'അഫ്ഗാന്‍ ഇന്ത്യയെ അടുത്ത സുഹൃത്തായാണ് കാണുന്നത്; പാക്കിസ്ഥാന്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്; രാജ്യത്തെ ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ല'; പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി താലിബാന്‍ മന്ത്രി

Update: 2025-10-10 15:02 GMT

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അടുപ്പം വ്യക്തമാക്കിയും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന പാക്കിസ്ഥാന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പു നല്‍കിയും താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ മുത്താഖി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

ഒരു തീവ്രവാദ സംഘടനയും അഫ്ഗാന്റെ മണ്ണില്‍ ഇപ്പോഴില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ താലിബാന്‍ ഭരണകൂടം അനുവദിക്കില്ലെന്നും പറഞ്ഞ മുത്താഖി, പാക്കിസ്ഥാനു ശക്തമായ ഭാഷയില്‍ താക്കീതു നല്‍കുകയും ചെയ്തു. ''ലഷ്‌കറെ തയിബയും ജെയ്‌ഷെ മുഹമ്മദും പോലുള്ള തീവ്രവാദ സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ താലിബാന്‍ ഭരണകൂടം അവരെയെല്ലാം തുടച്ചുനീക്കി. അഫ്ഗാനിലെ ഒരിഞ്ചു മണ്ണു പോലും ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലില്ല. അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

പാക്കിസ്ഥാന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും തെറ്റാണ്. ഇങ്ങനെയല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. ഞങ്ങള്‍ ചര്‍ച്ചയ്ക്കു തയാറാണ്. അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കണം. 40 വര്‍ഷത്തിനു ശേഷം അഫ്ഗാനില്‍ സമാധാനവും പുരോഗതിയുമുണ്ടായിരിക്കുകയാണ്. ഞങ്ങള്‍ക്കു സമാധാനമുണ്ടാകുന്നതില്‍ മറ്റുള്ളവര്‍ എന്തിനാണു പ്രയാസപ്പെടുന്നത്? അഫ്ഗാനിസ്ഥാന്റെ ധൈര്യം പരീക്ഷിക്കാന്‍ ശ്രമിക്കരുത്. ആര്‍ക്കെങ്കിലും അങ്ങനെ ചെയ്യണമെന്നു തോന്നിയാല്‍ അവര്‍ സോവിയറ്റ് യൂണിയനോടോ അമേരിക്കയോടോ നാറ്റോയോടോ ചോദിക്കണം. അവര്‍ പറഞ്ഞുതരും അഫ്ഗാനോടു കളിക്കുന്നതു നല്ലതല്ല'' മുത്താഖി പറഞ്ഞു.

ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍, ഇന്ത്യയോടുള്ള അടുപ്പത്തെപ്പറ്റിയും മുത്താഖി വ്യക്തമാക്കി. അഫ്ഗാനില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഇന്ത്യയാണ് ആദ്യം സഹായവുമായി എത്തിയത്. അഫ്ഗാന്‍ ഇന്ത്യയെ അടുത്ത സുഹൃത്തായാണ് കാണുന്നത്. പരസ്പര ബഹുമാനത്തിലും വ്യാപാര, മാനുഷിക ബന്ധങ്ങളിലും അടിയുറച്ച ഒരു ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മുത്താഖി പറഞ്ഞു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു താലിബന്‍ മന്ത്രിയുടെ പ്രതികരണം. ജയ്ശങ്കറുമായുള്ള തന്റെ ചര്‍ച്ചകള്‍ ''ഫലപ്രദവും ഭാവിയെക്കുറിച്ചുള്ളതുമായിരുന്നു എന്ന് മുത്തഖി പറഞ്ഞു.

വ്യാപാരം, വികസനം, സുരക്ഷ എന്നിവയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു. അഫ്ഗാനിസ്ഥാനില്‍ വികസന പദ്ധതികള്‍ തുടരാനും അവരുടെ വ്യാപ്തി വികസിപ്പിക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സമീപകാല ഭൂകമ്പങ്ങളിലും വെള്ളപ്പൊക്കങ്ങളിലും ഇന്ത്യ നല്‍കിയ മാനുഷിക പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

2021-ല്‍ താലിബാന്‍ ഏറ്റെടുത്തതിനുശേഷം ഏറെക്കുറെ സ്തംഭിച്ചുപോയ സാമ്പത്തിക ഇടപെടല്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ സൂചനയായി, ''ഉഭയകക്ഷി വ്യാപാരത്തിന്റെ തടസ്സങ്ങള്‍ നീക്കുന്നതിനായി'' ഇരു രാജ്യങ്ങളും ഒരു സംയുക്ത വ്യാപാര സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുത്തഖി പ്രഖ്യാപിച്ചു. സുരക്ഷാ രംഗത്ത്, താലിബാന്‍ സര്‍ക്കാര്‍ പ്രാദേശിക സ്ഥിരത ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുത്തഖി പറഞ്ഞു.

Similar News