'സമ്മിറ്റ് ഓഫ് ഫയര്‍' എന്ന രഹസ്യപ്പേരില്‍ നടത്തിയ ആക്രമണം; തകര്‍ത്തത് ഒക്ടോബര്‍ 7ലെ ക്രൂരമായ കൂട്ടക്കൊലയില്‍ ഹമാസ് നേതാക്കള്‍ വിജയാഘോഷം നടത്തിയ മുറി; ഹമാസ് നേതാക്കള്‍ ഒത്തുകൂടുന്ന സ്ഥലം എന്നറിഞ്ഞ് ലോ-എയ്ഡ് ആയുധം ഉപയോഗിച്ചു മുറി തകര്‍ക്കല്‍; ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

'സമ്മിറ്റ് ഓഫ് ഫയര്‍' എന്ന രഹസ്യപ്പേരില്‍ നടത്തിയ ആക്രമണം

Update: 2025-09-11 03:36 GMT

ടെല്‍ അവീവ്: ഇസ്രയേല്‍ ഖത്തറില്‍ ഹമാസ് നേതാക്കള്‍ക്ക് നേരേ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഹമാസ് നേതാക്കള്‍ പതിവായി കൂടിക്കാഴ്ച നടത്തുന്ന സ്ഥലം തിരിച്ചറിഞ്ഞതിന് ശേഷമാണ് പതിനഞ്ചോളം ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ഇവിടെ ആക്രമണം നടത്തിയത്. പത്തോളം ആക്രമണങ്ങളാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. 'സമ്മിറ്റ് ഓഫ് ഫയര്‍' എന്ന രഹസ്യപ്പേരാണ് ഇസ്രയേല്‍ ഈ ആക്രമണത്തിനായി നല്‍കിയിരുന്നത്.

എന്നാല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ പ്രധാന നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ല എന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാല്‍ ആറ് പേര്‍ കൊല്ലപ്പെട്ടു എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഹമാസ് നേതാവ് ഖലീല്‍ അല്‍-ഹയ്യയുടെ മകന്‍ ഹുമാം അല്‍-ഹയ്യ; അല്‍-ഹയ്യയുടെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്; അബ്ദുല്ല അബ്ദുള്‍ വാഹിദ്; മോമെന്‍ ഹസ്സൗന; അഹമ്മദ് അല്‍-മംലൂക്ക്, ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയില്‍ നിന്നുള്ള കോര്‍പ്പറല്‍ ബദര്‍ സാദ് മുഹമ്മദ് അല്‍-ഹുമൈദി എന്നിവരും ഉള്‍പ്പെടുന്നു. ഇക്കാര്യം ഹമാസും സമ്മതിക്കുന്നുണ്ട്.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥര്‍ ദോഹയില്‍ യോഗം ചേരുന്നതിനിടയിലായിരുന്നു ഈ അപ്രതീക്ഷിത ആക്രമണം.ഹമാസ് ബാക്കിയുള്ള 48 ഇസ്രായേലി ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.


 



ആക്രമണത്തെ ന്യായീകരിച്ച ഇസ്രായേല്‍ സൈന്യം 'ഒക്ടോബര്‍ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളായ' ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചതായി അവകാശപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരാക്രമണം നടത്താന്‍ ഇസ്രയേല്‍ നേരത്തേ തന്നെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചകളിലാണ് ഇക്കാര്യം കൂടുതല്‍ സജീവമാക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തിരുന്നു.

ഇസ്രേയലിന്റെ വിമാനങ്ങളെ ഖത്തറിലെ റഡാറുകള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് കരുതപ്പെടുന്നത്. ഖത്തര്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാതെ തന്നെ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ക്ക് 'സ്റ്റാന്‍ഡ്-ഓഫ്' മിസൈലുകള്‍ ദൂരെ നിന്ന് വിക്ഷേപിക്കാന്‍ കഴിയുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്ഫോടനത്തെത്തുടര്‍ന്ന്, ഹമാസ് നേതൃത്വം താമസിച്ചിരുന്ന കെട്ടിടങ്ങള്‍ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കാണപ്പെടുന്നത്.

