പോര്‍ട്ടുഗലിലെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഈ വര്ഷം മുഴുവന്‍ വീക്കെന്‍ഡില്‍ പണി മുടക്കും: സമരം പ്രഖ്യാപിച്ചു സിമ യൂണിയന്‍

പോര്‍ട്ടുഗലിലെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഈ വര്ഷം മുഴുവന്‍ വീക്കെന്‍ഡില്‍ പണി മുടക്കും

Update: 2025-08-22 09:01 GMT

ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ ഒഴിവുകാലയാത്രയ്ക്ക് എത്തുന്ന യാത്രക്കാര്‍ക്ക് തലവേദനയായി വിമാനത്താവള ജീവനക്കാര്‍ പണി മുടക്കുന്നു. മെന്‍സീസ് കമ്പനിയിലെ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന സിമ യൂണിയനാണ് ആഗസ്റ്റ് 19 ന് സമരം പ്രഖ്യാപിച്ചത്. 3500 ഓളം തൊഴിലാളികളാണ് ഈ ബഗേജ് ഹാന്‍ഡ്‌ലിംഗ് കമ്പനിയിലുള്ളത്. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സമരത്തിന് കാരണം. തൊഴിലാളികള്‍ക്ക് മിനിമം വേതനത്തിലും താഴെയാണ് ഇപ്പോള്‍ ശമ്പളമായി നല്‍കുന്നതെന്ന് യൂണിയന്‍ ആരോപിക്കുന്നു.

ഈ വര്‍ഷം മുഴുവന്‍, വാരാന്ത്യങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സമരം ഉണ്ടായാല്‍, അത് ലിസ്ബണ്‍, പോര്‍ട്ടോ, ഫാരോ വിമാനത്താവളങ്ങളെ പ്രതികൂലമായി ബാധിക്കും. അതുപോലെ, ദ്വീപുകളിലെ വിമാനത്താവളങ്ങളായ മഡേരിയയിലെ ഫന്‍ചല്‍, അസോറസിലെ പോണ്ട ഡെല്‍ഗാഡാ വിമാനത്താവളങ്ങളെയും ഈ സമരം ബാധിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. സെപ്റ്റംബര്‍ 3 മുതല്‍ സെപ്റ്റംബര്‍ 9 വരെയായിരിക്കും സമരത്തിന്റെ ആദ്യഘട്ടം.

പിന്നീട്, ഡിസംബര്‍ പകുതി വരെ എല്ലാ വാരാന്ത്യങ്ങളിലും സമരം തുടരും. പിന്നീട് ക്രിസ്ത്മസ് - പുതുവത്സരകാലത്ത് ഡിസംബര്‍ 19 മുതല്‍ ജനുവരി 2 വരെ വീണ്ടും സമരം തുടരും. നേരത്തെ ജൂലായ് 25 മുതല്‍ 28 വരെയും ആഗസ്റ്റ് 8 മുതല്‍ 11 വരെയും ഇവര്‍ സമരം ചെയ്തിരുന്നു.

Tags:    

Similar News