ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വമ്പനെ അട്ടിമറിച്ച് മീര നായരുടെ മകന്‍; ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ നോമിനിയായി ചരിത്രം കുറിച്ച് ഇന്ത്യന്‍-അമേരിക്കന്‍ സൊഹ്രാന്‍ മംദാനി; ഫലസ്തീന്‍ അനുകൂല നിലപാടും ട്രംപ് വിരുദ്ധനുമായ മംദാനിയുടെ ലീഡില്‍ ഞെട്ടി എതിരാളികള്‍; ആരാണ് സൊഹ്‌റാന്‍ ക്വാമെ മംദാനി?

ആരാണ് സൊഹ്‌റാന്‍ ക്വാമെ മംദാനി?

Update: 2025-06-25 13:06 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വമ്പനെ അട്ടിമറിച്ച് ഇന്ത്യന്‍-അമേരിക്കനായ സൊഹ്രാന്‍ മംദാനി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള പ്രൈമറി തിരഞ്ഞെടുപ്പില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയേക്കാള്‍ മംദാനി ലീഡ്് നേടി. 36 ശതമാനത്തിന് എതിരെ 43 ശതമാനം വോട്ടുനേടിയ മംദാനി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനം രാജി വച്ചയാളാണ് ആന്‍ഡ്രൂ ക്യൂമോ. ന്യൂയോര്‍ക്ക് സിറ്റിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയൊരു മാറ്റത്തിനാണ് മംദാനിയുടെ അട്ടിമറിജയം തുടക്കം കുറിച്ചിരിക്കുന്നത്. അന്തിമ ഫലം വരാന്‍ വൈകുമെങ്കിലും മംദാനിയുടെ നിലവിലെ ലീഡ് നിര്‍ണായകമാണ്. മേയര്‍ സ്ഥാനത്തേക്കുളള ആദ്യ മുസ്ലീം സ്ഥാനാര്‍ഥി എന്നതിലും മംദാനി ചരിത്രം കുറിച്ചു.

ലൈംഗിക പീഡനാരോപണ വിവാദത്തില്‍ ഗവര്‍ണര്‍ പദവി രാജി വച്ച് നാലുവര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന ആന്‍ഡ്രൂ ക്യൂമോയ്ക്ക് ഫലം വലിയ തിരിച്ചടിയായി. താരതമ്യേന അറിയപ്പെടാത്ത സ്ഥാനാര്‍ഥിയാണ് മംദാനി എന്നതും ഞെട്ടലിന്റെ ആക്കം കൂട്ടി. ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന മംദാനി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നയങ്ങളെ തള്ളിപ്പറയുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മാതൃകാസ്ഥാനമായി ന്യൂയോര്‍ക്ക് നഗരത്തെ മാറ്റുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

മുന്‍ഗണന അനുസരിച്ച് അഞ്ചു സ്ഥാനാര്‍ഥികളെ വരെ തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് ന്യൂയോര്‍ക്കിലെ റാങ്ക്ഡ് ചോയ്‌സ് സംവിധാനം പിന്തുടരുന്നത്. അതുകൊണ്ട് അന്തിമഫലം അടുത്ത ആഴ്ചയേ അറിയാന്‍ കഴിയൂ. ഒരുപതിറ്റാണ്ടോളം ഗവര്‍ണറായിരുന്ന നിലവിലെ ഭരണകൂടത്തിന്റെ പിന്തുണ ഉളള മോഡറേറ്റായ ക്യൂമോയും, പുരോഗമനവാദിയായ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതുമുറക്കാരനും തമ്മിലുളള ഏറ്റുമുട്ടലായി മത്സരം മാറി. നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ള നഗരത്തില്‍ മംദാനിക്ക് മുന്‍തൂക്കമുണ്ട്. നിലവിലെ മേയറും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ എറിക് ആഡംസ് സ്വതന്ത്രനായി മത്സരിക്കും. പക്ഷേ, അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തെ ദുര്‍ബലനാക്കിയിരിക്കുകയാണ്.

ആരാണ് സൊഹ്‌റാന്‍ ക്വാമെ മംദാനി?

ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തക മീര നായരുടെയും ഇന്ത്യന്‍ വംശജനായ ഉഗാണ്ടന്‍ മാര്‍ക്‌സിസ്റ്റ് പണ്ഡിതനായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് 33 കാരനായ സൊഹ്രാന്‍ മംദാനി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മംദാനി ഹിന്ദി ഭാഷ തിരഞ്ഞെടുത്തതും വലിയ വാര്‍ത്തയായിരുന്നു. മണ്‍സൂണ്‍ വെഡ്ഡിങ്, ദി നെയിംസെയ്ക്, സലാം ബോംബെ, ദി റല്യൂക്റ്റന്റ് ഫണ്ടെമന്റലിസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ മുദ്ര പതിപ്പിച്ച ചലച്ചിത്രകാരിയാണ് മീര നായര്‍.

ഉഗാണ്ടയിലെ കംപാലയിലാണ് വളര്‍ന്നത്. ഏഴാം വയസിലാണ് ന്യൂയോര്‍ക്കിലെത്തിയത്. ബ്രോങ്ക്‌സ് ഹൈസ്‌കൂള്‍ ഓഫ് സയന്‍സ്, ബോഡോയ്ന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 2018 ല്‍ യുഎസ് പൗരനായി. രാഷ്ട്രീയത്തിലേക്ക് തിരിയും മുമ്പ് സിനിമയിലും റാപ്പിലും എഴുത്തിലും മംദാനി ശ്രദ്ധ പതിപ്പിച്ചിരുന്നു. സിറിയന്‍ കലാകാരിയായ റാമ ദുവാജിയെ വിവാഹം കഴിച്ചത് ഈ വര്‍ഷമാണ്.

ടാക്‌സി ഡ്രൈവര്‍മാരുടെ കടാശ്വാസത്തിനായി പട്ടിണി സമരം, സബ്വേ ഫണ്ടിങ്ങിനായുള്ള പോരാട്ടം തുടങ്ങിയവയിലൂടെയാണ് മംദാനി കളം പിടിച്ചത്. വാടകക്കാരുടെ സംരക്ഷണത്തിനായി വാടക മരവിപ്പിക്കല്‍, ആറാഴ്ച മുതല്‍ അഞ്ചുവയസുവരെയുളള കുട്ടികള്‍ക്ക് സംരക്ഷണ പദ്ധതി, നഗര ഉടമസ്ഥതയിലുള്ള ചെലവ് കുറഞ്ഞ ഗ്രോസറി സ്‌റ്റോറുകളുടെ ശൃംഖല എന്നിങ്ങനെയായിരുന്നു മേയര്‍ തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍. ന്യൂയോര്‍ക്ക് ചെലവേറിയ നഗരമാണെന്നും സൊഹ്‌റാന്‍ മംദാനി ജീവിത ചെലവ് കുറിച്ച് ജീവിതം സുഖകരമാക്കും എന്നുമായിരുന്നു പ്രചാരണ മുദ്രാവാക്യം.

Tags:    

Similar News