ഗോള്‍ഫ് ക്ലബ്ബില്‍ വെച്ച് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച് പിടിയിലായ ആള്‍ ട്രംപിന്റെ കടുത്ത വിമര്‍ശകന്‍; റയാന്‍ വെസ്ലി റൂത്ത് കടുത്ത യുക്രൈന്‍ അനുകൂലി; മുമ്പ് പല കേസുകളിലും ഉള്‍പ്പെട്ട ആളെന്ന് എഫ്ബിഐ

ഗോള്‍ഫ് കളിക്കുന്നതിനിടെ ട്രംപിനുനേരെ അക്രമം നടത്തിയത് റയാന്‍ വെസ്ലി റൂത്ത് എന്നയാളാണ്.

Update: 2024-09-16 02:52 GMT

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ ഗോള്‍ഫ് ക്ലബ്ബിലുണ്ടായത് വധ ശ്രമം തന്നെയെന്ന എഫ്ബിഐയുടെ കണ്ടെത്തല്‍. ഗോള്‍ഫ് കളിക്കുന്നതിനിടെ ട്രംപിനുനേരെ അക്രമം നടത്തിയത് റയാന്‍ വെസ്ലി റൂത്ത് എന്നയാളാണ്. ഇയാള്‍ കടുത്ത യുക്രൈന്‍ അനുകൂലിയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുക്രൈനിലേക്ക് പോകാനും അവിടെ സന്നദ്ധ സേവനം നടത്തി മരിക്കാനും തയ്യാറാണെന്ന് ഇയാള്‍ എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. 58കാരനായ ഇയാള്‍ സ്വയംതൊഴില്‍ ചെയ്യുന്ന ഒരു ബില്‍ഡറാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ ട്രംപിനെ പലതവണ വിമര്‍ശിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാലിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ട്.

ജൂലായിയില്‍ ട്രംപിന് നേരെ നടന്ന വധശ്രമമവുമായി ബന്ധപ്പെട്ടും പോസ്റ്റുണ്ട്. പോലീസിനെ അക്രമിച്ചതടക്കം മുന്‍പ് പല കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ട്രംപിന് നേരെ വധശ്രമം ഉണ്ടാകുന്നത്. കഴിഞ്ഞ തവണ ട്രംപ് രക്ഷപെട്ടത് തലനാരിഴയ്ക്കായിരുന്നു.

ഇക്കുറി ഗോള്‍ഫ് ക്ലപ്പില്‍ വെച്ചാണ് വധശ്രമം ഉണ്ടായത്. ട്രംപ് സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. ട്രംപ് നിന്നിരുന്ന സ്ഥലത്തുനിന്ന് 275 മുതല്‍ 455 മീറ്റര്‍ വരെ അകലത്തിലുള്ള ഒരു കുറ്റിക്കാട്ടില്‍ തോക്കുമായി നിന്നിരുന്ന റയാന്‍ വെസ്ലി റൂത്തിനെ രഹസ്യാന്വേഷണ സംഘം വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് എകെ 47 മാതൃകയിലുള്ള തോക്കും രണ്ട് ബാഗുകളും ഒരു ഗോപ്രോ ക്യാമറയും പിന്നീട് കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു.

രഹസ്യാന്വേഷണ സംഘം ഒന്നിലധികം തവണ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പ്രതി കുറ്റിക്കാട്ടില്‍നിന്ന് ഓടുന്നതും കാറില്‍ കയറാന്‍ ശ്രമിക്കുന്നതും കണ്ടതായി ദൃക്സാക്ഷി പറഞ്ഞു. പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ തോക്കുധാരി ട്രംപിനെ വധിക്കാന്‍ ശ്രമിച്ച് കൃത്യം രണ്ട് മാസത്തിന് ശേഷമാണ് പുതിയ സംഭവം.

വെടിവെപ്പ് നടക്കുന്ന സമയത്ത് ട്രംപ് ക്ലബില്‍ ഗോള്‍ഫ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ ട്രംപിന് പരിക്കില്ലെന്നും അദ്ദേഹം പൂര്‍ണമായും സുരക്ഷിതനാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. അക്രമി ഒന്നിലേറെ തവണ വെടിയുതിര്‍ത്തതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിവെച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിനു ശേഷം കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടി. എ.കെ. 47 തോക്ക്, ക്യാമറ, രണ്ട് ബാഗുകള്‍ തുടങ്ങിയവ ഇയാളില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.

ഗോള്‍ഫ് ക്ലബ്ബില്‍ വെടിവെപ്പുണ്ടായതായി ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എക്സില്‍ സ്ഥിരീകരിച്ചു. 'ട്രംപിന് സമീപമുണ്ടായ വെടിവെപ്പില്‍ അദ്ദേഹം സുരക്ഷിതനാണ്', എന്ന് ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അറിയിച്ചു.

പെന്‍സില്‍വേനിയയിലെ ബട്ലറില്‍ പ്രചാരണറാലിയില്‍ നേരത്തെ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് വീണ്ടും വെടിവെപ്പ് ഉണ്ടാവുന്നത്. പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോള്‍ വലതുചെവിക്ക് വെടിയേല്‍ക്കുകയായിരുന്നു. അക്രമി തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു.

Tags:    

Similar News