ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ധാരണ പാലിക്കണം; സഹായ ട്രക്കുകള്‍ ഗാസയിലേക്ക് കടത്തിവിടണമെന്ന് ഐക്യരാഷ്ട്രസഭ

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ധാരണ പാലിക്കണം; ഐക്യരാഷ്ട്രസഭ

Update: 2025-10-25 14:39 GMT

യുനൈറ്റഡ് നേഷന്‍സ്: ഇസ്രായേല്‍ ഗസ്സയിലെ വെടിനിര്‍ത്തല്‍ ധാരണകള്‍ പാലിക്കണമെന്നും സഹായ ട്രക്കുകളെ തടയരുതെന്നും ഐക്യരാഷ്ട്രസഭ. വെടിനിര്‍ത്തല്‍ കരാറില്‍ പറഞ്ഞതിനെക്കാള്‍ ഏറെ കുറഞ്ഞ എണ്ണം ട്രക്കുകള്‍ മാത്രമേ നിലവില്‍ ഗസ്സയിലേക്ക് കടത്തിവിടുന്നുള്ളൂ.

ഗസ്സക്കാര്‍ ഇപ്പോഴും ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമം അനുഭവിക്കുന്നു. ഇസ്രായേല്‍ സൈനിക സാന്നിധ്യം കാരണം നിരവധി പേര്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമം തുടരുകയാണ്.

വെള്ളിയാഴ്ചയും ഒരു 18കാരന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഉപവക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. മുഹമ്മദ് അഹ്‌മദ് അബു ഹനീന്‍ ആണ് വെള്ളിയാഴ്ച നബ്‌ലുസിലെ അസ്‌കര്‍ ക്യാമ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഹെബ്രോണില്‍ ഫുട്ബാള്‍ കളിക്കുകയായിരുന്ന പത്തുവയസ്സുകാരന്‍ മുഹമ്മദ് അല്‍ ഹല്ലാഖിനെയും ഇസ്രായേല്‍ സൈനികര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

അതിനിടെ, ഗസ്സയിലെ വെടിനിര്‍ത്തല്‍ ധാരണകള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കല്‍ അമേരിക്കയുടെ പ്രധാന മുന്‍ഗണനയാണെന്ന് നിലവില്‍ ഇസ്രായേലിലുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു.

Tags:    

Similar News