ഹമാസ് നേതൃനിരയെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പിട്ടിറങ്ങി ഇസ്രായേല്‍; ഗാസയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട ഇസ്മയില്‍ ബര്‍ഹൂം ഹമാസിന്റെ ധനകാര്യ വിഭാഗത്തിന്റെ മേധാവി; ബര്‍ഹൂം ചികിത്സയില്‍ കഴിയുന്ന വിവരം മണത്തറിഞ്ഞ് ആക്രമണം

ഹമാസ് നേതൃനിരയെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പിട്ടിറങ്ങി ഇസ്രായേല്‍

Update: 2025-03-24 02:30 GMT

റാഫ: ഇസ്രായേല്‍ ബന്ദികളെ വിട്ടുനല്‍കാന്‍ തയ്യാറാകാത്ത ഹമാസിനെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പിട്ടിറങ്ങി ഇസ്രായേല്‍. ഹമാസ് നേതൃനിരയിലെ കൂടുതല്‍ നേതാക്കളെ വധിക്കുകയാണ് ഇസ്രായേല്‍. ഗാസയിലെ നസേര്‍ ആശുപത്രി തകര്‍ത്ത് ഹമാസ് നേതാവ് ഇസ്‌മെയില്‍ ബര്‍ങൂമിനെ വധിച്ചു. ഹമാസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്‌മെയിന്റെ വധം.

ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യവും വെളിപ്പെടുത്തി. ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്മായില്‍ ബര്‍ഹൂം ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ തെക്കന്‍ ഗാസയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടിരുന്നു. നസേര്‍ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ ആശുപത്രിയുടെ സര്‍ജിക്കല്‍ കെട്ടിടത്തില്‍ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

രഹസ്യാന്വേഷണ വിവരങ്ങളെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും സ്ഥലത്ത് നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് കൃത്യമായ ആയുധങ്ങള്‍ ഉപയോഗിച്ചതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടത് ഹമാസ് നേതാവ് ഇസ്‌മെയില്‍ ബര്‍ഹൂം ആണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഒരിടവേളക്ക് ശേഷം ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയത്. ഗാസ സിറ്റിയടക്കമുള്ള വടക്കന്‍ ഗാസയില്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. പലസ്തീനികളോട് വടക്കന്‍ ഗാസ വിട്ട് പോകാന്‍ അറിയിച്ചില്ലെന്നും എന്നാല്‍ പുറത്ത് നിന്ന് അങ്ങോട്ട് ഇനി ആരെയും കടത്തി വിടില്ലെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.

ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാണ് സലാഹ് കൊല്ലപ്പെട്ടത്. ഭാര്യയോടൊപ്പം പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സലാഹിന്റെയും ഭാര്യയുടെയുമടക്കമുള്ള രക്തസാക്ഷികളുടെയും രക്തം വിമോചനത്തിനും സ്വാതന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഇന്ധനമാകുമെന്നും ശത്രുവിന് നമ്മുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്ലെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തക്കന്‍ ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സേന അവകാശപ്പെട്ടിരുന്നു. ഹമാസിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവന്‍ കൂടിയാണ് തബാഷ്. 2023 ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചയാണ് തബാഷ്. ഇതിന് പിന്നാലെയാണ് മറ്റൊരു നേതാവിനേയും വകവരുത്തുന്നത്. ഇത് ഹമാസിന് വലിയ തിരിച്ചടിയാണ്.

ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ പ്രദേശങ്ങളിലായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 32 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. റഫ നഗരത്തിലെ താല്‍ അല്‍-സുല്‍ത്താന്‍ പരിസരത്ത് ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും മൃതദേഹങ്ങള്‍ ഗാസ മുനമ്പിന്റെ വടക്കന്‍ ഭാഗത്തുള്ള ഇന്തോനേഷ്യന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, ഗാസയിലെ നിയന്ത്രണം വിട്ടൊഴിയണമെന്ന് ഹമാസിനോട് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്താ മൂവ്മെന്റ് ആവശ്യപ്പെട്ടു. 2007 മുതല്‍ ആണ് ഹമാസ് ഗാസയില്‍ നിയന്ത്രണം പിടിച്ചത്. യുദ്ധം തുടരുന്നത് പലസ്തീനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് ഫത്താ മൂവ്മെന്റിന്റെ മുന്നറിയിപ്പ്. ഹമാസ് ഗാസയിലെ കുട്ടികളോടും സ്ത്രീകളോടും പുരുഷന്മാരോടും അനുകമ്പ കാണിക്കണമെന്നും ഫത്താ വക്താവ് ആവശ്യപ്പെട്ടു.

Tags:    

Similar News