ട്രംപ് താരിഫിനെതിരെ ചൈനയും താരിഫ് പ്രഖ്യാപിച്ചതോടെ ചൈനയ്ക്ക് ഇന്ന് മുതല്‍ 104 ശതമാനമായി താരിഫുയര്‍ത്തി ട്രംപ്; അമേരിക്കയില്‍ ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നു; ഓഹരി വിപണി വീഴ്ച്ചക്ക് അന്ത്യമായില്ല; ലോകം കടുത്ത മാന്ദ്യത്തിലേക്ക്
ട്രംപ് താരിഫിനെതിരെ ചൈനയും താരിഫ് പ്രഖ്യാപിച്ചതോടെ ചൈനയ്ക്ക് ഇന്ന് മുതല്‍ 104 ശതമാനമായി താരിഫുയര്‍ത്തി ട്രംപ്
വാഷിങ്ടന്‍: 104 ശതമാനം തീരുവ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അമേരിക്ക ലോകത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഓഹരി വിപണികളെല്ലാം വന്‍ തകര്‍ച്ചയിലാണ്. അതേസമയം ചൈനയുടെ തിരിച്ചടി എങ്ങനെയാകുമെന്നതും ലോകം ആകാംക്ഷയോടെ നോക്കിക്കാണുകയാണ്.
ചൈനയ്ക്കു മേല്‍ 104 ശതമാനം അധികത്തീരുവ ഏര്‍പ്പെടുത്തി യുഎസ് അധികത്തീരുവ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിട്ടുണ്ട്. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റ് വ്യക്തമാക്കി. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും അധികമായി 50 ശതമാനം തീരുവ കൂടി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച യുഎസ് പ്രഖ്യാപിച്ച 34 ശതമാനം തീരുവകള്‍ക്കെതിരെ ചൈന പ്രതികാര നടപടികള്‍ എടുത്തതിനു പിന്നാലെയായിരുന്നു താക്കീത്.
ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനം കൂടി ഉയര്‍ത്തി 104 ശതമാനമാക്കിയ ട്രംപിനോട് കടുത്ത ഭാഷയിലാണ് ചൈന പ്രതികരിച്ചത്. സ്വന്തം ഇഷ്ടത്തിനു വഴങ്ങണമെന്ന് അമേരിക്ക നിര്‍ബന്ധം പിടിച്ചാല്‍ അവസാനം വരെ പോരാടുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ ഭീഷണി തെറ്റിനു മുകളിലെ തെറ്റാണെന്നും ഇതിനു ബ്ലാക്ക്‌മെയിലിങ്ങിന്റെ സ്വഭാവമാണെന്നും മന്ത്രാലയം പറഞ്ഞു.
ട്രംപിന്റെ താരിഫ് ഭീഷണികളോട് അവസാനം വരെ പോരാടുമെന്ന് വ്യക്തമാക്കിയാണ് ചൈന നിലപാട് സ്വീകരിച്ചത്. അമേരിക്ക തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും അതിലൂടെ അവരുടെ ബ്ലാക്ക്മെയിലിങ് സ്വഭാവമാണ് വെളിപ്പെടുന്നതെന്നും ചൈന ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. യുഎസിനെതിരായ ആസൂത്രിതമായ പ്രതിരോധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് ചൈന വ്യക്തമാക്കിയത്.
'ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ലെന്ന് ഒട്ടേറെ തവണ ആവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമാനുസൃത അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക തന്നെ ചെയ്യും,''യുഎസിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്യു എഎഫ്പിയോട് പറഞ്ഞു. ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം പുതിയ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് മുന്നോട്ട് പോയാല്‍ യുഎസിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കി. സ്വന്തം അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നും ചൈനീസ് വക്താവ് സൂചിപ്പിച്ചു.
യുഎസിന്റെ പകരം തീരുവകള്‍ ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം കുറ്റപ്പെടുത്തി. 'ചൈന സ്വീകരിച്ച പ്രതിരോധ നടപടികള്‍ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന താല്‍പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും രാജ്യാന്തര വ്യാപാര ക്രമം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു. അവ പൂര്‍ണമായും നിയമാനുസൃതമാണ്. ചൈനയ്ക്കുള്ള തീരുവ വര്‍ധിപ്പിക്കുമെന്ന യുഎസ് ഭീഷണി ഒരു തെറ്റിനു മുകളില്‍ മറ്റൊരു തെറ്റ് ചെയ്യലാണ്. ചൈന ഒരിക്കലും ഇത് അംഗീകരിക്കില്ല. യുഎസ് പ്രതികാര നടപടികളില്‍ ഉറച്ചുനിന്നാല്‍ ചൈന അതിനെതിരെ അവസാനം വരെ പോരാടും,'' ചൈനീസ് മന്ത്രാലയം അറിയിച്ചു.
