അച്ഛനും അമ്മയ്ക്കും തുടരാം.. മക്കള്‍ യുകെ വിടണം; വിചിത്ര ഉത്തരവുമായി യുകെ ഹോം ഓഫീസ്

അച്ഛനും അമ്മയ്ക്കും തുടരാം.. മക്കള്‍ യുകെ വിടണം

Update: 2025-06-20 05:28 GMT

ലണ്ടന്‍: പതിനൊന്നും എട്ടും വയസ്സുള്ള കുട്ടികള്‍ക്ക് യു കെയില്‍ തുടരാന്‍ അവകാശമില്ലെന്നും, അവര്‍ സ്വന്തം നാടായ ബ്രസീലിലേക്ക് പോകണമെന്നുമുള്ള ഹോം ഓഫീസിന്റെ ഉത്തരവ് കുട്ടികളുടെ മാതാപിതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. എന്‍ എച്ച് എസ്സിലെ സീനിയര്‍ നഴ്സ് ആയ അന്ന ലൂയിസയുടെയും യൂണിവേഴ്സിറ്റി ഓഫ് എക്സീറ്ററിലെ കമ്പ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍ ആയ ഡോക്ടര്‍ ഹ്യൂഗോ ബാര്‍ബോസയുടെയും കുട്ടികളോടാണ് തിരികെ ബ്രസീലിലെക്ക് പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ജീവിതത്തില്‍ അധിക സമയവും ഇവര്‍ തങ്ങള്‍ക്കൊപ്പം യു കെയിലാണ് ജീവിച്ചിട്ടുള്ളത് എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

കുട്ടികള്‍ നാടു വിട്ട് പോകണമെങ്കിലും മാതാപിതാക്കള്‍ക്ക് നിയമപരമായി തന്നെ ബ്രിട്ടനില്‍ താമസിക്കാമെന്നും ജോലി ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതില്‍ 11 വയസ്സുള്ള ഗില്‍ഹെം സെറാനോക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. യു കെയില്‍ നിയമ വിരുദ്ധമാണെന്നും നാട് വിട്ടില്ലെങ്കില്‍ തടവിലാക്കുമെന്നും പ്രോസിക്യൂട്ട് ചെയ്യുമെന്നുമാണ്. മാത്രമല്ല, യു കെയില്‍ ജോലി ചെയ്യാനും വീട് വാടകക്ക് എടുക്കാനും അനുവദിക്കില്ലെന്നും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്നും ഈ വിചിത്രമായ ഉത്തരവില്‍ പറയുന്നു.

2019 ല്‍ യു കെയില്‍ എത്തിയ താന്‍ എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യുകയാണെന്നും, കൃത്യമായി നികുതി നല്‍കുന്നുണ്ടെന്നും പറഞ്ഞ കുട്ടികളുടെ അമ്മ, ഈ കത്ത് സൂചിപ്പിക്കുന്നത് തന്റെ മക്കള്‍ ക്രിമിനലുകളാണെന്നാണ് എന്നും ആരോപിച്ചു. മാത്രമല്ല, കുട്ടികള്‍ക്ക് ബ്രസീലിലെ ഭാഷയായ പോര്‍ച്ചുഗീസ് എഴുതാനോ വായിക്കാനോ സംസാരിക്കാനോ അറിയില്ലെന്നും അവര്‍ പറയുന്നു. യു കെയില്‍ സന്തോഷത്തോടെ ജീവിക്കുന്ന, ആരോഗ്യമുള്ള രണ്ട് കുട്ടികളെ ബ്രിട്ടനില്‍ നിന്നും പുറത്താക്കണമെന്നാണ് ഹോം ഓഫീസ് പറയുന്നതെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News