ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാന്‍; നീട്ടിയത് സെപ്റ്റംബര്‍ 23 വരെ; യാത്രാവിമാനങ്ങള്‍ക്കും സൈനികവിമാനങ്ങള്‍ക്കും വിലക്ക് ബാധകം

Update: 2025-08-21 03:09 GMT

ഇസ്ലാമാബാദ്: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള പാകിസ്താന്റെ വ്യോമപാത വിലക്ക് സെപ്റ്റംബര്‍ 23 വരെ നീട്ടി. പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (പിഎഎ) പുറപ്പെടുവിച്ച പുതിയ നോട്ടാം (നോട്ടീസ് ടു എയര്‍മെന്‍) പ്രകാരമാണ് വിലക്ക് ദീര്‍ഘിപ്പിച്ചത്. യാത്രാവിമാനങ്ങള്‍ക്കും സൈനികവിമാനങ്ങള്‍ക്കുമാണ് വിലക്ക് ബാധകമാകുന്നത്.

ഏപ്രില്‍ 23-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു വ്യോമപാത ആദ്യം അടച്ചത്. തുടക്കത്തില്‍ ഒരു മാസത്തേക്കായിരുന്നു നടപടി. തുടര്‍ന്ന് പലവട്ടം കാലാവധി നീട്ടി. ഇന്ത്യയും മറുപടിയായി ഏപ്രില്‍ 30-ന് പാക് വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചു.

വ്യോമപാത അടച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ ഇതിനകം 410 കോടി രൂപയുടെ നഷ്ടം നേരിട്ടതായാണ് കണക്ക്. 2019-ലെ സമാന സാഹചര്യത്തില്‍ 870 കോടി ഇന്ത്യന്‍ രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ദിവസേന നൂറിലധികം ഇന്ത്യന്‍ വിമാനങ്ങളാണ് പാക് വ്യോമപാത വഴി വിദേശരാജ്യങ്ങളിലേക്കുള്ള സര്‍വീസ് നടത്തിയിരുന്നത്. വിലക്ക് തുടര്‍ന്നതോടെ ട്രാന്‍സിറ്റ് ഗതാഗതത്തില്‍ ഏകദേശം 20 ശതമാനം കുറവ് സംഭവിച്ചിട്ടുണ്ട്.

Tags:    

Similar News