ഇന്ത്യക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് പാക്ക് അനുകൂല സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍; 6.7 ദശലക്ഷം ഫോളോവേഴ്‌സുള്ള 'അറ്റ് ദി റേറ്റ് ഓഫ് മുസ്ലിം' അക്കൗണ്ടും പൂട്ടി മെറ്റ; നിലപാട് കടുപ്പിച്ച് ഇന്ത്യ

നിലപാട് കടുപ്പിച്ച് ഇന്ത്യ

Update: 2025-05-10 09:52 GMT

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, മെറ്റാ ഇന്‍സ്റ്റാഗ്രാമിലെ ഒരു വാര്‍ത്താ പേജ് ഇന്ത്യയില്‍ നിരോധിച്ചു. അക്കൗണ്ടിന്റെ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അറ്റ് ദി റേറ്റ് ഓഫ് മുസ്ലിം എന്ന പേരിലുള്ള അക്കൗണ്ടാണ് ഇന്ത്യയില്‍ നിരോധിച്ചത്. 6.7 ദശലക്ഷം ഫോളോവേഴ്സാണ് ഈ പേജിനുള്ളത്.

പാക്കിസ്ഥാനിലെ അഭിനേതാക്കളുടെയും ക്രിക്കറ്റ് കളിക്കാരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്കുള്ള ഇന്ത്യയിലെ ആക്‌സസ് തടഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെ കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ

തന്റെ ഫോഴോവേഴ്സില്‍ നിന്ന് അക്കൗണ്ട് അക്സസ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി സന്ദേശങ്ങള്‍ ലഭിച്ചതായി ന്യൂസ് പേജിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ അമീര്‍ അല്‍-ഖതാഹ്ത്ബെ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ മെറ്റയാകട്ടെ ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്താന്‍ വിസമ്മതിച്ചു. തങ്ങളുടെ പ്ലാറ്റ്ഫോമിലെ ഉള്ളടക്കം അതത് സ്ഥലങ്ങളിലെ പ്രാദേശിക നിയമത്തിന് വിരുദ്ധമാണെങ്കില്‍ ഇത്തരത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അമേരിക്കന്‍ ടെക് ജേണലിസ്റ്റ് ടെയ്‌ലര്‍ ലോറന്‍സിന്റെ യൂസര്‍ മാഗസിന്‍ ആണ് ഈ വാര്‍ത്ത ആദ്യം പുറത്തു വിട്ടത്.

അതേ സമയം അറ്റ് ദി റേറ്റ് ഓഫ് മുസ്ലീമിന്റെ സ്ഥാപകന്‍ മെറ്റയുടെ നടപടിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ഇന്ത്യയില്‍

അക്കൗണ്ട് പുനസ്ഥാപിക്കാന്‍ മെറ്റയോട് ആഹ്വാനം ചെയ്യുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ പ്രകോപനകരമായ ഉളളടക്കം പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമങ്ങള്‍ക്ക് എതിരെ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

പാകിസ്ഥാന്‍ വാര്‍ത്താ ഏജന്‍സികള്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്കുള്ള ആക്്‌സസും ഇന്ത്യയില്‍ തടഞ്ഞിരിക്കുകയാണ്.

പാക്കിസ്ഥാന്‍ സിനിമാ താരങ്ങളായ ഫവാദ് ഖാന്‍, ആതിഫ് അസ്ലം എന്നിവരെയും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ വ്യാജപ്രചാരണങ്ങളുമായി പാക്കിസ്ഥാന്‍ അനുകൂല സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ നിരവധി കള്ളക്കഥകള്‍ പ്രചരിപ്പിച്ചിരുന്നു. വ്യാജ വീഡിയോകളും കാലഹരണപ്പെട്ട ചിത്രങ്ങളും വരെ അവര്‍ ഇതിനായി ദുരുപയോഗിച്ചിരുന്നു. അറ്റ് ദി റേറ്റ് ഓഫ് മുസ്ലിം എന്ന പേരിലുള്ള അക്കൗണ്ടിനും ഇതിന്റെ പേരില്‍ തന്നെയാണ് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയത്.

Similar News