അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് ചൈനയും റഷ്യയും വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്; നിലവില്‍ നേരിടുന്നത് 3,000ത്തോളം മിസൈലുകളില്‍ നിന്നുള്ള ഭീഷണി; 2035ഓടെ ഇത് 16,000 കടക്കും; മുന്നറിയിപ്പുമായി ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡ്

മുന്നറിയിപ്പുമായി ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡ്

Update: 2026-03-19 07:55 GMT

വാഷിംഗ്ടണ്‍: ചൈനയുടെയും റഷ്യയുടെയും മിസൈല്‍ ശേഖരത്തില്‍ ആശങ്കയുമായി അമേരിക്ക. അമേരിക്കന്‍ ഐക്യനാടുകള്‍ നേരിടുന്ന മിസൈല്‍ ഭീഷണി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് യു.എസ് ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ 3,000ത്തോളം മിസൈലുകളില്‍ നിന്നുള്ള ഭീഷണിയാണ് അമേരിക്ക നേരിടുന്നതെങ്കില്‍, 2035ഓടെ ഇത് 16,000 കടക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുന്നില്‍ നല്‍കിയ സാക്ഷ്യപത്രത്തിലാണ് ഗബ്ബാര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ ആണവ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണെങ്കിലും റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ മിസൈല്‍ സാങ്കേതികവിദ്യ അതിവേഗം വികസിപ്പിക്കുകയാണെന്ന് ഗബ്ബാര്‍ഡ് ചൂണ്ടിക്കാട്ടി. ആണവായുധങ്ങളും സാധാരണ സ്‌ഫോടകവസ്തുക്കളും വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈലുകള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ വരെ എത്താന്‍ സാധിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ചു കടക്കാന്‍ ശേഷിയുള്ള നൂതന മിസൈലുകളാണ് ചൈനയും റഷ്യയും വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ മണ്ണില്‍ എത്താന്‍ ശേഷിയുള്ള ഐ.സി.ബി.എമ്മുകള്‍ (കഇആങ അന്തര്‍ഭൂഖണ്ഡ ബാലിസ്റ്റിക് മിസൈലുകള്‍) ഉത്തര കൊറിയയുടെ പക്കലുണ്ട്. തങ്ങളുടെ ആണവ ശേഖരം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കിം ജോങ് ഉന്നിന്റെ രാജ്യം.

പാക്കിസ്താന്റെ ദീര്‍ഘദൂര മിസൈല്‍ പദ്ധതികള്‍ ഭാവിയില്‍ അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള ഐ.സി.ബി.എമ്മുകളായി മാറിയേക്കാം. ഇറാന്‍ ഇതുവരെ നടത്തിയിട്ടുള്ള ബഹിരാകാശ വിക്ഷേപണ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി 2035ന് മുമ്പ് തന്നെ സൈനിക ആവശ്യങ്ങള്‍ക്കുള്ള ഐ.സി.ബി.എമ്മുകള്‍ നിര്‍മിച്ചേക്കാം.

മിസൈലുകള്‍ക്കൊപ്പം കുറഞ്ഞ ചിലവില്‍ നിര്‍മിക്കാവുന്ന ഡ്രോണുകളും ശത്രുരാജ്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അത്യാധുനിക മിസൈലുകളെ ഇത്തരം ചിലവ് കുറഞ്ഞ സംവിധാനങ്ങളുമായി ചേര്‍ത്ത് പ്രയോഗിക്കുന്നതിലൂടെ അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാനാണ് ഈ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് വാര്‍ഷിക ഭീഷണി റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News