ഇസ്രായേല്‍ കടല്‍ പ്രദേശത്ത് കടന്നയുടന്‍ ബോട്ടുകളും ഡ്രോണുകളും വളഞ്ഞു; ഗ്രെറ്റയെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തു കൊണ്ട് പോയത് ഇസ്രായേലിലെ അനധികൃത കുടിയേറ്റക്കാരെ സൂക്ഷിക്കുന്ന ജയിലിലേക്ക്; ഇസ്രായേല്‍ സേന തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് രംഗത്ത് വന്നെകിലും തിരിഞ്ഞു നോക്കാതെ മാതൃരാജ്യമായ സ്വീഡന്‍
ഇസ്രായേല്‍ കടല്‍ പ്രദേശത്ത് കടന്നയുടന്‍ ബോട്ടുകളും ഡ്രോണുകളും വളഞ്ഞു
ടെല്‍ അവീവ്: പരിസ്ഥിതി പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമൊക്കെയായ ഗ്രേറ്റ തുന്‍ബെര്‍ഗിനെ, അനധികൃത കുടിയേറ്റക്കാരെ തടവിലിടുന്ന ജയിലില്‍ അടച്ചതായി റിപ്പോര്‍ട്ട്. അനധികൃതമായി ഇസ്രയേല്‍ അതിര്‍ത്തി ലംഘിച്ച ഗ്രേറ്റയേയും കൂടെയുള്ള 11 പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇസ്രയേല്‍ തുറമുഖ നഗരമായ ആഷ്‌ഡോഡിലാണ് ഇപ്പോളവരുള്ളത്. തന്റെ കക്ഷി എവിടെയാണെന്നുള്ളതിന്റെ പൂര്‍ണ്ണ വിവരം ലഭിക്കണമെന്നും, അവരെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രേറ്റയുടെ അഭിഭാഷകന്‍ നരിമാന്‍ഷെഹാഡെ സൊയാബിയും രംഗത്ത് വന്നിട്ടുണ്ട്.
ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അവബോധം ഉയര്‍ത്താനായി ഇറ്റലിയില്‍ നിന്നും, ഫ്രീഡം ഫ്‌ലോടില്ല കൊയാലിഷന്‍ (എഫ് എഫ് സി) സംഘടിപ്പിച്ച കടല്‍യാത്രയില്‍, തിങ്കളാഴ്ച പുലര്‍ച്ചെയാണ് മെഡിറ്ററേനിയന്‍ കടലില്‍ വെച്ച് തടഞ്ഞത്. ബ്രിട്ടീഷ് പതാക വഹിക്കുന്ന മാഡ്‌ലീന്‍ എന്ന യാത്രാക്കപ്പലിനെ സ്പീഡ്‌ബോട്ടുകളുമ്മ് ഡ്രോണുകളും പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ആളില്ലാ ഹെലികോപ്റ്ററുകള്‍ (ക്വാഡ്‌കോപ്റ്റര്‍) എത്തി, ഇതുവരെ തിരിച്ചറിയാത്ത ഒരു വെളുത്ത ലായനി കപ്പലിലേക്ക് സ്പ്രേ ചെയ്തു. തുടര്‍ന്നാണ് ഐ ഡി എഫ് കപ്പല്‍ പിടിച്ചെടുത്തത്.
തുടര്‍ന്ന് കപ്പല്‍, ഇസ്രയേലി കമാന്‍ഡോകള്‍ ഏറ്റെടുക്കുകയും അതിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തെക്കന്‍ ഇസ്രയേലിലെ ആഷ്‌ഡോഡിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, തങ്ങളുടെ കക്ഷികള്‍ എവിടെയാണെന്നതിനെ കൊറിച്ച് ഒരുവിവരവും ലഭിച്ചിട്ടില്ല എന്നാണ് ഇവരുടെ അഭിഭാഷകര്‍ പറയുന്നത്. നേരത്തേയുള്ള അനുഭവം വെച്ച് ഗ്രേറ്റ തുന്‍ബര്‍ഗിനെയും മറ്റുള്ളവരെയും റാമീ പട്ടണത്തിനടുത്തുള്ള ഗിവണ്‍ ജയിലിലെക്കായിരിക്കും കൊണ്ടു പോയിരിക്കുക എന്ന് കരുതുന്നതായും അവര്‍ അറിയിച്ചു.
