'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍'; ഡെമോക്രാറ്റുകള്‍ പരിധി ലംഘിച്ചു; അദ്ദേഹത്തെ കാണാന്‍ ഭയാനകവും ശബ്ദം പരുക്കവുമാണ്; ബുദ്ധിമാനല്ലാ, മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു; ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനിക്കെതിരെ വിമര്‍ശനവുമായി ട്രംപ്

'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍'

Update: 2025-06-26 12:35 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയറാകാനുള്ള ഡെമോക്രാറ്റുകളുടെ പ്രൈമറിയില്‍ വിജയിച്ച ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍' എന്നാണ് മംദാനിയെ ട്രംപ് വിളിച്ചത്. മംദാനിയെ പിന്തുണയ്ക്കുന്ന നേതാക്കളെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു.

'ഒടുവില്‍ അത് സംഭവിച്ചു. ഡെമോക്രാറ്റുകള്‍ പരിധി ലംഘിച്ചു. നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ പദവിയിലേക്ക് അടുക്കുകയാണ്. നേരത്തെ നമുക്ക് പുരോഗമന ഇടതുപക്ഷക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് കുറച്ച് പരിഹാസ്യമാണ്', ഡോണള്‍ഡ് ട്രംപ് കുറിച്ചു. അദ്ദേഹത്തെ കാണാന്‍ ഭയാനകവും ശബ്ദം പരുക്കവുമാണ്. ബുദ്ധിമാനല്ല. മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു. മഹാനായ പലസ്തീന്‍ സെനറ്റര്‍ ചക്ക് ഷൂമര്‍ അവനെ വണങ്ങുന്നു. ഇത് ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ വലിയ നിമിഷമാണ്' എന്നും ട്രംപ് പറഞ്ഞു.

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വമ്പന്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയേക്കാള്‍ മംദാനി ലീഡ്് നേടി. 36 ശതമാനത്തിന് എതിരെ 43 ശതമാനം വോട്ടുനേടിയ മംദാനി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനം രാജി വച്ചയാളാണ് ആന്‍ഡ്രൂ ക്യൂമോ. ന്യൂയോര്‍ക്ക് സിറ്റിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയൊരു മാറ്റത്തിനാണ് മംദാനിയുടെ അട്ടിമറിജയം തുടക്കം കുറിച്ചിരിക്കുന്നത്.

ലൈംഗിക പീഡനാരോപണ വിവാദത്തില്‍ ഗവര്‍ണര്‍ പദവി രാജി വച്ച് നാലുവര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന ആന്‍ഡ്രൂ ക്യൂമോയ്ക്ക് ഫലം വലിയ തിരിച്ചടിയായി. താരതമ്യേന അറിയപ്പെടാത്ത സ്ഥാനാര്‍ഥിയാണ് മംദാനി എന്നതും ഞെട്ടലിന്റെ ആക്കം കൂട്ടി. ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന മംദാനി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നയങ്ങളെ തള്ളിപ്പറയുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ള നഗരത്തില്‍ മംദാനിക്ക് മുന്‍തൂക്കമുണ്ട്. നിലവിലെ മേയറും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ എറിക് ആഡംസ് സ്വതന്ത്രനായി മത്സരിക്കും. പക്ഷേ, അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തെ ദുര്‍ബലനാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തക മീര നായരുടെയും ഇന്ത്യന്‍ വംശജനായ ഉഗാണ്ടന്‍ മാര്‍ക്സിസ്റ്റ് പണ്ഡിതനായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് 33 കാരനായ സൊഹ്രാന്‍ മംദാനി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മംദാനി ഹിന്ദി ഭാഷ തിരഞ്ഞെടുത്തതും വലിയ വാര്‍ത്തയായിരുന്നു. മണ്‍സൂണ്‍ വെഡ്ഡിങ്, ദി നെയിംസെയ്ക്, സലാം ബോംബെ, ദി റല്യൂക്റ്റന്റ് ഫണ്ടെമന്റലിസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ മുദ്ര പതിപ്പിച്ച ചലച്ചിത്രകാരിയാണ് മീര നായര്‍.

ഉഗാണ്ടയിലെ കംപാലയിലാണ് വളര്‍ന്നത്. ഏഴാം വയസിലാണ് ന്യൂയോര്‍ക്കിലെത്തിയത്. ബ്രോങ്ക്സ് ഹൈസ്‌കൂള്‍ ഓഫ് സയന്‍സ്, ബോഡോയ്ന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 2018 ല്‍ യുഎസ് പൗരനായി. രാഷ്ട്രീയത്തിലേക്ക് തിരിയും മുമ്പ് സിനിമയിലും റാപ്പിലും എഴുത്തിലും മംദാനി ശ്രദ്ധ പതിപ്പിച്ചിരുന്നു. സിറിയന്‍ കലാകാരിയായ റാമ ദുവാജിയെ വിവാഹം കഴിച്ചത് ഈ വര്‍ഷമാണ്.

ടാക്സി ഡ്രൈവര്‍മാരുടെ കടാശ്വാസത്തിനായി പട്ടിണി സമരം, സബ്വേ ഫണ്ടിങ്ങിനായുള്ള പോരാട്ടം തുടങ്ങിയവയിലൂടെയാണ് മംദാനി കളം പിടിച്ചത്. വാടകക്കാരുടെ സംരക്ഷണത്തിനായി വാടക മരവിപ്പിക്കല്‍, ആറാഴ്ച മുതല്‍ അഞ്ചുവയസുവരെയുളള കുട്ടികള്‍ക്ക് സംരക്ഷണ പദ്ധതി, നഗര ഉടമസ്ഥതയിലുള്ള ചെലവ് കുറഞ്ഞ ഗ്രോസറി സ്റ്റോറുകളുടെ ശൃംഖല എന്നിങ്ങനെയായിരുന്നു മേയര്‍ തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍. ന്യൂയോര്‍ക്ക് ചെലവേറിയ നഗരമാണെന്നും സൊഹ്റാന്‍ മംദാനി ജീവിത ചെലവ് കുറിച്ച് ജീവിതം സുഖകരമാക്കും എന്നുമായിരുന്നു പ്രചാരണ മുദ്രാവാക്യം.

Tags:    

Similar News