'ചൈനയുടെ ആധിപത്യ ശക്തിയാകാനുള്ള ശ്രമങ്ങള്‍ ലോകരാജ്യങ്ങളെ പ്രശ്‌നത്തിലാക്കും; യുഎസില്‍ നിന്ന് ലോക നേതൃപദവി ഇന്ത്യ ഏറ്റെടുക്കും; നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നാലും സ്വതന്ത്ര ലോകത്തിന്റെ നേതാവായേക്കും'; ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി

ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി

Update: 2025-10-17 13:05 GMT

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും നാല്‍പ്പതോ അമ്പതോ വര്‍ഷത്തിന് ശേഷം ആര് ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നാലും സ്വതന്ത്ര ലോകത്തിന്റെ നേതാവ് എന്ന പദവി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്. ലോകത്തെ സൂപ്പര്‍ പവര്‍ കേന്ദ്രങ്ങളില്‍ ഒന്നായി ഡല്‍ഹി മാറണം. ഏഷ്യ-പസഫിക് മേഖലയില്‍ ചൈനയ്ക്ക് ഒരു പ്രതിരോധമായും ഓസ്‌ട്രേലിയയ്ക്ക് ശക്തവും വിശ്വസനീയവുമായ പങ്കാളിയായും ഇന്ത്യ മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022ല്‍ ഓസ്‌ട്രേലിയയുമായും കഴിഞ്ഞ മാസം യു.കെയുമായും ഇന്ത്യ ഒപ്പു വെച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ ജനാധിപത്യ ലോകം ചൈനയില്‍ നിന്ന് മാറി തുടങ്ങി എന്നതിന്റെ ലക്ഷണങ്ങളാണെന്ന് ടോണി പറഞ്ഞു. ചൈന, പാകിസ്ഥാന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചും ആബട്ട് സംവാദത്തില്‍ സംസാരിച്ചു. ലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ തടയാനുള്ള താക്കോല്‍ ഇന്ത്യയുടെ പക്കലാണെന്നും അദ്ദേഹം പറഞ്ഞു. നായകശക്തിയാകാനാണ് ചൈനയുടെ ആഗ്രഹം. ഇത് അയല്‍ രാജ്യങ്ങളേയും ലോകത്തെത്തന്നെയും പ്രതിസന്ധിയിലാക്കുന്നുവെന്നും ടോണി ആബട്ട് പറഞ്ഞു.

ഇന്ത്യ ചൈനയുടെ എതിരാളി ആയി വളര്‍ന്നിരിക്കുകയാണെന്നും ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ച ചൈനക്ക് പകരം വെക്കാന്‍ കഴിയുന്ന തരത്തില്‍ വളര്‍ന്നു കഴിഞ്ഞുവെന്നും ടോണി പറഞ്ഞു. ജനാധിപത്യം, നിയമവാഴ്ച, ഇംഗ്ലീഷ് ഭാഷ ഇതൊക്കെ ഇന്ത്യയുടെ നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യ ഒരു ഡെമോക്രാറ്റിക് സൂപ്പര്‍ പവറാകുമെന്ന് ഞാന്‍ പറയുമായിരുന്നു. ഇപ്പോള്‍ ഇത് സംഭവിച്ചിരിക്കുന്നു. നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യം അദ്ദേഹം സ്വതന്ത്ര ലോകത്തിന്റെ നേതാവാകും.' അബോട്ട് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഏത് നഗരത്തില്‍ ചെന്നാലും അവിടെ വലിയ അടിസ്ഥാന സൗകര്യ വികസനമുണ്ട്. ഇന്ത്യ വളര്‍ന്നു വരികയാണ്, ചൈനയ്ക്ക് പകരമാകാന്‍ ഇന്ത്യക്കാകും. 21-ാം നൂറ്റാണ്ട് ചൈനയുടേത് പോലെത്തന്നെ ഇന്ത്യയുടേത് കൂടിയാണ്, ടോണി ആബട്ട് പറഞ്ഞു.

Similar News