എന്നാല്‍ ഒരു മുറി മാത്രമാണ് ആക്രമണത്തിന്റെ ലക്ഷ്യമായി കാണുന്നത്. അതിന്റെ ചുവരുകള്‍ തകര്‍ന്നു, ഉള്ളില്‍ ചാരനിറത്തിലുള്ള അവശിഷ്ടങ്ങള്‍ കാണപ്പെട്ടു. കെട്ടിടത്തിന്റെ വശത്തുള്ള ഒരു പെട്രോള്‍ പമ്പിന് തീപിടുത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി കാണപ്പെട്ടില്ല. ലക്ഷ്യമിട്ട മുറിയുടെ അടുത്തുള്ള കെട്ടിടത്തിന്റെ ജനാലകള്‍ കേടുകൂടാതെയിരുന്നു, ഇത് സൂചിപ്പിക്കുന്നത് ഇസ്രായേല്‍ സൈന്യം ഉപയോഗിച്ച യുദ്ധോപകരണങ്ങള്‍ ഹമാസ് നേതാക്കള്‍ ഒത്തുകൂടുന്നുണ്ടെന്ന് അവര്‍ സംശയിക്കുന്ന കെട്ടിടത്തില്‍ ഇടിക്കാന്‍ മാത്രം രൂപകല്‍പ്പന ചെയ്ത ഒരു ലോ-എയ്ഡ് ആയുധമായിരുന്നു എന്നാണ്.


 



2023 ഒക്ടോബര്‍ 7 ന് ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ ആക്രമിച്ചത് ആഘോഷിച്ച കൃത്യമായ സ്ഥലം ഈ കെട്ടിടമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം ജറുസലേമില്‍ നടന്ന യുഎസ് എംബസിയുടെ പരിപാടിയില്‍ സംസാരിച്ച നെതന്യാഹു, ഭീകര നേതാക്കള്‍ക്ക് ഒരു പ്രത്യേക സ്ഥലത്ത് പ്രതിരോധശേഷി ആസ്വദിക്കുന്ന ദിവസങ്ങള്‍ കഴിഞ്ഞു' എന്ന് പറഞ്ഞു. ആക്രമണത്തിന് മുന്നോടിയായി, ഷിന്‍ ബെറ്റ് സുരക്ഷാ സേവനം, സൈനിക ഇന്റലിജന്‍സ്, ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരിക്കല്‍ യോഗം ചേര്‍ന്നു.

തിങ്കളാഴ്ച രാത്രി, ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെ തലവനായ ജനറല്‍ ഇറ്റ്സിക് കോഹന്‍ ആക്രമണത്തിന് പച്ചക്കൊടി കാട്ടിയത്. ഇസ്രയേലിലെ ഷിന്‍ ബെറ്റിന്റെ പ്രത്യേക കമാന്‍ഡ് സെന്ററില്‍ നിന്നാണ് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീറും വ്യോമസേന കമാന്‍ഡര്‍ ടോമര്‍ ബാറും നേരിട്ട് ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്. നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്, 'എം' എന്ന് മാത്രം അറിയപ്പെടുന്ന ഷിന്‍ ബെറ്റ് ആക്ടിംഗ് മേധാവി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി, സൈനിക ഇന്റലിജന്‍സ് മേധാവി എന്നിവരെല്ലാം യുദ്ധമുറിയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.


 



അതേ സമയം ഇസ്രായേല്‍ ലക്ഷ്യമിട്ട മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥരുടെ അവസ്ഥ ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ഹമാസിന്റെ ചര്‍ച്ചാ സംഘത്തിന്റെ തലവനായ അല്‍-ഹയ്യയെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഖത്തറിലുണ്ടെന്ന് കരുതപ്പെടുന്ന മറ്റ് മുതിര്‍ന്ന വ്യക്തികളില്‍ ഗ്രൂപ്പിന്റെ വിദേശ രാഷ്ട്രീയ ബ്യൂറോ തലവന്‍ ഖാലിദ് മഷാല്‍; സഹര്‍ ജബാരിന്‍; മുഹമ്മദ് ഇസ്മായില്‍ ദര്‍വിഷ്, മൂസ അബു മര്‍സൂക്ക്; ഹുസ്സാം ബദ്രാന്‍; താഹിര്‍ അല്‍-നൂനു, നിസാര്‍ അവദള്ള എന്നിവരും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിലെ ജെറുസലേമില്‍ ഉണ്ടായ ഭീകരാക്രമണമാണ് ഇസ്രയേലിന് പ്രകോപനമായത് എന്നാണ് കരുതപ്പെടുന്നത്. ആ്ക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിരുന്നു.

Tags:    

Similar News