ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഇറങ്ങി കളിച്ചേക്കും; എണ്ണ-ഗ്യാസ് വിതരണം അടിമുടി ഉലയും; കോവിഡും യുക്രൈന്‍ യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന്‍ സൃഷ്ടിക്കുമോ? ഇസ്രയേലിനെതിരെ തിരിച്ചടിക്കുന്ന ഇറാനെ ലോക ക്രമം മാറ്റിയേക്കുമെന്ന് ആശങ്ക ഉയരുന്നു

Update: 2025-06-17 02:07 GMT

ടെഹ്റാന്‍: ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍ എന്നാണ് സൂചന. ഇറാന്‍ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് പരിഗണനയിലാണെന്ന് ഇറാന്‍ പാര്‍ലമെന്റിന്റെ സുരക്ഷാ കമ്മീഷന്‍ അംഗം സര്‍ദാര്‍ ഇസ്മായില്‍ കൗസാരി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഇറങ്ങി കളിക്കുന്നത് എണ്ണ-ഗ്യാസ് വിതരണം അടിമുടി ബാധിക്കും. കോവിഡും യുക്രൈന്‍ യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന്‍ ലോക രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കാനാണഅ സാധ്യത. ഇസ്രയേലിനെതിരെ തിരിച്ചടിക്കുന്ന ഇറാന്‍ ലോക ക്രമം മാറ്റിയേക്കുമെന്ന് ആശങ്ക ശക്തമാണ്.

2024 ഏപ്രിലില്‍ ഇറാനെ ഇസ്രയേല്‍ ആക്രമിച്ചപ്പോഴും ഇറാന്‍ ഹോര്‍മുസ് അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അന്നത്തെ ആക്രമണത്തില്‍ ഇറാനിന്റെ നയതന്ത്ര കെട്ടിടം പൂര്‍ണമായി തകരുകയും രണ്ട് ജനറല്‍മാര്‍ ഉള്‍പ്പടെ മുതിര്‍ന്ന ഏഴ് റവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇസ്രയേലിന്റെ ഈ നീക്കത്തിനെതിടെ 48 മണിക്കൂറിനുള്ളില്‍ പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അതിന്റെ ബാക്കിയായിരുന്നു ഹോര്‍മുസ് കടലിടുക്കിനടുത്ത് വെച്ച് ഇസ്രയേല്‍ കപ്പലായ 'എംഎസ്സി കപ്പല്‍' ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ എപ്പോഴും ഒരു നിര്‍ണായക മേഖലയാണ് ഹോര്‍മുസ്. ഹോര്‍മുസ് അടച്ചു പൂട്ടിയാല്‍ ആഗോള തലത്തില്‍ പ്രത്യാഘാതം ഏറെയാണ്. ഇന്ധന വിലയെ അത് ബാധിക്കും. ചരക്ക് നീക്കം പൂര്‍ണ്ണമായും പ്രതിസന്ധിയിലാകും.

ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് ദിവസവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഹോര്‍മുസ് അടച്ചുപൂട്ടിയാല്‍ അത് ആഗോള വിപണിയില്‍ വലിയ ആഘാതം സൃഷ്ടിക്കും. എണ്ണയുടെ വില കുത്തനെ ഉയരും. അതുപോലെത്തന്നെ ലോകത്തെ സമുദ്ര ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ. അടച്ചു പൂട്ടല്‍ ചരക്കുഗതാഗതത്തെയും പ്രതികൂലമായി ബാധിക്കും. ലോകത്തെ ചരക്കു ഗതാഗതം സതംഭിക്കും. അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെ പ്രതിസന്ധി നേരിടും. ഏഷ്യയിലേക്കുള്ള ചരക്ക് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് പോകുന്നത്. ഇത് ഇന്ത്യയേയും ബാധിക്കും. പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനുമിടയിലുള്ള കടലിടുക്കാണ് ഹോര്‍മുസ്. ഹോര്‍മുസ് കടലിടുക്കിന്റെ വടക്കന്‍ തീരത്ത് ഇറാനും തെക്കന്‍ തീരത്ത് ഐക്യ അറബ് എമിറേറ്റും ഒമാന്റെ ഭാഗമായ മുസന്ധവുമാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ചെക്ക് പോയിന്റായാണ് ഹോര്‍മുസിനെ കണക്കാക്കുന്നത്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പ്രകാരം 2022ല് പ്രതിദിനം ശരാശരി 21 മില്യണ് ബാരല്‍ എണ്ണയാണ് ഇതുവഴി പോകുന്നത്. ഹോര്‍മുസ് കടലിടുക്കിനെ മറികടക്കുന്നതിനായുള്ള പൈപ്പുകള്‍ നിലവില്‍ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും മാത്രമാണുള്ളത്. 54 കിലോമീറ്റര്‍ (29 നോട്ടിക്കല്‍ മൈല്‍) നീളമുള്ള ഈ കടലിടുക്കിലൂടെയാണ് ആഗോള എണ്ണ ഉപഭോഗത്തിന്റെ ഏതാണ്ട് 25 ശതമാനവും കടന്നുപോകുന്നതെന്നാണ് വസ്തുത.

അതുകൊണ്ടാണ് ഇറാനിലെ ഇസ്രയേല്‍ ആക്രമണ ശേഷം ആഗോള എണ്ണവില കുത്തനെ ഉയര്‍ന്നത്. ഇറാന്റെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് എണ്ണ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന് 5.5 ശതമാനം വരെ ഉയര്‍ന്ന് 76 ഡോളറില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഇറാനും ഇസ്രായേലും സൈനിക ആക്രമണങ്ങള്‍ തുടരുന്നതോടെ ആഗോള വിപണികളില്‍ ദീര്‍ഘകാല അനിശ്ചിതത്വത്തിന്റെ തുടക്കമായിരിക്കും ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇസ്രയേല്‍ ആക്രമണത്തിന് ഇറാന്‍ പ്രതികാരം ചെയ്താല്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകും. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിലച്ചാല്‍ പ്രതിസന്ധി സമാനതകളില്ലാത്തതാകും.

ഹോര്‍മുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസ്സവും ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ്. ഈ പാതയിലെ ഏതൊരു തടസ്സവും കയറ്റുമതിയെ ദോഷകരമായി ബാധിക്കും. പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഏക സമുദ്രപ്രവേശന പാതയായാണ് ഹോര്‍മുസ് കടലിടുക്ക് അറിയപ്പെടുന്നത്. കൂടാതെ ഈ കടലിടുക്ക് പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലുമായും ഇന്ത്യന്‍ മഹാസമുദ്രത്തിലെ അറേബ്യന്‍ കടലുമായും ബന്ധിപ്പിക്കുന്നതുമാണ്. 1980 മുതല്‍ 1988 വരെ നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധത്തില്‍, ഇരുരാജ്യങ്ങളും ഗള്‍ഫിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടിരുന്നു. ഹോര്‍മുസ് കടലിടുക്ക് അന്ന് പോലും, പൂര്‍ണ്ണമായും അടച്ചിരുന്നില്ല. അന്ന് അമേരിക്ക ആയിരുന്നു.

2019-ല്‍, ഡോണള്‍ഡ് ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലത്ത്, ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍, ഈ കടലിടുക്കിന് സമീപം, നാല് കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ അമേരിക്ക ഇറാനെ കുറ്റപ്പെടുത്തിയെങ്കിലും, ഇറാന്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഉണ്ടായത്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍, സമ്മര്‍ദ്ദം ചെലുത്താനായി, കപ്പല്‍ പാതകള്‍ ആക്രമിക്കുന്നത് വളരെക്കാലമായി ഉപയോഗിക്കപ്പെടുന്ന യുദ്ധതന്ത്രമാണ്.

Tags:    

Similar News