ബെയ്‌റൂട്ടില്‍ വച്ച് ഹസ്സന്‍ നസ്‌റുല്ലയെ വധിച്ചതിനു സമാനമായ മിസൈല്‍ ആക്രമണം; ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം നടക്കവെ ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറച്ച് ടെഹ്‌റാന്‍; വിഷപ്പുക നിറച്ച് കൊലപ്പെടുത്താന്‍ പദ്ധതി; ഇറാന്‍ പ്രസിഡന്റിനും പരുക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പിന്നില്‍ ഒരു ചാരന്റെ സഹായവും; വിവരം പുറത്തുവിട്ട് ഇറാന്‍ വാര്‍ത്താ ഏജന്‍സി

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റിരുന്നു

Update: 2025-07-13 10:38 GMT

ടെഹ്‌റാന്‍: ഇസ്രയേല്‍ ജൂണ്‍ 16ന് നടത്തിയ വ്യോമാക്രമണത്തില്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന് നിസ്സാര പരുക്കേറ്റതായി ഒടുവില്‍ തുറന്നു സമ്മതിച്ച് ഇറാന്‍. ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇറാന്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ യോഗം നടന്ന പടിഞ്ഞാറന്‍ ടെഹ്‌റാനിലെ കെട്ടിടത്തില്‍ ഇസ്രയേല്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് മസൂദ് പെഷസ്‌കിയാന് കാലിനു പരുക്കേറ്റത്.

ടെഹ്റാന്റെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ മിസ്സൈല്‍ ആക്രമണത്തില്‍, പെസെഷ്‌കിയാന്‍ ഉണ്ടായിരുന്ന കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയിരുന്നു. പെസെഷ്‌കിയാന്റെ കാലിന് ചെറിയ പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെയായിരുന്നു സംഭവം. പെസെഷ്‌കിയാനെ കൂടാതെ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറിയുടെ തലവന്‍ മൊഹ്സേനി എജെയ് മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

പ്രസിഡന്റിനെ ലക്ഷ്യമിട്ട്, ബെയ്റൂട്ടില്‍വെച്ച് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയിലുള്ള ആക്രമണമാണ് ഇസ്രയേല്‍ ആസൂത്രണം ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആറ് മിസൈലുകളാണ് പസെഷ്‌കിയാന്‍ ഉണ്ടായിരുന്ന കെട്ടിടം ലക്ഷ്യംവെച്ച് ഇസ്രയേല്‍ തൊടുത്തത്. കെട്ടിടത്തിലേക്കും പുറത്തേക്കമുള്ള കവാടം തകര്‍ത്ത് അകത്തേയ്ക്കും പുറത്തേക്കും പോകാനാവാത്ത സാഹചര്യമുണ്ടാക്കിയിരുന്നു.

വായുപ്രവാഹം തടഞ്ഞ് വിഷപ്പുക നിറച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍, കെട്ടിടത്തില്‍നിന്ന് രക്ഷപ്പെടുന്നതിന് ഒരു രഹസ്യ പാതയുണ്ടായിരുന്നതിനാല്‍ പ്രസിഡന്റിനും മറ്റുള്ളവര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്രയേറെ കൃത്യതയോടെ ആക്രമണം നടത്തുന്നതിന്, ഇറാനില്‍ നുഴഞ്ഞുകയറിയ ഒരു ചാരന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ വിലയിരുത്തല്‍.

കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്കും പുറത്തേക്കുള്ള കവാടത്തിലേക്കും ആറ് മിസൈലുകള്‍ പതിച്ചു. ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന്റെ താഴത്തെ നിലകളിലായിരുന്നു. സ്‌ഫോടനങ്ങള്‍ക്കു ശേഷം ആ നിലയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം മുന്‍കൂട്ടി തയാറാക്കിയിരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ അതിലൂടെ രക്ഷപ്പെട്ടു എന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമാനമായ വിധത്തിലായിരുന്നു 2024 സെപ്റ്റംബര്‍ 27-ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ബയ്‌റുത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയിലാണ് നസ്രള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇസ്രയേല്‍ സൈന്യം ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തുകയായിരുന്നു. ഭൂമിക്കടിയിലായി പ്രത്യേകം തയ്യാറാക്കിയ ബങ്കറിനുള്ളില്‍ നസ്രള്ളയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ പരിക്കുകളൊന്നും ഇല്ലായിരുന്നു. മിസൈല്‍ വീണുപൊട്ടി ഉണ്ടായ വിഷപ്പുക ശ്വസിച്ചാണ് നസ്രള്ള മരിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

പെഷസ്‌കിയാനൊപ്പം മറ്റു ചില ഉദ്യോഗസ്ഥര്‍ക്കും നിസ്സാര പരുക്കേറ്റിരുന്നു. ആക്രമണത്തിന്റെ കൃത്യത കണക്കിലെടുത്ത്, ഒരു ചാരന്റെ ഇടപെടല്‍ സംഭവത്തിനു പിന്നിലുണ്ടോയെന്ന് അധികൃതര്‍ അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തന്നെ വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചെന്ന് മസൂദ് പെഷസ്‌കിയാന്‍ നേരത്തെ ആരോപിച്ചിരുന്നു. 12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രയേല്‍ സൈന്യം നിരവധി ഉന്നത ഇറാനിയന്‍ സൈനിക നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Tags:    

Similar News