ആറ് ദിവസത്തെ നീണ്ട തിരച്ചില്‍; കവചിത വാഹനം തകര്‍ന്ന് കാണാതായ അമേരിക്കന്‍ സൈനികരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി; ഒരാള്‍ക്കായി തിരിച്ചില്‍ തുടരുന്നു; ചളിയില്‍ താന്ന് പോയത് 63 ടണ്‍ ഭാരമുള്ള സൈനിക കവചിത വാഹനം
വിൽനുസ്: ലിത്വാനിയയിൽ കഴിഞ്ഞ ആഴ്ച സൈനിക പരിശീലനത്തിനിടെ കവചിത വാഹനം അപകടത്തിൽപ്പെട്ട് കാണാതായ 4 അമേരിക്കൻ സൈനികരിൽ 3 പേരുടെ മൃതദേഹം കണ്ടെത്തി. പാബ്രേഡിലെ ചതുപ്പുകളിൽ മൂടപ്പെട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മറ്റൊരാളെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
അമേരിക്കൻ സൈന്യത്തിന്‍റെ എം88എ2 ഹെർക്കുലീസ് കവചിത റിക്കവറി വാഹനം തകരാറിലായ ഒരു ലൈറ്റ് യൂട്ടിലിറ്റി വാഹനത്തെ സഹായിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ചതുപ്പിൽ ആഴ്ന്നുപോയ 63 ടൺ ഭാരമുള്ള ഈ വാഹനത്തെ ചൊവ്വാഴ്ച രാവിലെയാണ് പുറത്തേക്ക് എടുക്കാൻ കഴിഞ്ഞത്. അപകടത്തിൽപ്പെട്ട സൈനികർ 3rd ഇൻഫന്റ്രി ഡിവിഷന്റെ ഫസ്റ്റ് ബ്രിഗേഡ് കോമ്പാക്റ്റ് ടീമിലെ അംഗങ്ങളാണ്.
കവചിത വാഹനത്തിൽ കുടുങ്ങിയ സൈനികരിലേക്കായി, അമേരിക്കൻ സൈന്യവും ലിത്വാനിയൻ സൈന്യവും ചേർന്ന് വൻ തിരച്ചിൽ നടത്തി. ഹെലികോപ്റ്ററുകൾ, ഏരിയൽ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് നടത്തിയ തെരച്ചിൽ ആറാം ദിവസത്തിൽ വിജയിക്കുകയായിരുന്നു. വാഹനത്തെ പുറത്തെടുക്കാൻ ടൺ കണക്കിന് ചെളിയും മണ്ണും നീക്കേണ്ടി വന്നു.
2004 മുതൽ നാറ്റോയിലെ അംഗമായ ലിത്വാനിയ, അമേരിക്കൻ സൈന്യത്തിന് പരിശീലനം നൽകുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. റഷ്യ 2014-ൽ ക്രീമിയ പിടിച്ചെടുത്തതിന് ശേഷം നാറ്റോ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 'ഓപ്പറേഷൻ അറ്റ്ലാന്റിക് റിസോൾവ്' എന്ന പദ്ധതിയിലൂടെ നിരവധി അമേരിക്കൻ സൈനികർ ഇവിടെ വിന്യസിച്ചിരിക്കുകയാണ്.