സ്പീക്കറെ പൂട്ടാന്‍ കോണ്‍ഗ്രസ്, ഒപ്പിടാതെ തൃണമൂല്‍ കോണ്‍ഗ്രസ്; ഓം ബിര്‍ളയ്ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ തൃണമൂല്‍ ഇടഞ്ഞത് എന്തിന്? രാഹുല്‍ ഗാന്ധിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി ദീദിയുടെ പിന്മാറ്റം; ഒപ്പുവച്ചത് 118 എംപിമാര്‍; എന്‍ഡിഎ ഭരണത്തിന് കീഴില്‍ ആദ്യം കൊണ്ടുവരുന്ന പ്രമേയത്തിലും പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍
സ്പീക്കര്‍ക്ക് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. സഭയുടെ ചട്ടങ്ങളിലെ റൂള്‍ 94C പ്രകാരം ഇന്ന് ഉച്ചയ്ക്ക് 1.14-നാണ് ലോക്സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് കൈമാറിയതെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് അറിയിച്ചു. 118 എംപിമാര്‍ നോട്ടീസില്‍ ഒപ്പുവെച്ചിട്ടുണ്ട്.
എന്‍ഡിഎ ഭരണത്തിന് കീഴില്‍ ഒരു സ്പീക്കര്‍ക്കെതിരെ ഇതാദ്യമായാണ് പ്രതിപക്ഷം ഇത്തരമൊരു കടുത്ത നീക്കം നടത്തുന്നത്. ലോക്സഭയുടെ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കര്‍ അവിശ്വാസ പ്രമേയം നേരിടുന്നത്.
തൃണമൂല്‍ വിട്ടുനിന്നു; പ്രതിപക്ഷത്ത് വിള്ളലോ?
സ്പീക്കറെ പൂട്ടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചെങ്കിലും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടോ എന്ന ചര്‍ച്ചകള്‍ക്ക് ഇത് വഴിമരുന്നിട്ടിട്ടുണ്ട്.
ആരോപണങ്ങള്‍ ഇങ്ങനെ
സ്പീക്കര്‍ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി നിലകൊള്ളുന്നുവെന്നും പ്രതിപക്ഷത്തിന് സംസാരിക്കാന്‍ സമയം അനുവദിക്കുന്നില്ലെന്നുമാണ് പ്രധാന ആരോപണം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പലതവണ സംസാരിക്കാന്‍ അനുമതി നിഷേധിച്ചു. സഭയിലെ സ്പീക്കറുടെ ഏകപക്ഷീയമായ നിലപാടുകളില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ഭരണഘടനാപരമായ നടപടികള്‍
ഭരണഘടനയുടെ അനുച്ഛേദം 94C പ്രകാരം സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ നീക്കം ചെയ്യാന്‍ വ്യവസ്ഥയുണ്ട്. സഭയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രമേയത്തെ പിന്തുണയ്ക്കണം. എന്നാല്‍ ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നതിന് 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കേണ്ടതുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13-ന് അവസാനിക്കാനിരിക്കെ, സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് പ്രമേയം ചര്‍ച്ചയ്ക്ക് വരാന്‍ സാധ്യത കുറവാണ്. പാര്‍ലമെന്റ് വീണ്ടും മാര്‍ച്ച് 9-നാകും സമ്മേളിക്കുക.
തര്‍ക്കത്തിന്റെ പശ്ചാത്തലം
മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവണെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അനുമതി നിഷേധിച്ചതോടെയാണ് ഭരണ-പ്രതിപക്ഷ പോര് രൂക്ഷമായത്. ഇതിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം റദ്ദാക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരി 4-ന് നടന്ന ബഹളത്തിനിടെ പ്രതിപക്ഷ എംപിമാര്‍ സ്പീക്കറുടെ ടേബിളില്‍ കയറിയെന്നും നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ബിജെപിയിലെ വനിതാ എംപിമാര്‍ നേരത്തെ സ്പീക്കര്‍ക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം നേരിട്ട് രംഗത്തെത്തിയത്.