അവിടെയാണ് സാധാരണയായി അനധികൃത കുടിയേറ്റക്കാരെ തടവില്‍ താമസിപിക്കുന്നത്.മാത്രമല്ല, നാടുകടത്തല്‍ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ വിധിക്കുന്നതിന് അവിടെ ഒരു അതിവേഗ കോടതിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൊയാബി പറഞ്ഞു. അവരും മറ്റ് അഞ്ച് പേരും ഇപ്പോള്‍ ആഷ്‌ഡോഡില്‍ കാത്തിരിക്കുകയാണ്. നാടുകടത്തല്‍ നടപടികള്‍ പെട്ടെന്നുണ്ടാകും എന്നാണ് അവര്‍ പറയുന്നത്. ഗ്രേറ്റയേയും കൂടെയുള്ളവരെയും തടവില്‍ പാര്‍പ്പിക്കണമെന്ന് ഇസ്രയേലിന് ആഗ്രഹമില്ല. ഗ്രേറ്റയ്ക്കും കൂട്ടര്‍ക്കും ഇസ്രയേലില്‍ കൂടുതല്‍ തങ്ങാന്താത്പര്യവുമില്ല. അതുകൊണ്ടു തന്നെ നാടുകടത്തല്‍ പ്രക്രിയ എളുപ്പത്തിലാകും.
എന്നാല്‍ നാടുകടത്തപ്പെടുന്നതുവരെ അവര്‍ക്ക് ഗിവണ്‍ ജയിലില്‍ തന്നെ കഴിയേണ്ടി വരും. അതിനിടയില്‍, കപ്പല്‍ ഇസ്രയേലി സൈന്യം തടഞ്ഞപ്പോള്‍, സഹായത്തിനായി ഗ്രേറ്റ, തന്റെ മാതൃരാജ്യമായ സ്വീഡനോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ കൈയൊഴിയുകയായിരുന്നു. തന്റെ അനുയായികളോട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഗ്രേറ്റ ആവശ്യപ്പെട്ടെങ്കിലും, ഗ്രേറ്റക്ക് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം ആവശ്യമില്ലെന്നാണ് കരുതുന്നത് എന്നായിരുന്നു വിദേശകാര്യ മന്ത്രി മറിയ മാല്‍മര്‍ പ്രതികരിച്ചത്.
ഔദ്യോഗിക നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തള്ളിക്കളഞ്ഞ്, ഇത്തരമൊരു യാത്രയ്ക്ക് ഒരുങ്ങിയവര്‍ക്ക് മേല്‍ വലിയ ഉത്തരവാദിത്തമാണുള്ളതെന്നും സ്വീഡിഷ് വിദേശകാര്യമന്ത്രി പറഞ്ഞു. സ്വീഡിഷ് പാര്‍ലമെന്റിനു പുറത്ത്, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് നിരവധിപേര്‍ തടിച്ചു കൂടിയിരുന്നു. നിലവില്‍ ഗ്രേറ്റക്ക് സഹായമൊന്നും ആവശ്യമില്ലെന്നും, ഏതെങ്കിലും വിധത്തിലുള്ള കോണ്‍സുലാര്‍ സഹായം ആവശ്യമായി വരുമ്പോള്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
മറ്റുപ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു ഇടവേളയിലെ പ്രതിഷേധം മാത്രമാണിതെന്നാണ് ഗ്രേറ്റയുടെ വിമര്‍ശകര്‍ പറയുന്നത്. ഗാസയിലെ ജനങ്ങള്‍ക്കല്ല ഗ്രേറ്റ ഭക്ഷണം കൊടുക്കുന്നതെന്നും, സ്വന്തം ഈഗോ പരിപോഷിപ്പിക്കുകയാണെന്നും ഇസ്രയേലും പ്രതികരിച്ചു. സ്വതന്ത്ര പാലസ്തീന്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ഫ്രീഡം ഫ്‌ലോടില്ല കൊയാലേഷന്‍ എന്ന സംഘടനയും ഗ്രേറ്റ തുന്‍ബര്‍ഗും അവരുടേ പ്രശസ്തിക്കും പ്രതിച്ഛായ വളര്‍ത്തലിനുമായി മാത്രം സംഘടിപ്പിച്ചതാണ് ഈ പരിപാടി എന്നും ആരോപണമുയരുന്നുണ്ട്. അതേസമയം, കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും, ആര്‍ക്കും പരിക്കുകള്‍ ഒന്നും പറ്റിയിട്ടില്ലെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.