യുഎസിന്റെ പകരച്ചുങ്കം തങ്ങളെ ഉലയ്ക്കില്ലെന്ന സൂചന നല്‍കി ചൈനീസ് വാണിജ്യസഹമന്ത്രി ലിങ് ജി രംഗത്തെത്തിയിട്ടുണ്ട്. വിദേശനിക്ഷേപങ്ങള്‍ക്കുള്ള വാഗ്ദത്തഭൂമിയായി ചൈന തുടരുമെന്നും യുഎസ് കമ്പനികളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച 34 ശതമാനം പകരച്ചുങ്കമാണ് ചൈനയ്ക്ക് യുഎസ് പ്രഖ്യാപിച്ചത്. അതിനുമുന്‍പ് രണ്ടുതവണയായി പ്രഖ്യാപിച്ച 10 ശതമാനം തീരുവകളുള്‍പ്പെടെ നിലവില്‍ ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 54 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ യുഎസില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ പ്രഖ്യാപിച്ച് ചൈന തിരിച്ചടിച്ചിരുന്നു. ഗാഡലിനിയം, യിട്രിയം തുടങ്ങിയ ഒന്‍പത് അപൂര്‍വധാതുക്കളുടെ കയറ്റുമതിയിലും നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ചൈന പ്രഖ്യാപിച്ച തീരുവ, യുഎസില്‍നിന്നുള്ളതുള്‍പ്പെടെ എല്ലാ കമ്പനികളുടെയും നിയമപരമായ അവകാശവും താത്പര്യവും സംരക്ഷിക്കുന്നതാകുമെന്ന് ലിങ് യുഎസ് കമ്പനികളുടെ പ്രതിനിധികളോട് പറഞ്ഞു. ട്രംപിന്റെ ഉപദേഷ്ടാവ് ഇലോണ്‍ മസ്‌കിന്റെ വൈദ്യുതകാര്‍നിര്‍മാണക്കമ്പനിയായ ടെസ്ലയുടെ പ്രതിനിധിയും സംഘത്തിലുണ്ടായിരുന്നു.അതേസമയം, തീരുവ ദുരുപയോഗം ചെയ്യുന്നവരില്‍ മുന്‍പില്‍നില്‍ക്കുന്ന രാജ്യമാണ് ചൈനയെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയിലേക്ക് ഇറക്കുമതിയുള്ള എല്ലാ രാജ്യങ്ങള്‍ക്കുംമേല്‍ ഈ മാസം മൂന്നിന് പ്രഖ്യാപിച്ച തിരിച്ചടിത്തീരുവയാണ് ഇന്ന് ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതരയോടെ നിലവില്‍ വരുന്നത്. അമേരിക്കന്‍ ഉള്‍പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കിയാല്‍ മാത്രം സമവായമെന്നായിരുന്നു ട്രംപിന്റെ നിലപാട്.
ഇസ്രയേലടക്കം അപൂര്‍വം രാജ്യങ്ങളാണ് അധികതീരുവ ഒഴിവാക്കിയത്. എഴുപതോളം രാജ്യങ്ങളുടെ ഭരണാധികാരികള്‍ തീരുവ കുറയ്ക്കുന്ന കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറായിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളില്‍ ലീവിറ്റ് പറഞ്ഞു. വിട്ടുവീഴ്ചാ മനോഭാവത്തോടെയുള്ള ചര്‍ച്ചകള്‍ക്ക് തയാറെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഒരു രാജ്യത്തിനും ട്രംപ് നിലവില്‍ ഇളവ് നല്‍കിയിട്ടില്ല.
ഇലക്ട്രോണിക്, ജെം, ജുവലറി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ തീരുവയാണ് ഇന്ത്യയ്ക്ക് പ്രധാന തിരിച്ചടി. ഇന്ത്യയുടെ ചെമ്മീന്‍ വ്യവസായത്തെയും ഇത് സാരമായി ബാധിക്കും. 34.26 ശതമാനം തീരുവയാണ് ഇന്ത്യയില്‍നിന്നുള്ള മത്സ്യോത്പന്നങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ അവിടെ വില കൂടും. ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍ കിലോയ്ക്ക് 6-7 ഡോളറിനാണ് ഇപ്പോള്‍ അവിടെ കിട്ടുന്നത്. തീരുവ കൂടുമ്പോള്‍ അത് 8-9 ഡോളര്‍ കടക്കും. ആളുകള്‍ ഉപഭോഗം കുറയ്ക്കുകയോ മറ്റു മീനുകളിലേക്കു മാറുകയോ ചെയ്യാന്‍ ഇടയാക്കും.
അതേസമയം ട്രംപിന്റെ നികുതി നയം ആഗോള ഓഹരികളെ വന്‍ തകര്‍ച്ചയിലേക്കാണ് തള്ളിവിട്ടത്. അമേരിക്കന്‍ ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ഡൗ ജോണ്‍സ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 335 പോയിന്റിന്റെ കുറവിലാണ് ക്ലോസ് ചെയ്തത്. എസ് ആന്‍ഡ് പി 500 സൂചികയില്‍ 80 പോയിന്റിന്റെ ഇടിവ്.
അതേസമയം ട്രംപ് അനുകൂലികള്‍ക്കിടയിലും താരിഫിന്റെ കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ട് എന്നാണ് സൂചന. ജെ.പി.മോര്‍ഗന്‍ ഉള്‍പ്പെടെയുളള വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ ട്രംപിന്റ നിലപാട് വലിയ തിരിച്ചടിക്ക് കാരണമാകും എന്നാണ് ചൂണ്ടിക്കാട്ടിയത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇപ്പോഴുളളത്. ട്രംപിന്റെ നിലപാടില്‍ വിശ്വസ്തനായ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിനും വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.