്ടത്തില്‍ ഞാനായിരുന്നു ക്യാപ്റ്റന്‍. രണ്ടുമാസം മുമ്പാണ് വീണ്ടും ഐറിനയില്‍ എത്തുന്നത്. നാട്ടിലേയ്ക്ക് കപ്പലുമായി വരാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഏറെ പ്രത്യേകതയുള്ള തുറമുഖമാണ് വിഴിഞ്ഞം. നാട്ടില്‍ വന്നിട്ട് ഇവിടെ ഇറങ്ങാന്‍ സാധിക്കാത്തതില്‍ നിരാശയൊന്നുമില്ല. കോവിഡ് കാലത്തൊക്കെ എത്രയോ കാലം ഞങ്ങള്‍ കപ്പലില്‍ തന്നെയായിരുന്നു. ഇത് ഞങ്ങളുടെ ജോലിയാണെന്ന ബോധ്യമുണ്ട്. പക്ഷേ, എന്റെ നാട്ടില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി സന്തോഷമായേനെ എന്ന് മാത്രം. കാലാവസ്ഥയുടെ പ്രശ്നമാണ് ഞങ്ങള്‍ മിക്കപ്പോഴും നേരിടാറുള്ളത്. മോശം കാലാവസ്ഥയാണ് കപ്പല്‍യാത്രയില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പക്ഷേ, ഇന്നത്തെ ആധുനിക ടെക്നോളജി ഒരു പരിധിവരെ ഈ പ്രശ്നങ്ങള്‍ തരണംചെയ്യാന്‍ സഹായിക്കാറുണ്ട്. സൈക്ലോണ്‍ മുന്നറിയിപ്പ് ഒക്കെ നേരത്തെ ലഭിക്കും, ആ പാത ഞങ്ങള്‍ കമ്പനിയുമായി ചര്‍ച്ചചെയ്ത് ഒഴിവാക്കാറാണ് പതിവ്. മറൈന്‍ മേഖലയുമായി ബന്ധപ്പട്ട് ജോലിചെയ്തിരുന്ന ആളായിരുന്നു അച്ഛന്‍. അദ്ദേഹത്തിന്റെ ജോലി കണ്ടാണല്ലോ നമ്മള്‍ വളരുന്നത്. അച്ഛന്‍ പറഞ്ഞതൊക്കെ കേട്ട് അന്നേ ഈ മേഖലയോട് ഇഷ്ടമുണ്ട്. കുടുംബത്തിന്റെ പിന്തുണ എപ്പോഴും എനിക്ക് ഉണ്ടാകാറുണ്ട്. അതാണല്ലോ പ്രധാനം. നാലുമാസം കപ്പലില്‍ ആണെങ്കില്‍ അടുത്ത നാലുമാസം ഞാന്‍ നാട്ടിലായിരിക്കും. ആ സമയം മുഴുവന്‍ കുടുംബത്തിനൊപ്പമായിരിക്കും. ഈ ജോലി ഏറെ ആസ്വദിക്കുന്നുണ്ട്', ക്യാപ്റ്റന്‍ വില്ലി പറഞ്ഞു.

Tags:    

Similar News