ഇസ്രായേല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചു; ഇറാനിലെ ആക്രമണത്തിന് തങ്ങള്‍ക്ക് പങ്കില്ല; മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന മുന്‍ഗണനയെന്ന് അമേരിക്ക; ഇസ്രായേല്‍ ആക്രമണം നടത്തിയത് യു.എസ് - ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കവേ; യുദ്ധഭീതി കനത്തതോടെ കുതിച്ചു കയറി എണ്ണവില
ഇസ്രായേല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചു; ഇറാനിലെ ആക്രമണത്തിന് തങ്ങള്‍ക്ക് പങ്കില്ല
വാഷിംഗ്ടണ്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് അമേരിക്ക. ഇസ്രായേല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ു. ഇറാനെതിരായ ആക്രമണങ്ങളില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു. ഇറാനെതിരെയുള്ള ആക്രമണങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നും മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ് - ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്റെ ആക്രമണം നടത്തിയത്. ഞായറാഴ്ച ഒമാനില്‍ വെച്ചാണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താനിരുന്നത്. ഇതിനിടെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം. ഇറാനുനേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചു. ടെഹ്‌റാനില്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചതായും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളില്‍ കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. നേരത്തെ തന്നെ, ഇറാനെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി അമേരിക്കയുടെ സമ്മതമില്ലാതെ ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ചേക്കുമെന്ന് നേരത്തെ യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഇസ്രായേലില്‍ അടിയാന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി ഉള്‍പ്പെടെയുള്ളവര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഇറാനിയന്‍ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ഘോലം അലി റാഷിദ്, ഇറാന്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരായ ഫെറൈദൂണ്‍ അബ്ബാസി, മുഹമ്മദ് മഹ്ദി എന്നിവരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച രാവിലെ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇസ്രായേലിന്റെ ആണവ പദ്ധതി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്നും വൈകാതെ പുറത്തുവിടുമെന്നും കഴിഞ്ഞദിവസം ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുന്ന 'രഹസ്യങ്ങളുടെ ശേഖരം' എന്നാണ് അവയെ വിശേഷിപ്പിച്ചത്.
ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് സ്റ്റേറ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെല്ലുവിളി നടത്തിയത്. ഇറാനില്‍ ഇസ്രായേല്‍ ആക്രമണമുണ്ടാകുമെന്ന ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുള്ള നയന്തന്ത്ര പ്രതിനിധികളെ ഭാഗികമായി അമേരിക്ക പിന്‍വലിച്ചിരുന്നു.
പശ്ചിമേഷ്യയില്‍ വീണ്ടുമൊരു യുദ്ധസാഹചര്യത്തിന് വഴിയൊരുക്കുന്നതാണ് ഇസ്രായേല്‍ ഇറാന് മേല്‍ ഇന്നലെ രാത്രി നടത്തി ആക്രമണം. ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ഇസ്രായേല്‍ ആക്രമണം ഇറാന് വലിയ പ്രഹരം ഏല്‍പ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇത് ഒറ്റ ആക്രമണത്തില്‍ അവസാനിപ്പിക്കാനുള്ളതല്ല എന്ന സൂചനയാണ് ബിന്യമിന്‍ നെതന്യാഹു നല്‍കുന്നത്. ഇത്തരം ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന രീതിയിലുള്ള ഭീഷണിയും നെതന്യാഹു നല്‍കിയിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്കാണ് പോകുന്നത്.
ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈനിക വിഭാഗമായ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ഇസ്രയേല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.