ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്ക പ്രയോഗിച്ചത് 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' എന്നു പേരിട്ട നീക്കത്തില്‍ പങ്കെടുത്തത് ഏഴ് ബി 2 വിമാനങ്ങള്‍; 18 മണിക്കൂര്‍ പറന്ന് ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടു; വന്‍ നാശനഷ്ടം വരുത്തിയെന്ന് പെന്റഗണ്‍; തിരിച്ചടിയായി അമേരിക്കയില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്ക പ്രയോഗിച്ചത് 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍

Update: 2025-06-22 16:20 GMT

വാഷിങ്ടണ്‍: ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് പെന്റഗണ്‍ വൃത്തങ്ങള്‍. 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' എന്ന പേരില്‍ അതീവ രഹസ്യമായാണ് ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണം നടപ്പാക്കിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംയുക്ത സൈനിക ജനറല്‍ ഡാന്‍ കെയ്ന്‍ വ്യക്തമാക്കി. അതേസമയം ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണായും തകര്‍ത്തു എന്ന അവകാശവാദം കെയ്ന്‍ ഉന്നയിച്ചില്ല.

വാഷിങ്ടണ്‍ ഡിസിയിലെ ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യ ഓപ്പറേഷനായിരുന്നു മിഡ്‌നൈറ്റ് ഹാമര്‍. ഏറ്റവും സങ്കീര്‍ണ്ണവും അപകടസാധ്യതയുള്ളതുമായ ദൗത്യമായിരുന്നു ഇത്- ഡാന്‍ കെയ്ന്‍ പറഞ്ഞു. ഫൊര്‍ദോ അടക്കം ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും വന്‍ നാശനഷ്ടങ്ങളുണ്ടെന്നും ഡാന്‍ പറഞ്ഞു. എന്നാല്‍ അവ പൂര്‍ണമായും തകര്‍ത്തോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തതയില്ല.

ഇറാന്റെ ആണവശേഷി പൂര്‍ണമായും നിര്‍വീര്യമായോ എന്ന് പറയാനായിട്ടില്ലെന്നും അത് പഠിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്ത്രപരവും അപ്രതീക്ഷിതവുമായ നീക്കമായിരുന്നു ഞങ്ങളുടേത്. രണ്ടുപേരടങ്ങുന്ന ഏഴ് ബി 2 സ്പിരിറ്റ് ബോംബര്‍ വിമാനങ്ങളായിരുന്നു ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ആദ്യം ഒരു സംഘം പടിഞ്ഞാറ് പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയത്. സംഘത്തോടൊപ്പം എഫ് 35 യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നു, ഡാന്‍ കെയ്ന്‍ വ്യക്തമാക്കി. 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചു എന്നാണ് പെന്റഗണ്‍ വ്യക്തമാക്കുന്നത്.


 



അധികം ആശയവിനിമയങ്ങളൊന്നും ഇല്ലാതെ നിശ്ശബ്ദമായായിരുന്നു ബി 2 വിമാനസംഘം നീങ്ങിയത്. 18 മണിക്കൂറിനൊടുവിലാണ് സംഘം ലക്ഷ്യസ്ഥാനത്തെത്തിയത്. ഇതിനിടെ ഒന്നിലധികംതവണ ഇന്ധനം നിറച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ലോകത്തെ മറ്റാരേക്കാളും മികച്ചരീതിയില്‍ അമേരിക്കന്‍ സംയുക്തസേന പ്രവര്‍ത്തിക്കുന്നതെന്നും കെയ്ന്‍ വ്യക്തമാക്കി.

ഇറാനില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി യുഎസ് അന്തര്‍വാഹിനിയില്‍നിന്ന് രണ്ട് ഡസനോളം മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തിന് നേരെ വിക്ഷേപിച്ചു. തുടര്‍ന്ന് ഓപ്പറേഷന്‍ ഹാമ്മര്‍ ഇറാന്‍ വ്യോമാതിര്‍ത്തി കടന്ന് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു. അതിവേഗത്തില്‍, ശത്രുക്കളുടെ മിസൈലുകളെ വെട്ടിച്ചു നീങ്ങാന്‍ പാകത്തിലുള്ള അത്യാധുനിക എയര്‍ക്രാഫ്റ്റുകളായിരുന്നു ഉപയോഗിച്ചതെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി 2 ആക്രമണവും ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ദൗത്യവുമായിരുന്നു ഇതെന്നും ഡാന്‍ കെയ്ന്‍ പറഞ്ഞു.


 



അതേസമം ജി.സി.സി രാജ്യങ്ങളില്‍ ഒന്നും ഇതുവരെ അസാധാരണമായ റേഡിയേഷന്‍ അളവ് കണ്ടെത്തിയിട്ടില്ലെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് റേഡിയോ ആക്ടീവ് മലിനീകരണ ഭീതിക്കിടെയാണ് ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.

പരിസ്ഥിതി, വികിരണ സൂചകങ്ങള്‍ ഇപ്പോഴും സുരക്ഷിതവും സാങ്കേതികമായി അനുവദനീയവുമായ നിലവാരത്തിലാണെന്ന് ജി.സി.സി എമര്‍ജന്‍സി മാനേജ്മെന്റ് സെന്റര്‍ വ്യക്തമാക്കി. അംഗരാജ്യങ്ങളുമായി ഏകോപിപ്പിച്ച് മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വഴി തുടര്‍ച്ചയായി സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. നിരീക്ഷണം തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചാലുടന്‍ പുറത്തുവിടുമെന്നും ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു.

തങ്ങളുടെ വ്യോമാതിര്‍ത്തിയിലും ജലാശയങ്ങളിലും റേഡിയേഷന്‍ അളവില്‍ ഭീഷണിയില്ലെന്നും അന്തരീക്ഷത്തില്‍ റേഡിയേഷന്‍ അളവ് സാധാരണ നിലയിലാണെന്നും ജി.സി.സി രാജ്യങ്ങളും വ്യക്തമാക്കി. തങ്ങളുടെ ആണവ സാമഗ്രികള്‍ മറ്റു കേന്ദ്രങ്ങളിലേക്ക് നീക്കിയിരുന്നു എന്നാണ് ഇറാന് നേരത്തെ ആവശ്യപ്പെട്ടത്. യു.എസ് വ്യോമാക്രമണത്തെത്തുടര്‍ന്ന് രാജ്യത്ത് റേഡിയോ ആക്ടീവ് മലിനീകരണം കണ്ടെത്തിയിട്ടില്ലെന്ന് ഇറാഖിലെ നാഷണല്‍ ന്യൂക്ലിയര്‍, റേഡിയോളജിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ റെഗുലേറ്ററി അതോറിറ്റിയും പ്രഖ്യാപിച്ചു. അടിയന്തര പ്രതികരണ പദ്ധതികള്‍ സജ്ജമാണെന്നും അറിയിച്ചു.




 

അതേസമയം ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറത്തുവന്ിട്ടുണ്ട്. നാഷണല്‍ ടെററിസം അഡൈ്വസറി സിസ്റ്റം ഇത് സംബന്ധിച്ച മുന്നറിയിപ്പു നല്‍കി. സംഘര്‍ഷം മുന്നോട്ടുപോകുമ്പോള്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയാകാമെന്നാണ് മുന്നറിയിപ്പ്. ഇറാന്‍ അനുകൂലികളായ ഹാക്കര്‍മാരുടെ ആക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നുമാണ് നിര്‍ദേശം.

Tags:    

Similar News